ആഗോള വെല്ലുവിളികള്‍ക്ക് ആറ് ഉപായം: ജൊഹാനസ്ബര്‍ഗ് ജി20 ഉച്ചകോടിയില്‍ മോഡിയുടെ നിര്‍ണ്ണായക അജണ്ട

ആഗോള വെല്ലുവിളികള്‍ക്ക് ആറ് ഉപായം: ജൊഹാനസ്ബര്‍ഗ് ജി20 ഉച്ചകോടിയില്‍ മോഡിയുടെ നിര്‍ണ്ണായക അജണ്ട


ജൊഹാനസ്ബര്‍ഗ് (ദക്ഷിണാഫ്രിക്ക): ആഫ്രിക്കയുടെ വികസനത്തിന് ഊന്നല്‍നല്‍കുന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ച്  ജൊഹാനസ്ബര്‍ഗില്‍ വേദിയൊരുക്കിയ ജി20 നേതാക്കളുടെ ഉച്ചകോടിക്ക് ശക്തമായ തുടക്കം. ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെയുള്ള ആഗോള ദക്ഷിണമേഖലയുടെ ആവശ്യങ്ങള്‍ തന്നെയാകും ഈ സമ്മേളനത്തിന്റെ അജണ്ടയില്‍ മുന്‍നിരയിലുണ്ടാവുകയെന്ന് ഉച്ചകോടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ചെയര്‍മാന്‍ സിറില്‍ റാംഫോസ വ്യക്തമാക്കി.  മൂന്ന് ദിവസം നീളുന്ന ഉച്ചകോടി നവംബര്‍ 21നാണ് ആരംഭിച്ചത്. ഒരു ദിവസം മുമ്പ് എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ലോകനേതാക്കളുമായി പരസ്പര ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.

ഇന്ത്യയുടെ ദീര്‍ഘദര്‍ശിത്വത്തെ അടിസ്ഥാനമാക്കി ആറു തന്ത്രപരമായ ആവിഷ്‌ക്കാരങ്ങളുമായാണ് മോഡി മുന്നോട്ട് വന്നത്. മയക്കുമരുന്ന്-തീവ്രവാദ ബന്ധത്തെ നേരിടാനുള്ള ജി20 സംയുക്ത ശ്രമം, അംഗരാജ്യങ്ങളിലെ വിദഗ്ധരെ ഒരുമിപ്പിക്കുന്ന ഹെല്‍ത്ത് റെസ്‌പോണ്‍സ് ടീം, ആഫ്രിക്കയുടെ തൊഴില്‍പരിഷ്‌കരണത്തിന് സഹായകമാവുന്ന സ്‌കില്‍സ് മള്‍ട്ടിപ്ലയര്‍ പദ്ധതി എന്നിവയായിരുന്നു പ്രധാന നിര്‍ദ്ദേശങ്ങള്‍. ഇതോടൊപ്പം ആഗോള പാരമ്പര്യവിജ്ഞാനങ്ങളുടെ അടിസ്ഥാന വിവരശേഖരണം, ഓപ്പണ്‍ സാറ്റലൈറ്റ് ഡേറ്റ പങ്കാളിത്തം, നിര്‍ണായക ധാതുക്കളുടെ പ്രചരണത്തിലെ മുന്നേറ്റം എന്നീ പദ്ധതികളും ഇന്ത്യ മുന്നോട്ടുവച്ചു.

