ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെ അമേരിക്കൻ എംബസിക്കുനേരെ വീണ്ടും ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ. ബുധനാഴ്ച പുലർച്ചെയോടെ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കനത്ത സുരക്ഷയുള്ള 'ഗ്രീൻ സോൺ' പ്രദേശത്താണ് ഈ എംബസി സ്ഥിതിചെയ്യുന്നത്. ഇവിടെ നിരവധി വിദേശ കോൺസുലേറ്റുകളും അന്താരാഷ്ട്ര സംഘടനകളും പ്രവർത്തിക്കുന്നു. യുദ്ധം ആരംഭിച്ചതിനു ശേഷം പലതവണ ഈ കേന്ദ്രം ലക്ഷ്യമാക്കി ആക്രമണങ്ങൾ നടന്നിട്ടുണ്ട്.
ഇതിനിടെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നേരിടുന്നതായി സൗദി അറേബ്യയും കുവൈത്തും അറിയിച്ചു. സൗദി പ്രതിരോധ മന്ത്രാലയം രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ എത്തിയ ആറു ഡ്രോണുകൾ തകർത്തതായി വ്യക്തമാക്കി. ശത്രുതാപരമായ മിസൈൽ, ഡ്രോൺ ഭീഷണികൾക്കെതിരെ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചിരിക്കുകയാണെന്നും, ജനങ്ങൾ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കുവൈത്ത് സൈന്യം അറിയിച്ചു. കേൾക്കുന്ന സ്‌ഫോടന ശബ്ദങ്ങൾ പ്രതിരോധ സംവിധാനങ്ങൾ ആക്രമണം തടയുന്നതിനിടെയുണ്ടാകുന്നതാണെന്നും അവർ വ്യക്തമാക്കി.
അതോസമയം ഇറാനിൽ ജനങ്ങൾ ഭീതിയിലും അനിശ്ചിതത്വത്തിലുമാണ് കഴിയുന്നത്. അമേരിക്കയും ഇസ്രായേലും നടത്തുന്ന വ്യോമാക്രമണങ്ങൾ ഒരുവശത്ത് തുടരുമ്പോൾ, ഭരണകൂട അനുകൂലികളിൽ നിന്ന് അടിച്ചമർത്തലിന്റെ ഭീഷണിയും മറ്റുവശത്ത് ഉയരുന്നു. രണ്ടാഴ്ചയ്ക്കുമേൽ നീണ്ടുനിൽക്കുന്ന യുദ്ധം ജനജീവിതത്തെ തളർത്തിയിരിക്കുകയാണ്.
ടെഹ്രാനിലെ ഒരു വ്യാപാരിയായ ബറാൻ (യഥാർത്ഥ പേര് അല്ല) പറയുന്നത്, 'ഡ്രോൺ ആക്രമണങ്ങൾ തുടങ്ങിയതോടെ പുറത്തേക്ക് പോകാൻ പോലും പേടിയാണ്. വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത് തന്നെ ജീവൻ പണയം വെക്കുന്നതുപോലെയാണ്' എന്നാണ്.
ഇതിനിടെ ഇറാനിലെ പ്രധാന നേതാക്കളിൽ ഒരാളായ അലി ലാരിജാനിയുടെ മരണം രാജ്യത്തിന്റെ നേതൃത്വത്തിൽ വലിയ ആഘാതമുണ്ടാക്കിയിട്ടുണ്ട്. ഇസ്രായേൽ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സൈനികനല്ലായിരുന്നെങ്കിലും രാജ്യത്തിന്റെ തന്ത്രപരമായ തീരുമാനങ്ങളിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറി എന്ന നിലയിൽ യുദ്ധം, നയതന്ത്രം, ദേശീയ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളിൽ അദ്ദേഹം പങ്കാളിയായിരുന്നു.
അമേരിക്കയോടും ഇസ്രായേലിനോടും ഉള്ള ഏറ്റുമുട്ടലുകളിൽ നിർണായക സ്വാധീനം ചെലുത്തിയ അദ്ദേഹത്തിന്റെ മരണം, ഇറാന്റെ നേതൃത്വ ഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന വിലയിരുത്തലും ഉയരുന്നു. കടുത്ത നിലപാടുകൾ സ്വീകരിച്ചിരുന്നെങ്കിലും, പ്രായോഗിക സമീപനമുള്ള തന്ത്രജ്ഞനായി അദ്ദേഹത്തെ ഇറാനിൽ പലരും വിലയിരുത്തിയിരുന്നു.
ഇതോടെ മേഖലയിൽ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുകയും ഭാവി അനിശ്ചിതത്വത്തിലാകുകയും ചെയ്തിരിക്കുകയാണ്.
ബഗ്ദാദിലെ അമേരിക്കൻ എംബസിക്കുനേരെ വീണ്ടും ആക്രമണം; മിസൈൽഡ്രോൺ ഭീഷണിയിൽ ഗൾഫ് രാജ്യങ്ങൾ, ഇറാനിൽ ഭീതിയും അനിശ്ചിതത്വവും
