പാകിസ്ഥാനിലെ ലക്കി മര്‍വത്ത് ബസാറില്‍ റിക്ഷാ ബോംബ് സ്‌ഫോടനം; ഒമ്പത് പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ ലക്കി മര്‍വത്ത് ബസാറില്‍ റിക്ഷാ ബോംബ് സ്‌ഫോടനം; ഒമ്പത് പേര്‍ കൊല്ലപ്പെട്ടു


ഇസ്ലാമാബാദ്: ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലെ ലക്കി മര്‍വത്ത് ജില്ലയിലെ തിരക്കേറിയ ബസാറില്‍ റിക്ഷയില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ രണ്ട് ട്രാഫിക് പൊലീസുകാരും ഉള്‍പ്പെടുന്നു. സ്‌ഫോടനത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ലക്കി മര്‍വത്ത് ജില്ലാ പൊലീസ് വക്താവ് ഖുദ്രത്തുള്ള ഖാന്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം കൊല്ലപ്പെട്ട പൊലീസുകാര്‍ ആദില്‍ ജാന്‍, റഹതുള്ള എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യാപാര മേഖലയുടെ മധ്യഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു റിക്ഷയില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് അദ്ദേഹം അറിയിച്ചു.

സമീപത്തെ ട്രാഫിക് ജംഗ്ഷനില്‍ ഡ്യൂട്ടിയിലായിരുന്ന പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സ്‌ഫോടനത്തില്‍ കുടുങ്ങുകയായിരുന്നു.

വ്യാപാരികളും യാത്രക്കാരും നിറഞ്ഞുനില്‍ക്കുന്ന സമയമായതിനാല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ എണ്ണം വര്‍ധിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളില്‍ തകര്‍ന്ന വാഹനാവശിഷ്ടങ്ങളും ചിതറിക്കിടക്കുന്ന ഗ്ലാസ് കഷണങ്ങളും രക്തം പുരണ്ട വ്യാപാര വസ്തുക്കളും കാണാമായിരുന്നു.

സ്വകാര്യ വാഹനങ്ങളും റിക്ഷകളും ഉപയോഗിച്ചാണ് ഗുരുതരമായി പരിക്കേറ്റവരെ ടെഹ്‌സില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റിയത്.

രണ്ടുദിവസം മുമ്പ് സമീപത്തെ ബന്നു ജില്ലയില്‍ നടന്ന ആക്രമണത്തിലും ചാവേര്‍ സ്ഫോടനത്തിലും 15 പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് പിന്നാലെയുണ്ടായ പുതിയ ആക്രമണം മേഖലയില്‍ സുരക്ഷാ ആശങ്കകള്‍ കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ സംശയം തഹ്രിക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ സംഘടനയിലേക്കാണ് നീളുന്നത്.

ഖൈബര്‍ പഖ്തൂന്‍ഖ്വ മുഖ്യമന്ത്രി അലി അമീന്‍ ആക്രമണത്തെ ഭീരുത്വപരമായ നടപടി എന്ന് വിശേഷിപ്പിച്ച് അപലപിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

റെസ്‌ക്യൂ 1122 അധികൃതര്‍ പ്രകാരം പരിക്കേറ്റവരില്‍ കുറഞ്ഞത് ഏഴ് പേരുടെ നില ഗുരുതരമാണ്. ഇവരെ കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി പെഷാവാറിലെ ട്രോമ സെന്ററുകളിലേക്ക് മാറ്റിയിട്ടുണ്ട്.

സ്‌ഫോടനത്തില്‍ ഉപയോഗിച്ച സ്‌ഫോടകവസ്തുക്കളുടെ സ്വഭാവവും ശക്തിയും കണ്ടെത്തുന്നതിന് ഫോറന്‍സിക് പരിശോധനകള്‍ പുരോഗമിക്കുന്നതിനിടെ ലക്കി മര്‍വത്ത് ജില്ലയില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.