ഷഹ്ബാസ് ശരീഫിനും അസിം മുനീറിനും സമാധാന നൊബേല്‍ ശിപാര്‍ശ ചെയ്ത് പാക് പഞ്ചാബ് അസംബ്ലി

ഷഹ്ബാസ് ശരീഫിനും അസിം മുനീറിനും സമാധാന നൊബേല്‍ ശിപാര്‍ശ ചെയ്ത് പാക് പഞ്ചാബ് അസംബ്ലി


ഇസ്ലാമാബാദ്: മധ്യപൂര്‍വദേശത്തെ യുദ്ധത്തിനിടയില്‍ സമാധാനത്തിന് ശ്രമങ്ങള്‍ നടത്തിയ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫിനും പ്രതിരോധ സേനാ മേധാവിയും ഫീല്‍ഡ് മാര്‍ഷലുമായ അസിം മുനീറിനും സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാകിസ്ഥാന്‍ പഞ്ചാബ് അസംബ്ലി അംഗീകരിച്ചതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. എട്ട് യുദ്ധങ്ങള്‍ പരിഹരിച്ചതായി അവകാശപ്പെടുകയും സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പരസ്യമായി തേടുകയും ചെയ്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് വ്യത്യസ്തമായി പാകിസ്ഥാന്‍ ഒരിക്കലാണ് സമാധാന ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിച്ചത്. അതിനാകട്ടെ പൂര്‍ണമായ ഫലങ്ങളുണ്ടായിട്ടുമില്ല. 

ഭരണകക്ഷിയായ പാകിസ്ഥാന്‍ മുസ്ലിം ലീഗ്- നവാസ് (പി എം എല്‍- എന്‍) ചീഫ് വിപ്പ് റാണ അര്‍ഷാദ് അവതരിപ്പിച്ച പ്രമേയം യു എസും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിലും പിരിമുറുക്കമുള്ള അന്താരാഷ്ട്ര സാഹചര്യത്തില്‍ സമാധാനം വളര്‍ത്തുന്നതിലും 'വളരെ ഫലപ്രദമായ നയതന്ത്ര പങ്ക്' വഹിച്ചതിന് പാകിസ്ഥാന്റെ രാഷ്ട്രീയ, സൈനിക നേതൃത്വത്തെ പ്രശംസിച്ചുവെന്ന് ഡോണ്‍ റിപ്പോര്‍ട്ട് പറഞ്ഞു.

പി എം എല്‍- എന്‍ നേതാക്കളായ നവാസ് ശരീഫ്, പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ്, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാര്‍, സി ഡി എഫ് അസിം മുനീര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രധാന വ്യക്തികള്‍ക്ക് പ്രമേയം ആദരവുകള്‍ അര്‍പ്പിച്ചു. സങ്കീര്‍ണ്ണമായ ആഗോള വെല്ലുവിളികളെ നേരിടുന്നതില്‍ അവരുടെ നേതൃത്വം നിര്‍വഹിക്കുന്ന ശക്തമായ നിലപാടില്‍ മൂല്യവും അഭിമാനവും പ്രകടിപ്പിച്ചു. 

അവരുടെ മികച്ച നേതൃത്വം, അസാധാരണ ദീര്‍ഘവീക്ഷണം, അക്ഷീണ പരിശ്രമം എന്നിവ അന്താരാഷ്ട്ര സമൂഹത്തില്‍ പാകിസ്ഥാന്റെ സ്ഥാനം ഉയര്‍ത്തിയതായും സങ്കീര്‍ണ്ണമായ നയതന്ത്ര വെല്ലുവിളികളെ സമര്‍ഥമായി അഭിസംബോധന ചെയ്തതിന് അവരെ പ്രശംസിച്ചതായും പ്രമേയം പറഞ്ഞു.