ഇറാനിലെ എണ്ണ- പ്രകൃതി വാതക കേന്ദ്രങ്ങളിലെ ഇസ്രായേല്‍ ആക്രമണത്തെ ഖത്തര്‍ അപലപിച്ചു

ഇറാനിലെ എണ്ണ- പ്രകൃതി വാതക കേന്ദ്രങ്ങളിലെ ഇസ്രായേല്‍ ആക്രമണത്തെ ഖത്തര്‍ അപലപിച്ചു


ദോഹ: ദക്ഷിണ ഇറാനിലെ പ്രകൃതി വാതക മേഖലയുമായി ബന്ധപ്പെട്ട ഊര്‍ജ സൗകര്യങ്ങളിലുണ്ടായ ആക്രമണങ്ങളെ ഖത്തര്‍ ശക്തമായി അപലപിച്ചു. ഇത്തരം ആക്രമണങ്ങള്‍ പ്രാദേശിക സ്ഥിരതയ്ക്കും ആഗോള ഊര്‍ജ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ഖത്തര്‍ മുന്നറിയിപ്പ് നല്‍കി.

എക്‌സില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി ഖത്തറിന്റെ നോര്‍ത്ത് ഫീല്‍ഡിന്റെ വിപുലീകരണമെന്ന നിലയില്‍ കണക്കാക്കപ്പെടുന്ന ഈ വാതക മേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമാക്കിയ നടപടി അപകടകരവും ഉത്തരവാദിത്തമില്ലാത്തതുമായ നീക്കമാണെന്ന് വിലയിരുത്തി. 

ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള ആക്രമണങ്ങള്‍ പ്രാദേശികമായും ആഗോള ഊര്‍ജ വിപണിക്കും പരിസ്ഥിതിക്കും ഗുരുതരമായ അപകടങ്ങള്‍ സൃഷ്ടിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ദക്ഷിണ ബുഷെഹര്‍ പ്രവിശ്യയിലെ സൗത്ത് പാര്‍സ് സ്‌പെഷ്യല്‍ ഇക്കണോമിക് എനര്‍ജി സോണിലുള്ള വാതക സൗകര്യങ്ങളുടെ ചില ഭാഗങ്ങളില്‍ പ്രോജക്‌ടൈല്‍ ആക്രമണം നടന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് ഖത്തറിന്റെ പ്രതികരണം.