ഇസ്രയേലിൽ ഹിസ്ബുല്ല ആക്രമണം;സ്ത്രീ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്ക്

ഇസ്രയേലിൽ ഹിസ്ബുല്ല ആക്രമണം;സ്ത്രീ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്ക്


ലെബനനിൽനിന്ന് ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല റോക്കറ്റ് ആക്രമണം നടത്തി. ഇസ്രയേലിന്റെ മധ്യഭാഗത്തേക്ക് ആറു റോക്കറ്റുകൾ ഫയർചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആക്രമണത്തെ തുടർന്ന് സൈറൺ മുഴങ്ങിയതോടെ ആളുകൾ സുരക്ഷാകേന്ദ്രങ്ങളിലേക്ക് ഓടി.

ഇതിനിടെ ബോംബ് ഷെൽട്ടറിലേക്ക് ഓടുന്നതിനിടെ ഒരു സ്ത്രീക്ക് തലക്ക് പരിക്കേറ്റു. അവരെ ഷീബ മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടാതെ സൈറൺ മുഴങ്ങുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർക്ക് ചെറിയ പരിക്കുകളും സംഭവിച്ചു. നേരിട്ടുള്ള ആക്രമണത്തിൽ ആരും പരിക്കേറ്റിട്ടില്ലെന്ന് മാഗൻ ഡേവിഡ് അഡോം അറിയിച്ചു. റോക്കറ്റ് അവശിഷ്ടങ്ങൾ രണ്ട് സ്ഥലങ്ങളിൽ കണ്ടെത്തി.

അതേസമയം, യു.കെയിൽ 'പാലസ്തീൻ ആക്ഷൻ' ഗ്രൂപ്പിന് പിന്തുണ അറിയിക്കുന്നവരെ വീണ്ടും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഗ്രൂപ്പിന് നേരെയുണ്ടായിരുന്ന നിരോധനം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതിനെ തുടർന്ന് താൽക്കാലിക ഇളവ് നൽകിയിരുന്നുവെങ്കിലും, കേസിൽ അന്തിമ തീരുമാനം വരാത്തതിനാൽ നിയമം കർശനമായി നടപ്പാക്കുമെന്ന് മെട്രോപൊളിറ്റൻ പോലീസ് വ്യക്തമാക്കി.

രാജ്യ തലസ്ഥാനമായ ലണ്ടനിൽ നിയമം നിലവിലുള്ളതുപോലെ തന്നെ കർശനമായി നടപ്പാക്കുമെന്നും, ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നത് ഇപ്പോഴും കുറ്റകരമാണെന്നും അധികൃതർ പറഞ്ഞു.