യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുടെ കാഴ്ചപ്പാടില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറെന്ന് സെലന്‍സ്‌കി

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുടെ കാഴ്ചപ്പാടില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറെന്ന് സെലന്‍സ്‌കി


കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക മുന്നോട്ടുവെച്ച കാഴ്ചപ്പാടില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി പ്രഖ്യാപിച്ചു.

ലീക്കായ പദ്ധതി പ്രകാരം കീവ് ഇപ്പോള്‍ നിയന്ത്രിക്കുന്ന ഡൊണെസ്‌ക് മേഖലയുടെ വലിയ ഭാഗങ്ങള്‍ വിട്ടുകൊടുക്കുകയും സൈന്യത്തിന്റെ വലുപ്പം കുറക്കുകയും നേറ്റോയില്‍ ചേരില്ലെന്ന  വാഗ്ദാനം നല്‍കുകയും വേണം. ഇക്കാര്യങ്ങളെല്ലാം  മുമ്പ് യുക്രെയ്ന്‍ പൂര്‍ണ്ണമായും തള്ളിയ നിലപാടുകളായിരുന്നു. 

അമേരിക്കയും റഷ്യയും തമ്മിലുള്ള ചര്‍ച്ചയുടെ പ്രത്യേക ദൂതന്മാരായ സ്റ്റീവ് വിറ്റ്‌കോഫ്, കിരില്‍ ദിമിത്രിയേവു എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചകളുടെ പിന്നാലെയാണ് പദ്ധതിയുടെ വിവരങ്ങള്‍ പുറത്ത് വന്നത്. 

പദ്ധതിയിലെ നിര്‍ദ്ദേശങ്ങള്‍ മോസ്‌കോയ്ക്ക് അനുകൂലമായാണ് കാണുന്നതെങ്കിലും യുക്രെയ്ന്‍ നയതന്ത്രപരമായ പ്രതികരണമാണ് നല്‍കിയത്. 

2022-ലെ റഷ്യയുടെ പൂര്‍ണ്ണാക്രമണത്തിന് ശേഷം യുക്രെയ്ന്‍ വലിയ രീതിയില്‍ ആശ്രയിച്ചിരുന്ന അമേരിക്കന്‍ സൈനിക സഹായം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാറ്റിയതോടെ നേറ്റോ സഖ്യങ്ങളില്‍ നിന്ന് ഫണ്ടിംഗ് ഉറപ്പാക്കലും സമാധാന കരാര്‍ പ്രഥമ ലക്ഷ്യമാക്കലും അമേരിക്കയുടെ മുന്‍ഗണനയായി.

യുക്രെയ്‌നിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ റഷ്യ ചെറിയ നേട്ടങ്ങള്‍ നേടിയതും 100 മില്ല്യണ്‍ ഡോളര്‍ അഴിമതി വിവാദം ഉള്‍പ്പെടുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ സെലന്‍സ്‌കിയെ ബാധിക്കുകയും ചെയ്ത സമയത്താണ് വിറ്റ്‌കോഫ്- ദിമിത്രിയേവ് കരട് പദ്ധതി പുറത്തുവന്നത്.

യുക്രെയ്‌നും യൂറോപ്യന്‍ സഖ്യങ്ങളും 'നീതിയുക്തവും ദീര്‍ഘകാലം നിലനില്‍ക്കുന്ന'തുമായ സമാധാനമാണ് ആഗ്രഹിക്കുന്നത്. യുക്രെയ്‌നിന്റെ കൂടുതല്‍ പ്രദേശങ്ങള്‍ റഷ്യയ്ക്ക് വിടാതെ സംരക്ഷിക്കുന്ന സമാധാനമാണ് അവരുടെ ആഗ്രഹം. റഷ്യ ഇതിനകം ക്രിമിയയെയും നിലവിലെ ആക്രമണത്തില്‍ ഭാഗികമായി കൈവശപ്പെടുത്തിയ നാലു മേഖലകളെയും തങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍, യു എസ്- റഷ്യ പദ്ധതിയില്‍ യൂറോപ്യന്‍ നേതാക്കള്‍ക്ക് പങ്കില്ല. ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി ജോഹാന്‍ വാഡെഫുള്‍ ഇത് ഒരു പൂര്‍ണ്ണപദ്ധതി പോലെയല്ലെന്നും വിഷയങ്ങളുടെ ഒരു പട്ടിക മാത്രമാണെന്നുമുള്ള യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോയുടെ നിലപാട് ചൂണ്ടിക്കാട്ടി.

