ഫ്രാൻസിലെ എവിയാൻലെബെയ്‌നിൽ ജൂൺ 15 മുതൽ 17 വരെ നടക്കുന്ന ജി7 ഉച്ചകോടിക്കായി ലോകനേതാക്കൾ ഒരുങ്ങുമ്പോൾ, ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ചൈനയുടെ അഭാവമാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥയിലും സുരക്ഷാ വിഷയങ്ങളിലും നിർണായക സ്വാധീനമുള്ള രാജ്യമാണെങ്കിലും ചൈന ജി7 അംഗമല്ല.
1975 ലെ എണ്ണ പ്രതിസന്ധിക്ക് പിന്നാലെ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ എന്നീ വ്യവസായവത്കൃത ജനാധിപത്യ രാജ്യങ്ങൾ ചേർന്നാണ് ജി6 രൂപീകരിച്ചത്. 1976ൽ കാനഡയും പിന്നീട് യൂറോപ്യൻ യൂണിയനും അംഗങ്ങളായി. 1997ൽ റഷ്യ ചേർന്നതോടെ ജി8 ആയെങ്കിലും 2014ൽ ക്രിമിയ അധിനിവേശത്തെ തുടർന്ന് റഷ്യയെ പുറത്താക്കി വീണ്ടും ജി7 ആയി.
സാമ്പത്തിക വലിപ്പം മാത്രമല്ല, ജനാധിപത്യ ഭരണസംവിധാനവും വിപണിയധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുമാണ് ജി7 അംഗത്വത്തിനുള്ള പ്രധാന മാനദണ്ഡങ്ങൾ. ഏകകക്ഷി ഭരണരീതിയുള്ള ചൈന ഈ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാത്തതിനാലാണ് അംഗമാകാത്തത്.
എന്നാൽ ചൈനയുടെ സ്വാധീനം ജി7 ചർച്ചകളിൽ ശക്തമാണ്. ആഗോള ഉൽപ്പാദനത്തിന്റെ വലിയൊരു വിഹിതം ചൈനയിൽ നിന്നുള്ളതിനാൽ വ്യാപാരം, വിതരണ ശൃംഖല, സാങ്കേതികവിദ്യ, കൃത്രിമ ബുദ്ധി, കാലാവസ്ഥാ നയം, സുരക്ഷാ വിഷയങ്ങൾ തുടങ്ങിയവയിലെ ചർച്ചകളിൽ ചൈന പ്രധാന വിഷയമാകുന്നു. തായ്‌വാൻ കടലിടുക്ക്, ദക്ഷിണ ചൈനാ കടൽ, സൈബർ സുരക്ഷ, സെമികണ്ടക്ടർ വ്യവസായം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളും ജി7 രാജ്യങ്ങളുടെ ചർച്ചകളെ സ്വാധീനിക്കുന്നു.
ജി7ൽ അംഗമല്ലെങ്കിലും ഇന്ത്യ, ബ്രസീൽ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ചൈന ജി20യുടെ സ്ഥാപക അംഗമാണ്. അതിനാൽ ജി7 വേദിയിൽ ഇല്ലെങ്കിലും ലോക രാഷ്ട്രീയസാമ്പത്തിക ചർച്ചകളിൽ ചൈനയുടെ സാന്നിധ്യം ഒഴിവാക്കാനാകാത്തതായാണ് വിലയിരുത്തൽ.
ജി7ൽ അംഗത്വമില്ലാതിരുന്നിട്ടും എല്ലാ ചർച്ചകളിലും നിറഞ്ഞുനിൽക്കുന്നത് ചൈന
