ആങ് സാൻ സൂചിയെ ഹൗസ് അറസ്റ്റിലേക്ക് മാറ്റും; മ്യാൻമർ സൈനിക ഭരണകൂടത്തിന്റെ പ്രഖ്യാപനം

ആങ് സാൻ സൂചിയെ ഹൗസ് അറസ്റ്റിലേക്ക് മാറ്റും; മ്യാൻമർ സൈനിക ഭരണകൂടത്തിന്റെ പ്രഖ്യാപനം


നായ്പീഡോ: മ്യാൻമറിലെ മുൻ നേതാവ് ആങ് സാൻ സൂചിയെ ജയിൽ തടവിൽനിന്ന് ഹൗസ് അറസ്റ്റിലേക്ക് മാറ്റുമെന്ന് സൈനിക ഭരണകൂടം അറിയിച്ചു. 2021 ഫെബ്രുവരിയിൽ നടന്ന സൈനിക അട്ടിമറിയ്ക്ക് ശേഷം അഞ്ചുവർഷത്തിലേറെയായി തടവിൽ കഴിയുന്ന സൂചിയെക്കുറിച്ചുള്ള ഈ തീരുമാനം സംസ്ഥാന മാധ്യമങ്ങളാണ് പുറത്തുവിട്ടത്.

80 കാരിയായ സൂചിയുടെ ശിക്ഷയുടെ ശേഷിച്ച കാലാവധി നിശ്ചിത വസതിയിൽ ഹൗസ് അറസ്റ്റായി തുടരാനാണ് അനുമതി നൽകിയിരിക്കുന്നത്. ഇതിനിടെ വർഷങ്ങൾക്കുശേഷം ആദ്യമായി സൂചിയുടെ ചിത്രം പുറത്തുവന്നു. രണ്ട് സൈനിക ഉദ്യോഗസ്ഥർക്കിടയിൽ ബെഞ്ചിൽ ഇരിക്കുന്ന അവസ്ഥയിലാണ് ചിത്രത്തിൽ കാണുന്നത്.

 ഈ നീക്കത്തെ യുഎൻ സ്വാഗതം ചെയ്തു. സമാധാനപരമായ രാഷ്ട്രീയ പ്രക്രിയയ്ക്ക് ഇത് സഹായകരമാകുമെന്ന് യുഎൻ വക്താവ് അറിയിച്ചു. അതേസമയം, രാജ്യത്ത് അക്രമം അവസാനിപ്പിക്കുകയും സമവായ ചർച്ചകൾ ആരംഭിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ സൂചിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശങ്കകൾ തുടരുകയാണ്. തനിക്ക് അമ്മയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് വ്യക്തമായ വിവരമില്ലെന്ന് സൂചിയുടെ മകൻ കിം അറിസ് പറഞ്ഞു. 'അമ്മ ജീവിച്ചിരിക്കുന്നുണ്ടോ എന്നതുപോലും അറിയില്ല,' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിവിധ കേസുകളിൽ കുറ്റക്കാരിയാക്കി 33 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്ന സൂചിയുടെ ശിക്ഷ പിന്നീട് 27 വർഷമായി കുറച്ചിരുന്നു. തുടർന്ന് മ്യാൻമർ പുതുവത്സര കാരുണ്യപ്രവർത്തനത്തിന്റെ ഭാഗമായി വീണ്ടും ഇളവ് നൽകിയിരുന്നു.

മ്യാൻമറിന്റെ സ്വാതന്ത്ര്യ നായകനായ ജനറൽ ആങ് സാനിന്റെ മകളായ സൂചി മുൻപും ദീർഘകാലം ഹൗസ് അറസ്റ്റിൽ കഴിയേണ്ടി വന്നിരുന്നു. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന അന്താരാഷ്ട്ര സമ്മർദ്ദം  2021ലെ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത സൈനിക ഭരണകൂടത്തിന് മേൽ ശക്തമാണ്.

സൂചിയെ ഹൗസ് അറസ്റ്റിലേക്ക് മാറ്റാനുള്ള തീരുമാനത്തോടെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.