മുന്നോട്ടും ഉയരങ്ങളിലേക്കും! അനില്‍ മേനോന്‍, പ്യോട്ടര്‍ ഡുബ്രോവ്, അന്ന കികിന

മുന്നോട്ടും ഉയരങ്ങളിലേക്കും! അനില്‍ മേനോന്‍, പ്യോട്ടര്‍ ഡുബ്രോവ്, അന്ന കികിന


അസ്താന: ഇന്ത്യന്‍ വംശജനായ നാസാ ബഹിരാകാശ സഞ്ചാരി അനില്‍ മേനോന്‍ തന്റെ ആദ്യ ബഹിരാകാശ ദൗത്യത്തിന് തുടക്കമിട്ടു. റഷ്യയുടെ റോസ്‌കോസ്‌മോസിന്റെ സോയൂസ് എം എസ്-29 പേടകത്തിലാണ് അദ്ദേഹം 240 ദിവസത്തെ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ എസ് എസ്) യാത്ര തിരിച്ചത്.

കസാക്കിസ്ഥാനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് ഇന്ത്യന്‍ സമയം രാത്രി 8.17-നാണ് പേടകം വിക്ഷേപിച്ചത്. ഏകദേശം മൂന്ന് മണിക്കൂര്‍ നീളുന്ന യാത്രയ്ക്കുശേഷം ഐ എസ് എസിലെ റഷ്യന്‍ പ്രിചാല്‍ മോഡ്യൂളില്‍ പേടകം ഡോക്ക് ചെയ്യുമെന്നാണ് പ്രതീക്ഷ.

അനില്‍ മേനോനോടൊപ്പം റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടര്‍ ഡുബ്രോവും അന്ന കികിനയും യാത്രയിലുണ്ട്. ബഹിരാകാശ നിലയത്തിലെത്തുന്ന ഇവര്‍ നാസ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി, റോസ്‌കോസ്‌മോസ് എന്നിവിടങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന എക്‌സ്‌പെഡിഷന്‍ 74/75 സംഘത്തില്‍ ചേരും.

വിക്ഷേപണം സ്ഥിരീകരിച്ച് നാസ സാമൂഹിക മാധ്യമമായ എക്സില്‍ സന്ദേശം പങ്കുവച്ചു.

'മുന്നോട്ടും ഉയരങ്ങളിലേക്കും! അനില്‍ മേനോന്‍, പ്യോട്ടര്‍ ഡുബ്രോവ്, അന്ന കികിന എന്നിവര്‍ ബൈക്കനൂരില്‍ നിന്ന് വിജയകരമായി വിക്ഷേപിക്കപ്പെട്ടു. ഇവര്‍ ഇന്ന് തന്നെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തും. ഡോക്കിങ് തത്സമയ സംപ്രേഷണം നിശ്ചയിച്ച സമയത്ത് ആരംഭിക്കും,' എന്ന് നാസ അറിയിച്ചു.