ഇറാനിലെ നത്താൻസ് ആണവ കേന്ദ്രത്തിൽ യു.എസ്-ഇസ്രയേൽ ആക്രമണം; തിരിച്ചടിച്ച് ഇറാൻ

ഇറാനിലെ നത്താൻസ് ആണവ കേന്ദ്രത്തിൽ യു.എസ്-ഇസ്രയേൽ ആക്രമണം; തിരിച്ചടിച്ച് ഇറാൻ


ന്യൂഡൽഹി: ഇറാനിലെ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രമായ നത്താൻസിൽ യു.എസ്‌യും ഇസ്രയേലും ചേർന്ന് ആക്രമണം നടത്തിയതായി ഇറാൻ അറിയിച്ചു. കേന്ദ്ര ഇറാനിലുള്ള ഈ കേന്ദ്രത്തിനുനേരെയാണ്  ശനിയാഴ്ച രാവിലെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ആണവോർജ്ജ സംഘടന വ്യക്തമാക്കി.

'യു.എസും സയോണിസ്റ്റ് ഭരണകൂടവും നടത്തിയ ആക്രമണത്തിൽ നത്താൻസ് സമ്പുഷ്ടീകരണ സമുച്ചയം ലക്ഷ്യമാക്കി,' എന്നാണ് തസ്‌നിം ന്യൂസ് ഏജൻസി ഔദ്യോഗിക പ്രസ്താവന ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തത്. എന്നാൽ, പ്രദേശത്ത് റേഡിയേഷൻ ചോർച്ച ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

ഇതിനിടെ, നവറോസ് ആശംസകൾ നേർന്നുകൊണ്ട് ഇറാനുള്ള പിന്തുണ തുടരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിൻ അറിയിച്ചു. എന്നിരുന്നാലും, നിലവിലെ പ്രതിസന്ധിയിൽ മോസ്‌കോയുടെ പിന്തുണ പരിമിതമാണെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.

അതേസമയം, ഇറാൻ ശക്തമായ തിരിച്ചടി ആരംഭിച്ചു. പരമാധികാര നേതാവ് മൊജ്തബ ഖമനേയിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ, സൗദി അറേബ്യയിലേക്കും ഇസ്രയേലിലേക്കും ഇറാൻ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തി. ശത്രുക്കൾക്ക് 'കടുത്ത തിരിച്ചടി' നൽകിയെന്ന് മൊജ്തബ ഖമനേയി അവകാശപ്പെട്ടു.

ഇതിനൊപ്പം, ഇറാഖ് തലസ്ഥാനമായ ബഗ്ദാദ് നഗരത്തിലെ സമ്പന്ന പ്രദേശത്തും ഡ്രോൺ ആക്രമണം നടന്നു.  യു.എസ് ഉപദേഷ്ടാക്കളുമായി സഹകരിക്കുന്ന ഇറാഖ് സുരക്ഷാ ഏജൻസിയുടെ കമ്മ്യൂണിക്കേഷൻസ് കെട്ടിടത്തിൽ ഒരു ഡ്രോൺ പതിച്ചു. മറ്റൊരു ഡ്രോൺ സമീപത്തെ സ്വകാര്യ സ്‌പോർട്‌സ് ക്ലബ്ബിൽ തകർന്നു വീണതായും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

മധ്യപൂർവേഷ്യയിൽ സംഘർഷം കൂടുതൽ വ്യാപിക്കുമെന്ന ആശങ്കകൾക്കിടയിലാണ് പുതിയ സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.