അമേരിക്ക-ഇറാൻ ചർച്ചകൾ പാകിസ്ഥാനിൽ ; വൈസ് പ്രസിഡന്റ് വാൻസിന്റെ നേതൃത്വത്തിൽ പ്രതിനിധി സംഘം, ശനിയാഴ്ച ആദ്യ റൗണ്ട്

അമേരിക്ക-ഇറാൻ ചർച്ചകൾ പാകിസ്ഥാനിൽ ; വൈസ് പ്രസിഡന്റ് വാൻസിന്റെ നേതൃത്വത്തിൽ പ്രതിനിധി സംഘം, ശനിയാഴ്ച ആദ്യ റൗണ്ട്


ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷാവസ്ഥക്കിടെ നിർണായക ചർച്ചകൾക്കായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉന്നത തല പ്രതിനിധി സംഘത്തെ പാകിസ്ഥാനിലെ ഇസ്ലാമാബാദിലേക്ക് അയയ്ക്കുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫും ട്രംപിന്റെ മരുമകനായ ജാരഡ് കുഷ്‌നറും ഉൾപ്പെടുന്നു. ശനിയാഴ്ച രാവിലെ പ്രാദേശിക സമയമനുസരിച്ച് ആദ്യഘട്ട ചർച്ചകൾ ആരംഭിക്കും.

ഇറാനുമായി നടക്കുന്ന ചർച്ചകൾക്ക് മുന്നോടിയായി ട്രംപിന്റെ കടുത്ത മുന്നറിയിപ്പുകൾ ശ്രദ്ധേയമായി. ഇറാൻ ചർച്ചകളിലേക്ക് മടങ്ങിയെത്തുകയും ഹോർമുസ് കടലിടുക്ക് തുറക്കുകയും ചെയ്യാത്ത പക്ഷം 'ഒരു മുഴുവൻ സംസ്‌കാരം ഇല്ലാതാകും' എന്നായിരുന്നു ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. എന്നാൽ ഈ പരാമർശം ചർച്ചകളിൽ നേട്ടമുണ്ടാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് വൈറ്റ് ഹൗസ് വക്താവ് കരോളിൻ ലീവിറ്റ് വിശദീകരിച്ചു. ട്രംപിന്റെ കടുത്ത നിലപാടാണ് ഇറാനെ ഒത്തുതീർപ്പിലേക്ക് എത്തിച്ചതെന്ന് അവർ അവകാശപ്പെട്ടു.

ആദ്യഘട്ടത്തിൽ ഇറാൻ മുന്നോട്ടുവച്ച 10 പോയിന്റ് പദ്ധതി 'അംഗീകരിക്കാനാവാത്തതും ഗൗരവമില്ലാത്തതുമായിരുന്നു' എന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. എന്നാൽ പിന്നീട് ഇറാൻ കൂടുതൽ ചുരുക്കിയ പുതിയ നിർദ്ദേശവുമായി എത്തിയതോടെ ചർച്ചകൾക്ക് വഴിതെളിഞ്ഞു. ഈ പുതുക്കിയ പദ്ധതി അമേരിക്കയുടെ 15 പോയിന്റ് ചട്ടക്കൂടിനൊപ്പം ചർച്ച ചെയ്യാവുന്ന അടിസ്ഥാനമാണെന്നാണ് വൈറ്റ് ഹൗസ് വിലയിരുത്തുന്നത്.

ഇതിനിടെ, ഹോർമുസ് കടലിടുക്ക് അടച്ചുവെന്ന ഇറാനിയൻ മാധ്യമ റിപ്പോർട്ടുകൾ അമേരിക്ക തള്ളി. കടലിടുക്കിലൂടെ ഗതാഗതം വർധിച്ചുവരുന്നുവെന്നും സ്വകാര്യ ആശയവിനിമയങ്ങൾ പ്രകാരം അത് തുറന്നിരിക്കുകയാണെന്ന സൂചന ലഭിച്ചതായും വൈറ്റ് ഹൗസ് വ്യക്തമാക്കി. കടലിടുക്ക് യാതൊരു നിയന്ത്രണവും കൂടാതെ ഉടൻ തുറക്കണമെന്നാണ് ട്രംപിന്റെ പ്രധാന ആവശ്യം.

ഇറാന്റെ ഉയർന്ന നിലവാരത്തിലുള്ള യൂറേനിയം ശേഖരം അമേരിക്കയ്ക്ക് പ്രധാന ആശങ്കയായി തുടരുന്നു. യൂറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായും അവസാനിപ്പിക്കണമെന്നത് ട്രംപ് ഭരണകൂടത്തിന്റെ 'റെഡ് ലൈൻ' ആണെന്ന് അധികൃതർ വ്യക്തമാക്കി. ഇത് സാധ്യമാക്കാൻ നയതന്ത്രപരമായ വഴികളാണ് മുൻഗണനയെന്ന് അമേരിക്ക വ്യക്തമാക്കുന്നു.

മുൻപ് നടത്തിയ സൈനിക നടപടികൾ വിജയകരമായതായി അമേരിക്ക വിലയിരുത്തുന്നതിനൊപ്പം, ഇപ്പോഴത്തെ വെടിനിർത്തൽ ചർച്ചകൾക്ക് അവസരമൊരുക്കുന്നുവെന്നാണ് വിലയിരുത്തൽ. എന്നാൽ ഇറാൻ പുതുക്കി നൽകിയ നിർദ്ദേശങ്ങളുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. തുടർന്നുള്ള ചർച്ചകൾ അടച്ചിട്ട വാതിലുകൾക്കുള്ളിൽ തുടരാനാണ് സാധ്യത.