വാഷിംഗ്ടൺ: അമേരിക്കൻ നാവികസേനയിലെ ഏറ്റവും ആധുനിക വിമാനവാഹക കപ്പലായ 'യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ്' മധ്യപൂർവ മേഖലയിലെ ദീർഘകാല ദൗത്യത്തിന് ശേഷം ഉടൻ നാട്ടിലേക്ക് മടങ്ങും. 309 ദിവസത്തെ തുടർച്ചയായ സമുദ്ര സേവനത്തിന് ശേഷം കപ്പൽ മെയ് മധ്യത്തോടെ വെർജീനിയയിലെ നേവൽ സ്റ്റേഷൻ നോർഫോക്കിൽ എത്തുമെന്നാണ് റിപ്പോർട്ട്.
സാധാരണയായി ആറു മുതൽ ഏഴ് മാസം വരെ മാത്രമാണ് ഇത്തരത്തിലുള്ള കപ്പലുകൾ കടലിൽ വിന്യസിക്കാറുള്ളത്. എന്നാൽ ഫോർഡ് 10 മാസത്തിലേറെയായി കടലിൽ തുടരുകയായിരുന്നു. ഈ ദീർഘകാല സേവനത്തിനിടെ കപ്പലിൽ സാങ്കേതിക തകരാറുകൾ ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ഒരു ലോണ്ട്രി മുറിയിൽ ഉണ്ടായ തീപിടിത്തത്തിൽ ചില സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതിനാൽ സമഗ്രമായ അറ്റകുറ്റപ്പണികളും പരിപാലനവും നടത്തുന്നതിനാണ് കപ്പൽ തിരിച്ചെത്തുന്നത്. ഇത് ഒരു പതിവ് നടപടിയാണെന്നും, വലിയ പ്രശ്‌നങ്ങളൊന്നുമില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.
ഇതിനിടെ, ഇറാനെതിരെ അമേരിക്ക തുടരുന്ന നാവിക ഉപരോധത്തിൽ വലിയ മാറ്റമില്ല. 'യുഎസ്എസ് അബ്രഹാം ലിങ്കണും 'യുഎസ്എസ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ്'ഉം ഉൾപ്പെടെയുള്ള മറ്റ് കപ്പലുകൾ മേഖലയിൽ തുടരുകയാണ്. ഇറാനിലേക്ക് പോകുന്ന കപ്പലുകൾ തടയുന്നതിന്റെ ഭാഗമായി നിരവധി കപ്പലുകൾ തിരിച്ചയച്ചതായും റിപ്പോർട്ടുണ്ട്.
ഉപരോധം തുടരുന്നതോടെ എണ്ണവിലയിൽ വലിയ ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്. നാല് വർഷത്തിനിടയിലെ ഉയർന്ന നിരക്കിലാണ് ഇപ്പോഴത്തെ വില. ഇതിന്റെ സാമ്പത്തിക പ്രതിഫലനം ലോകമെമ്പാടും അനുഭവപ്പെടുന്നുണ്ടെന്നാണ് വിലയിരുത്തൽ.
അതേസമയം, ഇറാനെതിരായ ഉപരോധം മാസങ്ങളോളം തുടരാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചിപ്പിച്ചു. ബോംബാക്രമണത്തേക്കാൾ ഫലപ്രദമാണ് ഉപരോധം എന്നാണ് അദ്ദേഹം പറയുന്നത്.
യുഎസ് യുദ്ധക്കപ്പൽ 'ജെറാൾഡ് ആർ. ഫോർഡ്' മിഡിൽ ഈസ്റ്റിൽ നിന്ന് മടങ്ങുന്നു
