ബീജിംഗ്: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ശത്രുതകള്‍ അവസാനിപ്പിക്കണമെന്ന് നിരവധി രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ചൈന ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബീജിംഗിനെ ശക്തമായി ആശങ്കപ്പെടുത്തുന്ന ഈ അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ ഇരുപക്ഷത്തോടും ചൈന ചര്‍ച്ച നടത്തുന്നതായും അറിയിച്ചു.
വെള്ളിയാഴ്ച പാകിസ്ഥാന്‍ അഫ്ഗാന്‍ തലസ്ഥാനം കാബൂള്‍ ഉള്‍പ്പെടെ പ്രധാന നഗരങ്ങള്‍ക്കു നേരെ ബോംബാക്രമണം നടത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷം ശക്തമാകുന്നതില്‍ ചൈനയ്ക്ക് കടുത്ത ആശങ്കയുണ്ടെന്ന് തങ്ങളുടെ ചാനലുകള്‍ വഴി ചൈന മധ്യസ്ഥത തുടരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇരുപക്ഷങ്ങളും ശാന്തത പാലിക്കുകയും ആത്മനിയന്ത്രണം കാണിക്കുകയും വേണം. എത്രയും വേഗം വെടിനിര്‍ത്തല്‍ കൈവരിക്കുകയും കൂടുതല്‍ രക്തപാതം ഒഴിവാക്കുകയും ചെയ്യണമെന്നും പതിവ് മാധ്യമസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ ചൈനയാണ് സ്ഥിരമായി മധ്യസ്ഥത വഹിച്ചുവരുന്നത്. സംഘര്‍ഷം കുറയ്ക്കാന്‍ നിര്‍മാണാത്മക പങ്ക് വഹിക്കാന്‍ തങ്ങള്‍ സന്നദ്ധരാണെന്നും ചൈന അറിയിച്ചു.
പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ചൈനീസ് എംബസികള്‍ ബന്ധപ്പെട്ട പാര്‍ട്ടികളുമായി ചേര്‍ന്ന് ഈ വിഷയത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. റഷ്യയുടെ വാര്‍ത്താ ഏജന്‍സിയായ ആര്‍ ഐ എ പ്രകാരം റഷ്യന്‍ വിദേശകാര്യ മന്ത്രാലയവും അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ഉടന്‍ ആക്രമണങ്ങള്‍ നിര്‍ത്തി അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.
അതിര്‍ത്തി സംഘര്‍ഷങ്ങളും മാരകമായ വ്യോമാക്രമണങ്ങളും നടക്കുന്നതിനിടെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവിയായ വോള്‍ക്കര്‍ ട്യൂര്‍ക്ക് അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മില്‍ സംവാദം ആരംഭിക്കണമെന്ന് അഭ്യര്‍ഥിച്ചു.
ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അറാഘ്ചി 'പവിത്രമായ റമദാന്‍ മാസം' പരാമര്‍ശിച്ച് നല്ല അയല്‍ബന്ധത്തിന്റെ ചട്ടക്കൂടില്‍ കൂടിയും സംവാദത്തിന്റെ പാതയിലൂടെയും നിലവിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതാണ് യുക്തമെന്ന് പറഞ്ഞു.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സംവാദം സുഗമമാക്കാനും പരസ്പര മനസ്സിലാക്കലും സഹകരണവും ശക്തിപ്പെടുത്താനും ഇറാന്‍ ആവശ്യമായ സഹായം നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാമിയത്ത് ഉലമാ-ഇ-ഇസ്ലാം പാകിസ്ഥാന്‍ പാര്‍ട്ടിയുടെ നേതാവായ മൗലാന ഫസ്ലുര്‍ റഹ്മാന്‍, പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള പ്രതിസന്ധി ഒഴിവാക്കാന്‍ പ്രദേശത്തെ സമാധാനാന്വേഷികളായ രാജ്യങ്ങള്‍ നയതന്ത്ര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു.
ദീര്‍ഘകാല പരിഹാരത്തിന് നയതന്ത്രശ്രമങ്ങള്‍ വഴിയൊരുക്കുമെന്നും സൈനിക നീക്കങ്ങള്‍ പ്രശ്‌നപരിഹാരമല്ല മറിച്ച് പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതിര്‍ത്തി സംഘര്‍ഷങ്ങളും വ്യോമാക്രമണങ്ങളും നടക്കുന്നതിനിടെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ട്യൂര്‍ക്ക് സംവാദത്തിനായി വീണ്ടും ആഹ്വാനം ചെയ്തു.
മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ശക്തമാകുന്നതിലും രണ്ട് അയല്‍ മുസ്ലിം രാജ്യങ്ങള്‍ തമ്മിലുള്ള തുറന്ന സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നതിലും കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
മലേഷ്യ ഇരുരാജ്യങ്ങളോടും പരമാവധി ആത്മനിയന്ത്രണം പുലര്‍ത്തുകയും എല്ലാ സൈനിക നടപടികളും ഉടന്‍ നിര്‍ത്തുകയും ചെയ്യണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. പാകിസ്ഥാന്റെ ന്യായമായ സുരക്ഷാ ആശങ്കകള്‍ പരിഗണിക്കപ്പെടണമെന്നും അതുപോലെ അഫ്ഗാനിസ്ഥാന്റെ സ്വാധീനവും ഭൗമപരമായ അഖണ്ഡതയും മാനിക്കപ്പെടണമെന്നും ഈ രണ്ട് ആവശ്യകതകളും പരസ്പരവിരുദ്ധമല്ല; ചര്‍ച്ചാ മേശയില്‍ മാത്രമേ അവ സമന്വയിപ്പിക്കാനാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
