കാരാക്കസ്: വെനസ്വേലയിലെ ഭൂകമ്പം കഴിഞ്ഞ് എട്ടു ദിവസത്തിന് ശേഷം 140 ടണ്ണോളം കോണ്‍ ക്രീറ്റ് അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്നും 43കാരനെ ജീവനോടെ പുറത്തേക്കെടുത്തു. സെക്യൂരിറ്റി ഗാര്‍ഡ് ഗില്‍ ഫ്‌ളോറസിനെയാണ് അത്ഭുതകരമായി വീണ്ടെടുത്തത്.
നൂറു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് രക്ഷാ പ്രവര്‍ത്തകര്‍ ഇയാളെ പുറത്തെത്തിച്ചത്. ഭൂകമ്പത്തില്‍ തകര്‍ന്ന ഷോപ്പിങ് മാളിന്റെ ബേസ്‌മെന്റില്‍ പെട്ടു പോകുകയായിരുന്നു ഗില്‍. ഭൂകമ്പത്തിനു ശേഷം എട്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഗില്ലിനെ രക്ഷിക്കാന്‍ കഴിഞ്ഞത്.
ശക്തമായ മഴ, തുടര്‍ചലനങ്ങള്‍ എന്നിവയെല്ലാം അതിജീവിച്ചാണ് രക്ഷാ പ്രവര്‍ത്തകര്‍ ഗില്ലിനടുത്ത് എത്തിയത്. ഭൂചലനത്തിന് ദിവസങ്ങള്‍ക്കു ശേഷം ഞായറാഴ്ചയാണ് കോസ്റ്റാറിക്കന്‍ റെഡ് ക്രോസിലെ പാരാമെഡിക് അല്ലന്‍ മാഡ്രിഗല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് നേരിയ സഹായ വിളി കേട്ടത്. കേട്ടത് യാഥാര്‍ഥ്യമോ എന്നു സംശയിച്ച അദ്ദേഹം സഹപ്രവര്‍ത്തകരെ വിളിച്ചു വരുത്തുകയും ജീവനുണ്ടെന്നു സ്ഥിരീകരിക്കുകയും ചെയ്തു.
അതോടെ ഗില്ലിനെ ജീവനോടെ രക്ഷിക്കാനുള്ള പ്രത്യേക ദൗത്യം ആരംഭിച്ചു. ഗില്ലിനെ കണ്ടെത്തിയെങ്കിലും അദ്ദേഹത്തിനു മുകളിലായി ഏതാണ്ട 140 ടണ്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം അതീവ ദുഷ്‌കരമായി. രക്ഷാ പ്രവര്‍ത്തനത്തിനിടെ ചെറിയ ദ്വാരത്തിലൂടെ യുവാവിന് കുടിവെള്ളം, ഭക്ഷണം, മരുന്നുകള്‍ എന്നിവ എത്തിച്ചു.
ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഇന്‍ട്രാവീനസ് ദ്രാവകവും നല്‍കി. പൊടിയില്‍ നിന്നു സംരക്ഷിക്കാന്‍ മുഖാവരണവും പിന്നീട് കണ്ണുകള്‍ക്കായി സുരക്ഷാ കണ്ണടയും കൈമാറി. ചെറിയ ക്യാമറ ഉപയോഗിച്ച് അദ്ദേഹവുമായി നേരിട്ട് ആശയ വിനിമയം നടത്തുകയും ആരോഗ്യ നില നിരന്തരം വിലയിരുത്തുകയും ചെയ്തു.
ജൂണ്‍ 24നാണ് വെനസ്വേലയെ നടുക്കിയ ഭൂകമ്പം ഉണ്ടായത്. ശക്തമായ ഭൂകമ്പത്തില്‍ 2595 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍.7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങളാണ് വെനസ്വേലയെ ഉലച്ചത്. രാജ്യത്ത് ഒട്ടേറെ തുടര്‍ചലനങ്ങളും ഉണ്ടായി.
