യുക്രൈയ്‌നില്‍ കപ്പലിനു നേരെ റഷ്യന്‍ ആക്രമണം; 10 മരണം, മലയാളി ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

യുക്രൈയ്‌നില്‍ കപ്പലിനു നേരെ റഷ്യന്‍ ആക്രമണം; 10 മരണം, മലയാളി ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു


കീവ്: യുക്രൈയ്ന്‍ നഗരമായ ഒഡേസയുടെ തീരത്ത് ചരക്കു കപ്പലിനു നേരെ റഷ്യ നടത്തിയ ആക്രമണത്തില്‍ മലയാളിയടക്കം നാല് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ആകെ 10 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഇന്ത്യക്കാരന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കാസര്‍കോട് വെള്ളരിക്കുണ്ട് എകെജി നഗര്‍ സ്വദേശി അഖില്‍ ജോയന്‍ (26) ആണ് കൊല്ലപ്പെട്ട മലയാളി. കൊല്ലപ്പെട്ടവരിൽ അഖിൽ ജോയൻ ഉൾപ്പെടെ നാല് പേർ ഇന്ത്യൻ പൗരന്മാരാണ് എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ഗിനിയ-ബിസാവു പതാകയുള്ള കപ്പലിന് നേരെയാണ് റഷ്യന്‍ ക്രൂസ് മിസൈല്‍ ആക്രമണം ഉണ്ടായത്.'ഗോള്‍ഡന്‍ ലിയോ' എന്ന കപ്പലിനു നേരെയായിരുന്നു ആക്രമണമെന്നും യുക്രെയ്ന്‍ വ്യോമസേന അറിയിച്ചു. ഇന്ത്യന്‍, സിറിയന്‍ നാവികരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭക്ഷ്യധാന്യങ്ങള്‍ നിറച്ച കപ്പലാണ് ആക്രമിക്കപ്പെട്ടത്.

ആകെ 17 പേരാണ് കപ്പലിലുണ്ടായിരുന്നത് ഇതില്‍ 8 പേരെ രക്ഷപ്പെടുത്തിയതായി യുക്രെയ്ന്‍ നാവിക സേന അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ യുക്രെയ്ന്‍ സ്വദേശിയായ പൈലറ്റുമുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഒഡേസ മേഖലയില്‍ തുടര്‍ച്ചയായ റഷ്യന്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ട്. ജൂലൈയില്‍ മാത്രം റഷ്യന്‍ ആക്രമണങ്ങളില്‍ 28 പേര്‍ മരിച്ചതായി ഗവര്‍ണര്‍ ഒലെ കിപ്പര്‍ പറഞ്ഞു.