വാഷിംഗ്ടൺ: അപൂർവവും നിർണായകവുമായ ധാതുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിൽ ധാരണാപത്രത്തിൽ ഇന്ന് ഒപ്പിടും. വാഷിംഗ്ടണിൽ നടക്കുന്ന ചടങ്ങിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും യൂറോപ്യൻ യൂണിയൻ ട്രേഡ് കമ്മീഷണർ മാറോസ് സെഫ്‌ചോവിച്ചും പങ്കെടുക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
ലോകത്ത് അപൂർവ ധാതുക്കളുടെ വിതരണ ശൃംഖലയിൽ ചൈനയുടെ മേൽക്കോയ്മ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അമേരിക്ക പുതിയ പങ്കാളിത്തങ്ങൾ ഉറപ്പാക്കാൻ ശ്രമിക്കുന്നത്. പ്രത്യേകിച്ച് റെയർ എർത്ത് ഖനിജങ്ങൾ ഉൾപ്പെടെയുള്ള മേഖലയിൽ മറ്റു രാജ്യങ്ങളിൽ നിന്ന് ലഭ്യത വർധിപ്പിക്കാനാണ് ഈ നീക്കം.
മാർച്ചിൽ യുഎസ് ട്രേഡ് പ്രതിനിധിയുമായി നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് സെഫ്‌ചോവിച്ച് വ്യക്തമാക്കിയിരുന്നു. ചൈനയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ധാതുക്കൾ ലഭ്യമാക്കുന്നതിനായി വിലനിർണ്ണയ സംവിധാനം ഉൾപ്പെടെയുള്ള പ്രോത്സാഹനങ്ങൾ കൊണ്ടുവരണമെന്ന നിലപാടും അമേരിക്ക മുന്നോട്ടുവച്ചിട്ടുണ്ട്.
ഇരുപക്ഷവും ചേർന്ന് ധാതുക്കളുടെ ഉത്പാദനവും വിതരണവും ഏകോപിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് കരാറിൽ ഉൾപ്പെടുത്താൻ സാധ്യത. ചൈനയ്ക്ക് പുറമെ മറ്റ് വിതരണക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി കുറഞ്ഞ വില ഉറപ്പുനൽകൽ പോലുള്ള നടപടികളും പരിഗണനയിലാണ്.
വ്യാപാര രംഗത്ത് അമേരിക്കയാണ് യൂറോപ്യൻ യൂണിയന്റെ ഏറ്റവും വലിയ പങ്കാളി. 2025ൽ യൂറോപ്യൻ യൂണിയനിൽ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി റെക്കോർഡ് ഉയരമായ 555 ബില്യൺ യൂറോയിലെത്തിയിരുന്നു.
ഇതിനിടെ, ഇറാനുമായുള്ള സംഘർഷത്തിൽ യൂറോപ്യൻ യൂണിയനും നേറ്റോ സഖ്യങ്ങളും നേരിട്ട് പങ്കാളികളാകാത്തതിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നീരസം പ്രകടിപ്പിച്ചിട്ടുണ്ട്.
അപൂർവ ധാതുക്കളിൽ യുഎസ്-യൂറോപ്യൻ യൂണിയൻ കൂട്ടുകെട്ട്; ഇന്ന് കരാറിൽ ഒപ്പിടും
