റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ത്രികക്ഷി ചര്‍ച്ചകള്‍ ഫെബ്രുവരി 1ന് അബുദാബിയില്‍ പുന:രാരംഭിക്കും

റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ത്രികക്ഷി ചര്‍ച്ചകള്‍ ഫെബ്രുവരി 1ന് അബുദാബിയില്‍ പുന:രാരംഭിക്കും


മോസ്‌കോ/ അബുദാബി: യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള റഷ്യ- യുക്രെയ്ന്‍- അമേരിക്ക ത്രികക്ഷി ചര്‍ച്ചകള്‍ ഫെബ്രുവരി 1ന് യു എ ഇ തലസ്ഥാനമായ അബുദാബിയില്‍ പുന:രാരംഭിക്കുമെന്ന് ക്രെംലിന്‍ അറിയിച്ചു. കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് നിര്‍ണായക മുന്നേറ്റം കൈവരിക്കാനായിരുന്നില്ല.

ഫെബ്രുവരി 1നാണ് ചര്‍ച്ചകള്‍ നിശ്ചയിച്ചിരിക്കുന്നതെന്നും ഇത് താത്കാലികമായി ഉറപ്പിച്ച തിയ്യതിയാണെങ്കിലും നിലവില്‍ അതനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് മാധ്യമങ്ങളോട് സംസാരിച്ച ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി. രണ്ടാംഘട്ട ചര്‍ച്ചകളും അബുദാബിയിലായിരിക്കും നടക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന കക്ഷികള്‍ നിലവില്‍ ഏതെങ്കിലും രേഖകളുടെ പട്ടിക ചര്‍ച്ച ചെയ്യുന്നില്ലെന്നും ചര്‍ച്ചകള്‍ അടച്ചകതകുകള്‍ക്കുള്ളില്‍ തുടരുമെന്നും പെസ്‌കോവ് പറഞ്ഞു.

സൂക്ഷ്മവും സങ്കീര്‍ണ്ണവുമായ വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണെന്നും ചര്‍ച്ചകളുടെ ഏതെങ്കിലും ഭാഗങ്ങള്‍ പൊതുവേദിയില്‍ ചര്‍ച്ച ചെയ്യുന്നത് ദോഷകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

റഷ്യ, യുക്രെയ്ന്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധി സംഘങ്ങള്‍ പങ്കെടുത്ത ആദ്യ ത്രികക്ഷി യോഗം രണ്ട് ദിവസങ്ങളിലായി അബുദാബിയില്‍ നടന്നു. കീവും വാഷിംഗ്ടണും ചര്‍ച്ചകളെ ഘടനാപരവും അനുകൂലവുമാണ് എന്ന് വിശേഷിപ്പിച്ചപ്പോള്‍ തുടക്കം അനുകൂലമായിരുന്നുവെങ്കിലും 'ഇനിയും വലിയ പ്രവര്‍ത്തനം ബാക്കിയുണ്ടെന്ന്' പെസ്‌കോവ് പറഞ്ഞു.

റഷ്യന്‍ പ്രതിനിധി സംഘത്തിന് രാഷ്ട്രതലവനില്‍ നിന്ന് സ്ഥിരമായി നിര്‍ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും പെസ്‌കോവ് വ്യക്തമാക്കി.

രേഖകളുടെ പട്ടികയൊന്നും തങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും ഇത് മുഴുവന്‍ രഹസ്യമായി  അടച്ചകതകുകള്‍ക്കുള്ളില്‍ നടത്തേണ്ട പ്രക്രിയയാണെന്നാണ് തങ്ങളുടെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു.

സുരക്ഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട ആദ്യഘട്ട ത്രികക്ഷി ചര്‍ച്ചകള്‍ ജനുവരി 23, 24 തിയ്യതികളിലാണ് അബുദാബിയില്‍ നടന്നത്. റഷ്യന്‍ പ്രതിനിധി സംഘത്തെ നയിച്ചത് ജനറല്‍ സ്റ്റാഫിന്റെ മെയിന്‍ ഡയറക്ടറേറ്റ് മേധാവി അഡ്മിറല്‍ ഇഗോര്‍ കോസ്ത്യുകോവായിരുന്നു. യോഗത്തിന് ശേഷം റഷ്യന്‍- യുക്രെയ്ന്‍ പ്രതിനിധികള്‍ നേരിട്ട് ആശയവിനിമയം നടത്തിയതായി ചൂണ്ടിക്കാട്ടി യു എ ഇ സര്‍ക്കാര്‍ ചര്‍ച്ചകളെ അനുകൂലമായത് എന്ന് വിലയിരുത്തി.

അബുദാബിയിലെ ചര്‍ച്ചകള്‍ക്ക് മുമ്പ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫ് നയിച്ച അമേരിക്കന്‍ പ്രതിനിധി സംഘവും കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രസിഡന്‍ഷ്യല്‍ സഹായിയായ യൂരി ഉഷാക്കോവ് പറഞ്ഞതനുസരിച്ച് ആങ്കറേജില്‍ അംഗീകരിച്ച ഫോര്‍മുല പ്രകാരം പ്രദേശപരമായ വിഷയങ്ങള്‍ പരിഹരിക്കാതെ ദീര്‍ഘകാല പരിഹാരത്തിന് സാധ്യതയില്ലെന്ന് അമേരിക്കന്‍ വശം അംഗീകരിച്ചിട്ടുണ്ട്. കൂടാതെ, ഡോന്‍ബാസ് മേഖലയില്‍ നിന്ന് യുക്രെയ്ന്‍ സായുധസേന പിന്മാറുക എന്നത് മോസ്‌കോയുടെ അനിവാര്യമായ നിബന്ധനയാണെന്നും അദ്ദേഹം വ്യക്തമാക്കി.