പുറത്തായ കരട് പ്രകാരം യുക്രെയ്ന്‍ സൈന്യത്തിന്റെ വലുപ്പം ആറു ലക്ഷം ജീവനക്കാരായി പരിമിതപ്പെടുത്തും. യൂറോപ്യന്‍ യുദ്ധവിമാനങ്ങള്‍ പോളണ്ടില്‍ വിന്യസിക്കും.

കീവിന് 'വിശ്വസനീയമായ സുരക്ഷാ ഉറപ്പുകള്‍' ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും വിശദാംശങ്ങളില്ല. നേറ്റോ കൂടുതല്‍ വികസിക്കില്ലെന്നും റഷ്യ അയല്‍രാജ്യങ്ങളിലേക്ക് ആക്രമിക്കില്ലെന്നും 'പ്രതീക്ഷിക്കുന്നു'..

റഷ്യയെ വീണ്ടും ആഗോള സമ്പദ്വ്യവസ്ഥയിലേക്ക് കൊണ്ടുവരാന്‍ ഉപരോധങ്ങള്‍ പിന്‍വലിക്കുകയും ജി7-ലേക്ക് തിരിച്ചെടുക്കുകയും ചെയ്യുമെന്ന് കരട് നിര്‍ദ്ദേശിക്കുന്നു.

ഈ നിര്‍ദ്ദേശങ്ങളെക്കുറിച്ച് അടുത്ത ദിവസങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി സംസാരിക്കുമെന്ന് സെലന്‍സ്‌കി പറഞ്ഞു.

ഈ പദ്ധതി യുക്രെയ്ന്‍ പ്രതിരോധ മന്ത്രി റുസ്‌തെം ഉമേരോവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ തയ്യാറാക്കിയതും അദ്ദേഹം പല ഭേദഗതികളോടെ ഭൂരിപക്ഷ ഭാഗങ്ങള്‍ അംഗീകരിച്ചതും ആണെന്നാണ് മുന്‍പ് യു എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സി ബി സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. 

പദ്ധതി നേരിട്ട് തള്ളാനും വിമര്‍ശിക്കാനും സെലന്‍സ്‌കി തയ്യാറായിട്ടില്ല. യൂറോപ്പില്‍ സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളെ താന്‍ വിലമതിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ യുക്രെയ്‌നിന്റെ മാന്യത സംരക്ഷിക്കാന്‍ കഴിയുന്ന സമാധാനം വേണമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യോമസേന സെക്രട്ടറി ഡാന്‍ ഡ്രിസ്‌കോള്‍, സ്റ്റാഫ് ചീഫ് ജനറല്‍ റാണ്ടി ജോര്‍ജ്, യൂറോപ്പിലെ യു എസ് ആര്‍മി കമാന്‍ഡര്‍ ജനറല്‍ ക്രിസ് ഡോണഹ്യൂ എന്നിവരുമായി കീവില്‍ നടന്ന യോഗത്തിന് ശേഷമാണ് പ്രസ്താവന വന്നത്.

പദ്ധതി തയ്യാറാക്കുന്നതില്‍ യൂറോപ്പ് ഉള്‍പ്പെട്ടതായി തനിക്ക് അറിവില്ലെന്നും ഏതൊരു പദ്ധതിക്കും യുക്രെയ്‌നിന്റെയും യൂറോപ്പിന്റെയും പിന്തുണ വേണമെന്നും യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി കായ കല്ലാസ് പറഞ്ഞു.

ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളാണ് യുക്രെയ്‌നിന്റെ സൈനിക സാമ്പത്തിക സഹായത്തിന്റെ ഭൂരിഭാഗവും വഹിക്കുന്നത്. യു കെയും ഫ്രാന്‍സും സമാധാന കരാര്‍ നിലനില്‍പ്പിന് സേനയെ രംഗത്തിറക്കാനും തയ്യാറാണ്.

എന്നാല്‍ റഷ്യ ഈ 28 പോയിന്റ് കരടിനെ പ്രധാന്യമില്ലാത്തതായി ചിത്രീകരിക്കുന്നു.

ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞത് അമേരിക്കയുമായി ചില ബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പക്ഷേ അതിനെ 'ചര്‍ച്ചകള്‍' എന്ന് വിളിക്കാനാവില്ലെന്നുമാണ്. 

റഷ്യ- യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച് നാല് വര്‍ഷം തികയാറുകുമ്പോഴും ഇരുപക്ഷങ്ങളും തമ്മിലുള്ള അകലം കൂടുതലാണ്.