വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും യുഎസ് സൈന്യം അപ്രതീക്ഷിതമായി പിടികൂടിയതിനെ തുടര്‍ന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന് ആശങ്ക വര്‍ധിച്ചതായി വിലയിരുത്തല്‍. ഇതിന്റെ പശ്ചാത്തലത്തില്‍ ഉത്തരകൊറിയ ഞായറാഴ്ച കിഴക്കന്‍ കടലിലേക്ക് (ഈസ്റ്റ് സീ) നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചു. അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങളെ സൂക്ഷ്മമായി കണക്കിലെടുത്തുള്ള ശക്തിപ്രകടനമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
പ്യോംഗ്യാങ്ങിന് സമീപമുള്ള പ്രദേശത്തുനിന്ന് രാവിലെ 7.50ഓടെയാണ് മിസൈലുകള്‍ വിക്ഷേപിച്ചതെന്ന് ദക്ഷിണകൊറിയയുടെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് അറിയിച്ചു. ഏകദേശം 900 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച മിസൈലുകള്‍ കിഴക്കന്‍ കടലില്‍ പതിച്ചു. സംഭവത്തിന് പിന്നാലെ ദക്ഷിണകൊറിയ സൈന്യം അതീവ ജാഗ്രതാവസ്ഥ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ഉത്തരകൊറിയയുടെ ആദ്യ മിസൈല്‍ പരീക്ഷണമാണിത്. ഇതിനു മുന്‍പ് നവംബര്‍ 7നാണ് അവസാനമായി മിസൈല്‍ പരീക്ഷണം നടന്നത്.
അമേരിക്ക വെനിസ്വേലയില്‍ നടത്തിയ സൈനിക ഇടപെടലിന് തൊട്ടടുത്ത ദിവസമാണ് മിസൈല്‍ വിക്ഷേപണം നടന്നതെന്നത് ശ്രദ്ധേയമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലുണ്ടായ യുഎസ് സൈനിക ഓപ്പറേഷനില്‍ മഡൂറോയെയും ഭാര്യയെയും പിടികൂടി ന്യൂയോര്‍ക്കിലേക്ക് മാറ്റിയിരുന്നു. മയക്കുമരുന്ന് കടത്ത് കേസുകളില്‍ വിചാരണ നേരിടുമെന്നും, ഇടക്കാലഘട്ടത്തില്‍ വെനിസ്വേലയുടെ ഭരണകാര്യങ്ങള്‍ യുഎസ് നിയന്ത്രിക്കുമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു.
ഈ സംഭവം ഉത്തരകൊറിയന്‍ നേതൃത്വത്തെ ആഴത്തില്‍ അലയ്ക്കുന്നതായാണ് വിലയിരുത്തല്‍. 'ശത്രുതാഭാവമുള്ള രാജ്യങ്ങളുടെ നേതാക്കള്‍ക്ക്, മഡൂറോയെ എത്ര വേഗത്തില്‍ സ്വന്തം രാജ്യത്തില്‍ നിന്ന് പുറത്തെടുത്തുവെന്നത് വലിയ മാനസിക സമ്മര്‍ദ്ദമാകും,' എവാ വുമണ്‍സ് സര്‍വകലാശാലയിലെ അന്താരാഷ്ട്ര പഠന വിഭാഗം പ്രൊഫസര്‍ ലൈഫ്എറിക് ഈസ്ലി പറഞ്ഞു. ആണവായുധങ്ങള്‍ ഉപേക്ഷിക്കുന്നത് സ്വന്തം രാഷ്ട്രീയ ആത്മഹത്യയാകുമെന്ന കിം ജാങ് ഉന്നിന്റെ വിശ്വാസം ഈ സംഭവത്തോടെ കൂടുതല്‍ ശക്തിപ്പെടുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ക്യുങ്‌നാം