മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാൻ അടുത്ത 48 മണിക്കൂറിനകം യു.എസ്-ഇറാൻ കൂടിക്കാഴ്ച സംഘടിപ്പിക്കാൻ മധ്യസ്ഥ രാജ്യങ്ങൾ ശ്രമം ശക്തമാക്കി. തുർക്കി, ഈജിപ്ത്, പാകിസ്താൻ എന്നീ രാജ്യങ്ങളാണ് ചർച്ചകൾക്ക് വേദിയൊരുക്കാൻ മുന്നോട്ട് വന്നിരിക്കുന്നത്. പ്രത്യേകിച്ച് പാകിസ്താൻ സമാധാന ചർച്ചകൾക്ക് ഇടനിലക്കാരനാകാമെന്ന നിർദ്ദേശം മുന്നോട്ടുവച്ചതിനെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സാമൂഹ്യമാധ്യമങ്ങളിലൂടെ പിന്തുണച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
ഇതിനിടെ, യുദ്ധം അവസാനിപ്പിക്കാൻ യു.എസ് ഇറാനോട് 15 പോയിന്റ് പദ്ധതി മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാൽ ഇരുരാജ്യങ്ങളും നിലപാടുകളിൽ ഏറെ അകലം തുടരുകയാണ്. ട്രംപ് വേഗത്തിൽ കരാറിലേക്ക് നീങ്ങുന്നതിൽ ആശങ്ക പ്രകടിപ്പിച്ച്, ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യയും യു.എ.ഇയും ഇറാനെ കൂടുതൽ ദുർബലപ്പെടുത്തുന്നതുവരെ സൈനിക സമ്മർദം തുടരണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സൈനിക രംഗത്തും നീക്കങ്ങൾ തുടരുകയാണ്. അമേരിക്കൻ പ്രതിരോധ വകുപ്പ് മിഡിൽ ഈസ്റ്റിലേക്ക് 82ാം എയർബോൺ ഡിവിഷനിൽ നിന്നുള്ള ഏകദേശം 3,000 സൈനികരെ വിന്യസിക്കാൻ പദ്ധതിയിടുന്നു. എന്നാൽ ഇറാനിൽ നേരിട്ട് സൈനികരെ ഇറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു.
അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിലേക്ക് മടങ്ങാൻ ഇറാൻ കടുത്ത നിബന്ധനകളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇറാൻ സൈന്യം ശക്തിപ്രാപിച്ച സാഹചര്യത്തിൽ, ഗൾഫ് മേഖലയിൽ ഉള്ള എല്ലാ അമേരിക്കൻ സൈനിക താവളങ്ങളും അടയ്ക്കുക, യുദ്ധനഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഇറാൻ ഉന്നയിക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. കൂടാതെ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാനുള്ള അവകാശം, ഇറാനെതിരായ എല്ലാ ഉപരോധങ്ങളും നീക്കുക, മിസൈൽ പദ്ധതിയിൽ നിയന്ത്രണം ഏർപ്പെടുത്തരുത് തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
ഈ ആവശ്യങ്ങൾ യാഥാർത്ഥ്യവിരുദ്ധമാണെന്ന് അമേരിക്കൻ വൃത്തങ്ങൾ പ്രതികരിച്ചപ്പോൾ, ഇത്തരം കടുത്ത നിലപാടുകൾ ചർച്ചകൾ കൂടുതൽ സങ്കീർണ്ണമാക്കുമെന്ന ആശങ്കയും ഉയരുന്നു. യു.എസ്-ഇറാൻ നേരിട്ടുള്ള ബന്ധമില്ലാതെ മധ്യസ്ഥ രാജ്യങ്ങളിലൂടെ മാത്രമാണ് ഇപ്പോൾ സന്ദേശങ്ങൾ കൈമാറുന്നത്.
യു.എസ്-ഇറാൻ ചർച്ചയ്ക്ക് 48 മണിക്കൂറിനകം ശ്രമം; നിലപാടുകളിൽ വൻ ഭിന്നത തുടരുന്നു
