വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിനെ ചൊല്ലിയുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിൽ അമേരിക്ക വീണ്ടും വ്യാപക വ്യോമാക്രമണം നടത്തി. ഇറാന്റെ സൈനിക ശേഷി കൂടുതൽ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആക്രമണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഇതോടൊപ്പം ഇറാനെതിരായ നാവിക ഉപരോധവും അമേരിക്ക പുനഃസ്ഥാപിച്ചു.
ഹോർമുസ് കടലിടുക്കിനും തീരപ്രദേശങ്ങൾക്കും സമീപമുള്ള നിരവധി സൈനിക കേന്ദ്രങ്ങളാണ് ആക്രമണത്തിന് ലക്ഷ്യമാക്കിയത്. വ്യാപാരക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് നടപടിയെന്ന് അമേരിക്ക വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിൽ സമാധാനം പുനഃസ്ഥാപിക്കാൻ ജൂലൈ 17ന് ഒപ്പുവെച്ച 14 വിഷയ ധാരണാപത്രം പുതിയ സംഘർഷത്തോടെ പ്രായോഗികമായി അവസാനിച്ചതായാണ് വിലയിരുത്തൽ. ലോകത്തിലെ എണ്ണക്കയറ്റുമതിയുടെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച തർക്കമാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്.
ഇറാൻ വീണ്ടും ചർച്ചാ മേശയിലേക്ക് മടങ്ങിയില്ലെങ്കിൽ അടുത്ത ആഴ്ച പാലങ്ങളും വൈദ്യുത നിലയങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മുന്നറിയിപ്പ് നൽകി.
അതേസമയം, കഴിഞ്ഞ നാല് ദിവസമായി തുടരുന്ന അമേരിക്കൻ ആക്രമണങ്ങളിൽ 30ലധികം സാധാരണക്കാർ കൊല്ലപ്പെട്ടതായി ഇറാൻ സർക്കാർ അറിയിച്ചു.
സംഘർഷം ആഗോള എണ്ണവിപണിയെയും ബാധിച്ചു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 85 ഡോളറിനടുത്തും വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് (WTI) 80 ഡോളറിനടുത്തും ഉയർന്നു.
ഹോർമുസ് കടലിടുക്കിൽ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ, പേർഷ്യൻ ഗൾഫിലും ഒമാൻ ഉൾക്കടലിലും ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷയ്ക്കായി തത്സമയ നിരീക്ഷണ സംവിധാനം ഉൾപ്പെടെ കൂടുതൽ സുരക്ഷാ നടപടികൾ കേന്ദ്ര സർക്കാർ ശക്തമാക്കിയിട്ടുണ്ട്.
ഹോർമുസിൽ സംഘർഷം രൂക്ഷം; ഇറാനിൽ വീണ്ടും അമേരിക്കൻ വ്യോമാക്രമണം, തുറമുഖ ഉപരോധവും പുനഃസ്ഥാപിച്ചു