അമേരിക്ക കടുത്ത എതിര്‍പ്പും ബഹിഷ്‌കരണവും പ്രകടിപ്പിച്ചിട്ടും ഉച്ചകോടിയുടെ ആദ്യദിവസം തന്നെ ലോകനേതാക്കള്‍ സംയുക്ത പ്രഖ്യാപനത്തെ സ്വീകരിച്ചു. അമേരിക്കയുടെ പങ്കാളിത്തമില്ലാതെയുണ്ടായ കരടിനെതിരെ ശക്തമായ അസംതൃപ്തി പ്രകടിപ്പിച്ച വൈറ്റ് ഹൗസ് ജി20യിലെ ദക്ഷിണാഫ്രിക്കയുടെ ചെയര്‍മാന്‍ പദവി ഉപയോഗിച്ചാണ് ഈ അജണ്ട എന്ന് ആരോപിച്ചു. യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരം അമേരിക്ക ഉച്ചകോടിയെ തന്നെ ബഹിഷ്‌കരിച്ചിരുന്നു -ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാര്‍ക്കെതിരായ നയങ്ങളാണിതിനു പിന്നിലെന്നായിരുന്നു ട്രംപിന്റെ ആരോപണം.
പ്രഖ്യാപനത്തിന്റെ പ്രധാന ഊന്നല്‍ നിര്‍ണായക ധാതുക്കളുടെ ഫ്രെയിംവര്‍ക്കായിരുന്നു. ആഗോള സമ്പദ് ഘടനയുടെ ഭാവി നിര്‍ണ്ണയിക്കുന്ന ഈ ധാതുക്കളുടെ വികസനഫലങ്ങള്‍ ഉത്പാദക രാജ്യങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും നിക്ഷേപക്ഷാമം, മൂല്യവര്‍ദ്ധനയുടെ അഭാവം, സാങ്കേതികപരിമിതികള്‍ എന്നിവ മറികടക്കണമെന്നും പ്രഖ്യാപനം വ്യക്തമാക്കി.
സമാനമായി വായു-കാലാവസ്ഥ വെല്ലുവിളികള്‍ക്ക് മുന്നില്‍ രാജ്യങ്ങള്‍ ഏറ്റവുമധികം ചെയ്യേണ്ടത് സാമ്പത്തിക പ്രതിബദ്ധതകളെ 'ബില്ല്യണുകളില്‍ നിന്ന് ട്രില്ല്യണുകളിലേക്ക്' ഉയര്‍ത്തലാണെന്ന് നേതാക്കള്‍ നിരീക്ഷിച്ചു. പ്രത്യേകിച്ച് ആഫ്രിക്കയിലെ ഊര്‍ജ്ജപ്രവേശന അസമത്വം കുറയ്ക്കാന്‍ കൂടുതല്‍ വൈവിധ്യമാര്‍ന്ന നിക്ഷേപങ്ങള്‍ അനിവാര്യമാണ് എന്നു പ്രഖ്യാപനത്തില്‍ ഊന്നിപ്പറഞ്ഞു. കാലാവസ്ഥാ ദുരന്തങ്ങള്‍ വര്‍ധിച്ചുവരികെ ആളുകള്‍ക്ക് മുന്നറിയിപ്പുനല്‍കുന്ന സംവിധാനങ്ങള്‍ വികസിപ്പിക്കാനും രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധമായി.

പ്രഖ്യാപനത്തില്‍ യുക്രെയ്‌നിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പരിമിതമായിരുന്നുവെങ്കിലും ഉച്ചകോടിയുടെ പരിധിക്ക് പുറത്തുള്ള ചര്‍ച്ചകളില്‍ പാശ്ചാത്യരാജ്യങ്ങള്‍ യുദ്ധത്തിന്റെ ധന-രാഷ്ട്രീയ പ്രത്യാഘാതങ്ങളെ ദൃഢമായി ഉന്നയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച 28പോയിന്റ് സമാധാനപദ്ധതി വിവാദമായി ചോര്‍ന്ന് വിവാദമായതിനെ തുടര്‍ന്ന് കൂടുതല്‍ ആലോചന ആവശ്യമാണ് എന്ന് വ്യക്തമാക്കി യൂറോപ്യന്‍ നേതാക്കള്‍ സംയുക്ത പ്രസ്താവന നടത്തി. യുക്രെയ്‌നിനു സമയം നല്‍കുകയും ഒരു ബദല്‍ പദ്ധതി രൂപീകരിക്കാനും ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നു നേതാക്കള്‍ വ്യക്തമാക്കി.