സര്‍വകലാശാലയിലെ ഫാര്‍ ഈസ്‌റ്റേണ്‍ സ്റ്റഡീസ് ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫസര്‍ ലിം ഇയുല്‍ചുല്‍ പറഞ്ഞു: 'മഡൂറോയുടെ പിടി കിമിന്റെ മനസ്സില്‍ ഗദ്ദാഫിയുടെയും സദ്ദാം ഹുസൈന്റെയും വിധിയെ വീണ്ടും ഓര്‍മിപ്പിക്കും. ഇത് കൊറിയന്‍ ഉപദ്വീപിലെ ആണവനിരായുധീകരണ ചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും.' ഉത്തരകൊറിയയുടെ പെരുമാറ്റം കൂടുതല്‍ അനിശ്ചിതമാകാനും, തന്ത്രപ്രധാന ആണവായുധങ്ങളും ഗൈഡഡ് മിസൈലുകളും വേഗത്തില്‍ വിന്യസിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വെനിസ്വേലയുമായുള്ള ദീര്‍ഘകാല സൗഹൃദബന്ധങ്ങളും ഈ പ്രതികരണത്തിന് പിന്നിലുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. 1974ല്‍ ഇരുരാജ്യങ്ങളും നയതന്ത്ര ബന്ധം സ്ഥാപിച്ച ശേഷം ബന്ധം ശക്തിപ്പെടുത്തിയിട്ടുണ്ട്. 2015ല്‍ ഉത്തരകൊറിയ കാരക്കാസില്‍ എംബസി തുറക്കുകയും, 2019ല്‍ വെനിസ്വേല പ്യോംഗ്യാങ്ങില്‍ എംബസി സ്ഥാപിക്കുകയും ചെയ്തിരുന്നു.
മഡൂറോയുടെ പിടി, ഇറാഖിലെ സദ്ദാം ഹുസൈന്‍, ലിബിയയിലെ മുഅമ്മര്‍ ഗദ്ദാഫി എന്നിവരെ യുഎസ് പുറത്താക്കിയ സംഭവങ്ങളുടെ തുടര്‍ച്ചയായി കിം ജോങ് ഉന്‍ കാണുന്നുവെന്നാണ് വിലയിരുത്തല്‍. സ്വയം 'ആണവായുധ ശക്തിയുള്ള രാജ്യം' എന്ന നിലപാട് ആവര്‍ത്തിച്ച് ഉറപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ മിസൈല്‍ വിക്ഷേപണമെന്ന് വിദഗ്ധര്‍ പറയുന്നു.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി നടക്കുന്ന ഉച്ചകോടിക്കായി ദക്ഷിണകൊറിയന്‍ പ്രസിഡന്റ് ലി ജെ മ്യങ് ബെയ്ജിങ്ങില്‍ എത്തുന്നതിന് മണിക്കൂറുകള്‍ മുന്‍പായിരുന്നു മിസൈല്‍ പരീക്ഷണം. ഉത്തരകൊറിയ വിഷയത്തില്‍ ചൈന കൂടുതല്‍ സജീവമായി ഇടപെടണമെന്ന സോളിന്റെ ആവശ്യത്തോടുള്ള പ്രതിഷേധസന്ദേശമായും ഈ നീക്കം വ്യാഖ്യാനിക്കപ്പെടുന്നു.
മിസൈല്‍ വിക്ഷേപണത്തിന് പിന്നാലെ ദക്ഷിണകൊറിയയുടെ ദേശീയ സുരക്ഷാ ഓഫീസ് അടിയന്തര യോഗം ചേര്‍ന്നു. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ ലംഘിക്കുന്ന ഗുരുതര പ്രകോപനമാണിതെന്ന് യോഗം വിലയിരുത്തി, ഇത്തരത്തിലുള്ള നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് പ്യോംഗ്യാങ്ങിനോട് ആവശ്യപ്പെട്ടു.
മഡൂറോ പിടിയിലായതോടെ കിം ജോങ് ഉന്നിന് ആശങ്ക; കിഴക്കന്‍ കടലിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ അയച്ച് ഉത്തരകൊറിയ
