ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രഹസ്യ കൂടിക്കാഴ്ച; അമേരിക്ക, ഇസ്രയേൽ, ഏഴ് അറബ് രാജ്യങ്ങളിലെ സൈനിക മേധാവികൾ ജർമനിയിൽ ഒത്തുകൂടി

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രഹസ്യ കൂടിക്കാഴ്ച; അമേരിക്ക, ഇസ്രയേൽ, ഏഴ് അറബ് രാജ്യങ്ങളിലെ സൈനിക മേധാവികൾ ജർമനിയിൽ ഒത്തുകൂടി


വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധവും പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന സുരക്ഷാ സംഘർഷങ്ങളും ചർച്ച ചെയ്യാൻ അമേരിക്ക, ഇസ്രയേൽ, ഏഴ് അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ ഉന്നത സൈനിക മേധാവികൾ ജർമനിയിൽ രഹസ്യമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. യു.എസ്. സെൻട്രൽ കമാൻഡ് (CENTCOM) മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പറിന്റെ നേതൃത്വത്തിലായിരുന്നു യോഗമെന്നാണ് റിപ്പോർട്ട്. യോഗത്തെക്കുറിച്ച് പങ്കെടുത്ത രാജ്യങ്ങൾ പരസ്യമായി അറിയിപ്പ് നൽകിയിരുന്നില്ല. 

സൗദി അറേബ്യ, യുഎഇ, ബഹറൈൻ, കുവൈത്ത്, ഖത്തർ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ഇസ്രയേൽ പ്രതിരോധ സേനാ മേധാവി ജനറൽ എയാൽ സാമിറും യോഗത്തിൽ പങ്കെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. ഇസ്രയേലുമായി ഔദ്യോഗിക നയതന്ത്രബന്ധമില്ലാത്ത ചില അറബ് രാജ്യങ്ങളിലെ സൈനിക മേധാവികളും ഒരേ വേദിയിൽ പങ്കെടുത്തതാണ് കൂടിക്കാഴ്ചയുടെ പ്രധാന സവിശേഷത.

യോഗം നടന്നതായി  പിന്നീട്  CENTCOM സ്ഥിരീകരിച്ചു. ജർമനിയിൽ നടന്ന നിശ്ചിത സമ്മേളനത്തിൽ എട്ട് രാജ്യങ്ങളിലെ മുതിർന്ന സൈനിക മേധാവികൾ പങ്കെടുത്തെന്നും പശ്ചിമേഷ്യയിലെ സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്‌തെന്നുമാണ് CENTCOM വ്യക്തമാക്കിയത്. 

അമേരിക്കൻ സൈന്യം മേഖലയിൽ തുടരും

ഇറാന്റെ ആക്രമണങ്ങൾക്കിടയിലും പശ്ചിമേഷ്യയിൽനിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കാൻ നിലവിൽ പദ്ധതിയില്ലെന്ന് അഡ്മിറൽ ബ്രാഡ് കൂപ്പർ യോഗത്തിൽ വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം വർധിപ്പിക്കുന്നതിനുള്ള അമേരിക്കൻ പദ്ധതികളെക്കുറിച്ചും അദ്ദേഹം സൈനിക മേധാവികൾക്ക് വിശദീകരണം നൽകിയെന്നാണ് വിവരം.

ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര വ്യാപാരത്തിനും ഊർജവിതരണത്തിനും നിർണായകമായ കടൽപാതയായതിനാൽ അതിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പ്രധാന വിഷയമായി തുടരുകയാണ്. മേഖലയിൽ വ്യാപാര ഗതാഗതം സുരക്ഷിതമായി തുടരുന്നതിനായി അമേരിക്കയും പ്രാദേശിക രാജ്യങ്ങളും നേരത്തെ തന്നെ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തിയിട്ടുണ്ട്. 

ഇസ്രയേൽ-അറബ് സൈനിക സഹകരണത്തിന് പുതിയ മാനം

ഇസ്രയേലും ചില അറബ് രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം കഴിഞ്ഞ ഏതാനും വർഷങ്ങളായി ക്രമേണ വർധിച്ചുവരികയാണ്. പ്രത്യേകിച്ച് 2020ലെ അബ്രഹാം ഉടമ്പടികൾക്ക് ശേഷം യുഎഇയും ബഹ്രൈനും ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇസ്രയേലിന്റെ പ്രതിരോധ സഹകരണം ശക്തമായി.

മേഖലയിലെ വ്യോമ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനും രഹസ്യാന്വേഷണ വിവരങ്ങൾ പങ്കിടുന്നതിനുമായി അമേരിക്കയും പ്രാദേശിക രാജ്യങ്ങളും വിവിധ സംവിധാനങ്ങൾ രൂപീകരിച്ചിട്ടുണ്ട്. 2026 ജനുവരിയിൽ ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ അമേരിക്കയും പ്രാദേശിക പങ്കാളികളും ചേർന്ന് മിഡിൽ ഈസ്റ്റ് എയർ ഡിഫൻസ് കോർഡിനേഷൻ സെൽ ആരംഭിച്ചതായി CENTCOM അറിയിച്ചിരുന്നു. 

ഹൂതികളുടെ നീക്കവും ആശങ്ക ഉയർത്തുന്നു

ഇതിനിടെ യെമനിലെ ഹൂതി സേനയുടെ ആക്രമണങ്ങളും മേഖലയിലെ സുരക്ഷാ കണക്കുകൂട്ടലുകൾ സങ്കീർണമാക്കുകയാണ്. സൗദി അറേബ്യയ്‌ക്കെതിരായ ആക്രമണങ്ങളും ചെങ്കടലിലെ ബാബ് അൽ മന്ദബ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷവും പശ്ചിമേഷ്യയിലെ സൈനിക സഹകരണത്തിന് പുതിയ പ്രാധാന്യം നൽകുന്നുവെന്നാണ് വിലയിരുത്തൽ.

ഇസ്രയേലും സൗദി അറേബ്യയും ഹൂതികൾക്കെതിരായ സൗദി സൈനിക നടപടികൾക്ക് ഇസ്രയേൽ നൽകാവുന്ന രഹസ്യാന്വേഷണ, നിരീക്ഷണ, വിവരശേഖരണ സഹായങ്ങളെക്കുറിച്ച് ചർച്ച നടത്തുന്നതായും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇത്തരം സഹകരണത്തിന്റെ വ്യാപ്തിയും ഔദ്യോഗിക ധാരണകളുടെ സ്വഭാവവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പരസ്യമായിട്ടില്ല.

ഇറാൻ യുദ്ധം, ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം, ഹൂതി ആക്രമണങ്ങൾ, ഇസ്രയേൽ-അറബ് രാജ്യങ്ങളുടെ പ്രതിരോധ സഹകരണം-ഇവയെല്ലാം ഒരേ സുരക്ഷാ ചട്ടക്കൂടിൽ ചർച്ച ചെയ്യപ്പെട്ടുവെന്നതാണ് ജർമനിയിലെ രഹസ്യ കൂടിക്കാഴ്ചയുടെ പ്രാധാന്യം.  പരസ്യരംഗത്ത് രാഷ്ട്രീയ നിലപാടുകൾ വ്യത്യസ്തമായിരിക്കുമ്പോഴും സൈനികതലത്തിൽ പ്രാദേശിക സഹകരണത്തിനുള്ള ഇടങ്ങൾ വർധിക്കുന്നതിന്റെ സൂചന കൂടിയാണ് ഈ കൂടിക്കാഴ്ച.