ഹോര്‍മുസ് കടലിടുക്കില്‍ 'പുതിയ ഘട്ടം'; ആണവ- മിസൈല്‍ ശേഷി സംരക്ഷിക്കുമെന്ന് മൊജ്തബ ഖംനേയി

ഹോര്‍മുസ് കടലിടുക്കില്‍ 'പുതിയ ഘട്ടം'; ആണവ- മിസൈല്‍ ശേഷി സംരക്ഷിക്കുമെന്ന് മൊജ്തബ ഖംനേയി


തെഹ്‌റാന്‍: ഗള്‍ഫ് മേഖലയുടെയും ഹോര്‍മുസ് കടലിടുക്കിന്റെയും നിയന്ത്രണത്തില്‍ 'പുതിയ ഘട്ടം' ആരംഭിച്ചതായി ഇറാന്‍ സുപ്രിം നേതാവ് മൊജ്തബ ഖംനേയി വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രഖ്യാപിച്ചു. ഗള്‍ഫ് മേഖലയിലെ സുരക്ഷ ഉറപ്പാക്കുകയും 'ജലപാതയിലെ ശത്രുക്കളുടെ അതിക്രമങ്ങള്‍' അവസാനിപ്പിക്കുകയും ചെയ്യുമെന്ന് ഖംനേയി പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിന്റെ പുതിയ മാനേജ്‌മെന്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സമാധാനം, പുരോഗതി, സാമ്പത്തിക നേട്ടങ്ങള്‍ എന്നിവ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് മാസം മുമ്പ് നടന്ന സൈനിക ഏറ്റുമുട്ടലിന് ശേഷം പേര്‍ഷ്യന്‍ ഗള്‍ഫിലും ഹോര്‍മുസ് കടലിടുക്കിലും പുതിയ മാറ്റങ്ങള്‍ രൂപപ്പെടുകയാണെന്ന് ഖംനേയി വ്യക്തമാക്കി. സംഘര്‍ഷത്തില്‍ അമേരിക്കന്‍ തന്ത്രങ്ങളുടെ പരാജയം പുറത്തുകൊണ്ടുവന്നതായും പ്രാദേശിക ശക്തിസന്തുലിതാവസ്ഥയില്‍ മാറ്റം സംഭവിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

ഇറാനെ സംബന്ധിച്ചിടത്തോളം യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും സ്വന്തം അവകാശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും സാഹചര്യം അനുസരിച്ച് പ്രാദേശിക തന്ത്രം പുനഃക്രമീകരിക്കാന്‍ തയ്യാറാണെന്നും ഖംനേയി പറഞ്ഞു.

ചരിത്രപരമായി ഹോര്‍മുസ് കടലിടുക്ക് നിരവധി ശക്തികള്‍ക്ക് ആഗ്രഹമുണ്ടാക്കിയ പ്രദേശമാണെന്നും 1622-ല്‍ പോര്‍ച്ചുഗീസ് സൈന്യത്തെ പുറത്താക്കിയ സംഭവവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഫെബ്രുവരി അവസാനം ആരംഭിച്ച യുദ്ധത്തിനു ശേഷം ഇറാനിയന്‍ സേനയുടെ ധൈര്യവും ജാഗ്രതയും ദൃഢനിശ്ചയവും ജനങ്ങള്‍ നേരിട്ട് കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.

പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ ഭാവി അമേരിക്ക ഇല്ലാത്തതും ജനങ്ങളുടെ പുരോഗതിക്കും സമൃദ്ധിക്കും സേവനമനുഷ്ഠിക്കുന്നതുമായിരിക്കും എന്ന് ഖംനേയി അവകാശപ്പെട്ടു. മധ്യപൂര്‍വ്വേഷ്യയില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യമാണ് പ്രദേശത്തെ സുരക്ഷയില്ലായ്മയ്ക്ക് പ്രധാന കാരണമെന്നും അദ്ദേഹം ആരോപിച്ചു.

അമേരിക്കയുടെ കൂട്ടാളി സൈനിക താവളങ്ങള്‍ക്ക് സ്വന്തം സുരക്ഷ പോലും ഉറപ്പാക്കാന്‍ ശേഷിയില്ല. അതിനാല്‍ ഈ മേഖലയിലെ അമേരിക്ക അനുകൂല ശക്തികള്‍ക്ക് സുരക്ഷ നല്‍കുമെന്ന പ്രതീക്ഷക്കും അടിസ്ഥാനമില്ലെന്നും ഖംനേയി വിമര്‍ശിച്ചു.

രാജ്യത്തിന്റെ തന്ത്രപ്രധാന ശേഷികള്‍ തുടര്‍ന്നും സംരക്ഷിക്കുമെന്നും ഇറാന്റെ ആണവ- മിസൈല്‍ ശേഷികളെ ദേശീയ സമ്പത്തായി കണക്കാക്കുന്ന ജനങ്ങള്‍ അതിനെ ജല- ഭൂ- വായു അതിര്‍ത്തികളുപോലെ കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.