സിയോള്‍: ദക്ഷിണ കൊറിയയില്‍ സ്ഥാപിച്ചിരുന്ന അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ഭാഗങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക് മാറ്റുന്നതായി റിപ്പോര്‍ട്ട്. ദി വാഷിംഗ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും ദക്ഷിണ കൊറിയന്‍ വാര്‍ത്താ സ്ഥാപനങ്ങളും ഉദ്ധരിച്ച ഉദ്യോഗസ്ഥരാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
അമേരിക്കയും ഇസ്രയേലും ഇറാനോട് യുദ്ധം തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജോര്‍ദാനില്‍ സ്ഥാപിച്ചിരുന്ന ടെര്‍മിനല്‍ ഹൈ ആറ്റിറ്റിയൂഡ് ഏരിയ ഡിഫന്‍സ് (താഡ്) സംവിധാനത്തിന്റെ പ്രധാന റഡാര്‍ ഇറാന്‍ ആക്രമണത്തില്‍ നശിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് ഈ തീരുമാനം.
ആണവായുധ ശേഷിയുള്ള നോര്‍ത്ത് കൊറിയയില്‍ നിന്നുള്ള ഭീഷണികളെ നേരിടുന്നതിന് 2017-ലാണ് താഡ് സംവിധാനം ദക്ഷിണ കൊറിയയില്‍ വിന്യസിച്ചത്.
എന്നാല്‍ ഈ നീക്കം ദക്ഷിണ കൊറിയയില്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. രാജ്യത്തെ കൂടുതല്‍ ആക്രമണ ലക്ഷ്യമായി മാറ്റുമെന്ന ആശങ്കയാണ് ചിലര്‍ ഉയര്‍ത്തിയത്. ഈ സംവിധാനം പ്രദേശിക സുരക്ഷയെ അസ്ഥിരപ്പെടുത്തുമെന്ന മുന്നറിയിപ്പ് ചൈനയും നല്‍കിയിരുന്നു.
ഈ ആഴ്ചയുടെ തുടക്കത്തില്‍ താഡ് സംവിധാനത്തിന്റെ ചില ഭാഗങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക് മാറ്റുകയാണെന്ന് രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ആക്രമണം തുടരുന്നതിനിടെ ഇറാന്‍ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ഇസ്രയേലിന്റെയും അമേരിക്കയുടെയും സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയാണ്.
ദി ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ കണക്കെടുപ്പുപ്രകാരം ഇറാന്‍ ഇതുവരെ 500-ലധികം ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും തടഞ്ഞുവെങ്കിലും തുടര്‍ച്ചയായ ആക്രമണം അമേരിക്കയുടെ പ്രതിരോധ ശേഷിയില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതായി നിരീക്ഷകര്‍ പറയുന്നു.
ഇറാന്‍ ദീര്‍ഘകാല യുദ്ധത്തിനായി തയ്യാറെടുക്കുന്നുവെന്നാണ് വിലയിരുത്തല്‍. ഇതിലൂടെ മിഡില്‍ ഈസ്റ്റിലെ കൂടുതല്‍ രാജ്യങ്ങളും അമേരിക്കയുടെ സഖ്യകക്ഷികളും സംഘര്‍ഷത്തില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.
ഉയര്‍ന്ന ഉയരത്തില്‍ പറക്കുന്ന മിസൈലുകള്‍ തടയാന്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത സംവിധാനമായതിനാല്‍ താഡ് അമേരിക്കയുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായകമാണെന്ന് വിദഗ്ധര്‍ പറയുന്നു.
ഈ മാസം ആദ്യം ജോര്‍ദാനില്‍ സ്ഥാപിച്ചിരുന്ന താഡ് സംവിധാനത്തിന്റെ ഏകദേശം 300 മില്യണ്‍ ഡോളര്‍ വിലവരുന്ന റഡാര്‍ ഇറാന്റെ ആക്രമണത്തില്‍ നശിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
അമേരിക്കന്‍ കമ്പനി ലൊക്കീഡ് മാര്‍ട്ടിന്‍ നിര്‍മ്മിച്ച മിസൈല്‍ പ്രതിരോധ സംവിധാനത്തില്‍ ആറു ലോഞ്ചറുകളും ഓരോന്നിലും എട്ട് ഇന്റര്‍സെപ്റ്റര്‍ മിസൈലുകളും ഉള്‍പ്പെടുന്നു. കൂടാതെ ലക്ഷ്യങ്ങളെ കണ്ടെത്താന്‍ ശക്തമായ റഡാര്‍ സംവിധാനവും ഇതിലുണ്ട്.
'ഹിറ്റ്-ടു-കില്‍' സാങ്കേതികവിദ്യ ഉപയോഗിച്ച് ചെറിയതും ഇടത്തരം ദൂരമുള്ളതുമായ ബാലിസ്റ്റിക് മിസൈലുകള്‍ ഇത് തകര്‍ക്കാന്‍ കഴിയും. വലിയ ഉയരത്തില്‍ ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തു പോലും മിസൈലുകള്‍ നശിപ്പിക്കാന്‍ ഇതിന് കഴിവുണ്ട്. അതുകൊണ്ട് ആണവ വോര്‍ഹെഡ് പോലും തടയാന്‍ ഇതിന് കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു.
