ഇറാനിലുള്ള തങ്ങളുടെ പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് പോളണ്ട്

ഇറാനിലുള്ള തങ്ങളുടെ പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് പോളണ്ട്


വാര്‍സോ: മിഡില്‍ ഈസ്റ്റില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം വര്‍ധിച്ചതിനെ തുടര്‍ന്ന് തെഹ്റാനുമായി നേരിട്ടുള്ള സംഘര്‍ഷ സാധ്യത ഉയര്‍ന്നതിനാല്‍ ഇറാനിലുള്ള തങ്ങളുടെ പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് പോളണ്ട് ആവശ്യപ്പെട്ടു.

വാര്‍സോയ്ക്ക് സമീപമുള്ള സിയേലോങ്ക പട്ടണത്തില്‍ നടത്തിയ പ്രസംഗത്തില്‍ പോളണ്ട് പ്രധാനമന്ത്രി ഡൊണള്‍ഡ് ടസ്‌ക്കാണ് പൗരന്മാരോട് ഉടന്‍ ഇറാന്‍ വിടാന്‍ ആവശ്യപ്പെട്ടത്. ഏതൊരു സാഹചര്യത്തിലും ഇറാനിലേക്ക് യാത്ര ചെയ്യരുതെന്നും ആരെയും ഭയപ്പെടുത്താനല്ല തന്റെ ഉദ്ദേശമെന്നും സംഘര്‍ഷത്തിന്റെ സാധ്യത വളരെ യാഥാര്‍ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

ഒഴിപ്പിക്കല്‍ നടപടികള്‍ക്കുള്ള സമയം വേഗത്തില്‍ അവസാനിക്കാമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. മുന്നറിയിപ്പ് ഗൗരവമായി കാണണമെന്ന് അദ്ദേഹം പോളിഷ് പൗരന്മാരോട് അഭ്യര്‍ഥിച്ചു.

ഇതിനിടെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സംഘര്‍ഷം ശക്തമാക്കാന്‍ തയ്യാറെടുക്കുന്നുവെന്ന സൂചനകളുമുണ്ട്. വാഷിംഗ്ടണ്‍ കഴിഞ്ഞ ആഴ്ചകളില്‍ മിഡില്‍ ഈസ്റ്റിലേക്ക് രണ്ട് എയര്‍ക്രാഫ്റ്റ് സ്‌ട്രൈക്ക് ഗ്രൂപ്പുകള്‍ വിന്യസിച്ചു. കൂടാതെ ഡസന്‍ കണക്കിന് അത്യാധുനിക യുദ്ധവിമാനങ്ങളും പിന്തുണാ സംവിധാനങ്ങളും മേഖലയിലേക്ക് അയച്ചിട്ടുണ്ട്. ജനീവയില്‍ യു എസ്- ഇറാന്‍ ആണവ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ഈ സൈനിക നീക്കങ്ങള്‍.

സംഘര്‍ഷാവസ്ഥ ഉയരുന്നതിനൊപ്പം ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങളും ശക്തമായിട്ടുണ്ട്. ഫെബ്രുവരി 14ന് റസ പഹ്ലവി നടത്തിയ ആഹ്വാനത്തെ തുടര്‍ന്ന് മ്യൂണിക്കില്‍ ഏകദേശം രണ്ടര ലക്ഷം പേര്‍ പങ്കെടുത്ത മഹാറാലി നടന്നിരുന്നു. ടൊറന്റോ, ലോസ് ആഞ്ചലസ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലും സമാന പ്രതിഷേധങ്ങള്‍ അരങ്ങേറി.

ജനുവരി മധ്യത്തില്‍ ഇറ്റലി, ജര്‍മനി, സ്‌പെയിന്‍ എന്നിവയും ഇറാന്‍ വിടുകയോ യാത്ര ഒഴിവാക്കുകയോ ചെയ്യണമെന്ന് പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. സൈപ്രസും യാത്രാ മുന്നറിയിപ്പ് ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് എത്തിച്ചിട്ടുണ്ട്.

യൂറോപ്പിലുടനീളം സര്‍ക്കാരുകള്‍ 'യാത്ര ഒഴിവാക്കുക' എന്ന നിലപാടില്‍ നിന്ന് 'ഉടന്‍ രാജ്യം വിടുക' എന്ന കടുത്ത നിര്‍ദേശത്തിലേക്ക് മാറുമ്പോള്‍, അമേരിക്കന്‍ സൈനിക ശക്തി ഗള്‍ഫ് മേഖലയിലേക്ക് വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.