ബെര്‍ലിന്‍: വാര്‍ത്താ സമ്മേളനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇറാനിലെ നാടുകടത്തപ്പെട്ട കിരീടാവകാശിക്കു മേല്‍ ചുവന്ന ദ്രാവകം തളിച്ചു. റിസ പഹ്‌ലവിയുടെ മേലാണ് ദ്രാവകം തളിച്ചത്. സംഭവം സംഘര്‍ഷത്തിലേക്കെത്തിയെങ്കിലും പഹ്‌ലവി തന്നെ പിന്തുണക്കുന്നവര്‍ക്കു നേരെ കൈവീശി കാണിച്ചാണ് വാഹനത്തില്‍ മടങ്ങിയത്. തുടര്‍ന്ന് കുറ്റക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നിലെ ഉദ്ദേശ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വാര്‍ത്താ സമ്മേളനത്തില്‍ ഇറാനെതിരായ നയതന്ത്ര സമീപനങ്ങളെ പഹ്ലവി നിശിതമായി വിമര്‍ശിച്ചു. വെടിനിര്‍ത്തല്‍ ശ്രമങ്ങളെയും ചര്‍ച്ചകളെയും പരാമര്‍ശിച്ച പഹ്‌ലവി അവ തെറ്റായ അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറഞ്ഞു.
ഇറാന്റെ നിലവിലെ നേതൃത്വവുമായുള്ള ഇടപെടല്‍ ഫലപ്രദമല്ലെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കരാറുകളൊന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കില്ലെന്ന് പഹ്ലവി വാദിച്ചു. അത്തരം പ്രതീക്ഷകള്‍ ഭരണകൂടത്തിന്റെ സ്വഭാവത്തെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
1979 ലെ ഇസ്ലാമിക വിപ്ലവകാലത്ത് അട്ടിമറിക്കപ്പെട്ട മുഹമ്മദ് റെസ ഷാ പഹ്ലവിയുടെ മകനാണ് 65കാരനായ പഹ്ലവി. അന്നുമുതല്‍ പ്രവാസിയായി ജീവിക്കുന്ന അദ്ദേഹം ഇറാനില്‍ ഷിയാ ദിവ്യാധിപത്യം തകര്‍ന്നാല്‍ ഏതൊരു രാഷ്ട്രീയ പരിവര്‍ത്തനത്തിലും സാധ്യതയുള്ള വ്യക്തിയായി തന്നെത്തന്നെ ആവര്‍ത്തിച്ച് സ്ഥാപിച്ചിട്ടുണ്ട്. അതോടൊപ്പം മിഡില്‍ ഈസ്റ്റിലെ യു എസ്- ഇസ്രായേല്‍ സൈനിക ഇടപെടലിനെയും പിന്തുണച്ചിട്ടുണ്ട്. സ്വീഡനിലേക്കും ഇറ്റലിയിലേക്കുമുള്ള യാത്രകള്‍ക്ക് ശേഷമുള്ള ബെര്‍ലിന്‍ സന്ദര്‍ശന വേളയില്‍ ഇറാനിയന്‍ അംബാസഡര്‍മാരെ പുറത്താക്കുന്നതും ഇറാനില്‍ സെന്‍സര്‍ ചെയ്യാത്ത ഇന്റര്‍നെറ്റ് ആക്സസ്സിനെ പിന്തുണയ്ക്കുന്നതും ഉള്‍പ്പെടെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ യൂറോപ്യന്‍ സര്‍ക്കാരുകളോട് അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാനില്‍ ആഭ്യന്തര മാറ്റം നടക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച റിസ പഹ്‌ലവി ആളുകള്‍ക്ക് തെരുവുകള്‍ തിരിച്ചുപിടിക്കാന്‍ കഴിയുക എന്നതാണ് ആത്യന്തികമായി തന്ത്രം എന്ന് പ്രസ്താവിച്ചു. ഇറാനിലെ ജന്‍ സി ആണ് എന്റെ ഏറ്റവും വലിയ പിന്തുണക്കാരെന്ന് അദ്ദേഹം പറഞ്ഞു.
ഇറാനിയന്‍ പ്രവാസികള്‍ക്കുള്ളിലെ ഭിന്നതകളെ പ്രതിഫലിപ്പിച്ചുകൊണ്ട് പഹ്‌ലവിയുടെ സന്ദര്‍ശനത്തെ വിമര്‍ശകര്‍ പ്രതിഷേധിച്ചപ്പോള്‍ പിന്തുണക്കാര്‍ അദ്ദേഹത്തിന് അനുകൂലമായി ഒത്തുകൂടി. ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സിന്റെ സര്‍ക്കാര്‍ അദ്ദേഹവുമായി ഔപചാരിക കൂടിക്കാഴ്ചകള്‍ നടത്തിയിട്ടില്ല.