ഏകദേശം ഒരു ബില്യണ്‍ ഡോളറാണ് ഒരു താഡ് ബാറ്ററിയുടെ വില. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ ഏകദേശം 100 സൈനികര്‍ ആവശ്യമുണ്ട്. ലോകമെമ്പാടും അമേരിക്കയ്ക്ക് ഇത്തരം എട്ട് സംവിധാനങ്ങളാണ് ഉള്ളത്. ഇവയില്‍ രണ്ടെണ്ണം മിഡില്‍ ഈസ്റ്റില്‍ ജോര്‍ദാനിലും ഇസ്രായേലിലുമാണുള്ളത്. യു എ ഇയും സൗദി അറേബ്യയും ചേര്‍ന്ന് മൂന്ന് സംവിധാനങ്ങള്‍ സ്വന്തമായി കൈവശം വച്ചിട്ടുണ്ട്.
ദക്ഷിണ കൊറിയയില്‍ നിന്ന് ഈ സംവിധാനം മാറ്റുന്നത് മുന്‍കരുതല്‍ നടപടിയാണെന്ന് ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞെങ്കിലും അമേരിക്കയുടെ പ്രതിരോധ സംവിധാനങ്ങള്‍ ഇതിനകം തന്നെ വലിയ സമ്മര്‍ദ്ദത്തിലാണ് എന്നതാണ് ചില വിശകലനകാരരുടെ വിലയിരുത്തല്‍.
മിഡില്‍ ഈസ്റ്റില്‍ നിലവിലുള്ള മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ വ്യാപക ഉപയോഗം കാരണം അമേരിക്കയ്ക്ക് കൂടുതല്‍ സംവിധാനങ്ങള്‍ ആവശ്യമുണ്ടായിരിക്കാമെന്നാണ് കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ജോണ്‍ നില്‍സണ്‍ റൈറ്റ് പറയുന്നത്.
ദക്ഷിണ കൊറിയന്‍ മാധ്യമങ്ങളായ എസ് ബി എസും യോന്‍ഹാപ് ന്യൂസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് സിയോള്‍ നഗരത്തിന് തെക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന സിയോംഗ്ജു എയര്‍ബേസില്‍ നിന്നാണ് താഡ് ലോഞ്ചറുകള്‍ മാറ്റുന്നത്.
ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജേ മ്യംഗ് ഈ നീക്കത്തെതിരെ സിയോള്‍ എതിര്‍പ്പ് രേഖപ്പെടുത്തിയതായി വ്യക്തമാക്കി.
കൊറിയയിലെ അമേരിക്കന്‍ സൈന്യം ചില ആയുധങ്ങള്‍, പ്രത്യേകിച്ച് ആര്‍ട്ടിലറി ബാറ്ററികളും എയര്‍ ഡിഫന്‍സ് സംവിധാനങ്ങളും, രാജ്യത്തിന് പുറത്തേക്ക് മാറ്റുന്നുവെന്ന വിവാദം അടുത്തിടെ ഉയര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു.
തങ്ങള്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തങ്ങളുടെ നിലപാട് പൂര്‍ണമായും നടപ്പാക്കാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ഥ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് ദക്ഷിണ കൊറിയയുടെ പ്രതിരോധ തന്ത്രത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന് പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, താഡ് സംവിധാനം ദക്ഷിണ കൊറിയയില്‍ വിന്യസിച്ചപ്പോള്‍ തന്നെ ചൈന ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സംവിധാനം ചൈനയുടെ മിസൈല്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഉപയോഗിക്കാമെന്ന ആശങ്കയാണ് ബീജിംഗ് ഉയര്‍ത്തിയത്.
ഇതിന് പ്രതികാരമായി ചൈന ദക്ഷിണ കൊറിയന്‍ ഉത്പന്നങ്ങളെ അനൗപചാരികമായി ബഹിഷ്‌കരിക്കുകയും ആറു വര്‍ഷത്തേക്ക് ചൈനീസ് ഗ്രൂപ്പ് ടൂറുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും കെ-പോപ്പ് സംഗീത പരിപാടികള്‍ പോലും റദ്ദാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ താഡ് സംവിധാനം മിഡില്‍ ഈസ്റ്റിലേക്ക് മാറ്റിയാലും അത് സ്ഥിരമായ നീക്കമല്ലെങ്കില്‍ ചൈനയ്ക്ക് അത് വലിയ വിജയമായി കാണാനാകില്ലെന്ന് നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപൂരിലെ പ്രൊഫസര്‍ ഇയാന്‍ ചോംഗ് അഭിപ്രായപ്പെട്ടു.
അതേസമയം മിഡില്‍ ഈസ്റ്റിലെ യുദ്ധം അമേരിക്കയുടെ ഇന്‍ഡോ- പസഫിക് മേഖലയിലെ സൈനിക തയ്യാറെടുപ്പില്‍ നിന്നും ശ്രദ്ധതിരിക്കുമെന്നും ചില വിശകലന വിദഗ്ധര്‍ വിലയിരുത്തുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഉത്തര കൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും കിം ജോംഗ് ഉന്നിന്റെ ഭാഗത്തു നിന്നും ചെറിയ പ്രകോപന നടപടികള്‍ക്ക് സാധ്യതയുണ്ടെന്ന് ചില നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ദീര്‍ഘകാലം ഇറാനുമായുള്ള യുദ്ധം തുടരുകയാണെങ്കില്‍ അമേരിക്കയുടെ മിസൈല്‍ ശേഖരം കുറയുകയും മറ്റു പ്രദേശങ്ങളിലെ അടിയന്തര സാഹചര്യങ്ങളില്‍ പ്രതികരിക്കുന്നത് ബുദ്ധിമുട്ടാകുകയും ചെയ്യുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ഏറ്റവും വലിയ ചോദ്യമെന്ന് വിദഗ്ധര്‍ പറയുന്നു.
