ടെഹ്‌റാന്‍: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം കടുക്കവെ ലോകമാകെ ആശങ്ക പടരുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഇസ്രായേലിന്റെ ആക്രമണത്തിന് പിന്നാലെയാണ് പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. തുടര്‍ച്ചയായ രണ്ടാംദിവസവും ഇറാനില്‍ വന്‍ ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നത്. തെഹ്‌റാനിലെ പ്രതിരോധ മന്ത്രാലയത്തിലും എണ്ണ സംഭരണകേന്ദ്രത്തിലും ഇസ്രായേല്‍ ബോംബിട്ടു. ഇറാനും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ഇറാന്റെ തിരിച്ചടിയില്‍ ഇസ്രായേലില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇറാന്റെ ആക്രമണത്തില്‍ ഇസ്രായേലിലെ ഹൈഫയില്‍ വലിയ നാശനഷ്ടമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണം തുടരുമെന്നാണ് ഇരുരാജ്യങ്ങളും വ്യക്തമാക്കുന്നത്.
അതിനിടെ, യുദ്ധത്തിന്റെ വക്കിലെത്തിയ സംഘര്‍ഷം ഇരുരാജ്യങ്ങളും അവസാനിപ്പിക്കണമെന്ന്? ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംയമനം പാലിക്കണമെന്ന ലോകനേതാക്കളുടെ ആഹ്വാനം ഇസ്രായേല്‍ നിരസിച്ചു. ഇറാന്റെ ആണവ അടിസ്ഥാനസൗകര്യങ്ങള്‍ തകര്‍ത്തതായും ഇത് അവരെ വര്‍ഷങ്ങള്‍ പിന്നോട്ടടിപ്പിച്ചതായും ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടു. ''ആയത്തുല്ല ഖുമൈനിയുടെ ഭരണകാലത്തെ എല്ലാ സ്ഥലങ്ങളും കേന്ദ്രങ്ങളും ഞങ്ങള്‍ ആക്രമിക്കും. ഇതുവരെ നടന്നതല്ല, ഇനി കാണാനിരിക്കുന്നതാണ് യഥാര്‍ഥ ആക്രമണം''എന്നാണ് ഒരു വിഡിയോ സന്ദേശത്തില്‍ നെതന്യാഹു പറഞ്ഞത്. വെള്ളിയാഴ്ച ഇറാന്റെ 200ലേറെ സൈനികആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിന്റെ മിന്നല്‍ ആക്രമണം. ആക്രമണത്തില്‍ ഇറാന്റെ സൈനിക മേധാവികളും ശാസ്ത്രജ്ഞരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.
സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍, ലോക നേതാക്കള്‍ ഇറാനിലെയും ഇസ്രായേലിലെയും ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചു. യുദ്ധസമാന സാഹചര്യം ഒഴിവാക്കണമെന്നാണ് അവര്‍ ഇരുരാജ്യങ്ങളോടും അഭ്യര്‍ഥിച്ചത്. യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യ നയമേധാവി കാജ കല്ലാസ് ഇറാനിയന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. തിരിച്ചടി തുടരുമെന്നും ഇസ്രായേല്‍ യു.എസ് പിന്തുണയോടെയാണ് ആക്രമണം നടത്തുന്നതെന്നും ഇറാന്‍ പ്രതികരിച്ചു. അതേസമയം, സംഘര്‍ഷത്തില്‍ പക്ഷംപിടിക്കാതെയാണ് ഇന്ത്യ നില്‍ക്കുന്നത്. ഇരുരാജ്യങ്ങളുമായും നല്ല ബന്ധമാണ് ഇന്ത്യ മുന്നോട്ടുകൊണ്ടുപോകുന്നത്.
