യു എസ്- ഇറാന്‍ കരാര്‍ ഉടന്‍ സാധ്യതമാകുമെന്ന് ഖംനെയിയുടെ പ്രധാന ഉപദേഷ്ടാവ്

യു എസ്- ഇറാന്‍ കരാര്‍ ഉടന്‍ സാധ്യതമാകുമെന്ന് ഖംനെയിയുടെ പ്രധാന ഉപദേഷ്ടാവ്


തെഹ്‌റാന്‍: ജനീവയില്‍ വ്യാഴാഴ്ച സമാപിച്ച യു എസ്- ഇറാന്‍ ആണവ ചര്‍ച്ചകളുടെ മൂന്നാം ഘട്ടത്തിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനെയുടെ പ്രധാന ഉപദേഷ്ടാവ് അലി ഷംഖാനി ഉടന്‍ കരാര്‍ സാധ്യമാണെന്ന് അഭിപ്രായപ്പെട്ടു.

ചര്‍ച്ചകളുടെ പ്രധാന വിഷയം ഇറാന്റെ ആണവായുധ നിര്‍മ്മാണമില്ല എന്നതാണെങ്കില്‍ അത് നേതാവിന്റെ ഫത്വയ്ക്കും ഇറാന്റെ പ്രതിരോധ സിദ്ധാന്തത്തിനും അനുസൃതമാണെന്നും അത്തരമൊരു സാഹചര്യത്തില്‍ ഉടന്‍ കരാര്‍ സാധ്യമാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ജനീവയില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന വിദേശകാര്യ മന്ത്രി അബ്ബാസ് അറഘാച്ചിയ്ക്ക് ഇത്തരമൊരു കരാര്‍ പൂര്‍ത്തിയാക്കാന്‍ മതിയായ അധികാരവും പിന്തുണയും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചകള്‍ വളരെ ഗൗരവത്തോടെ പുരോഗമിച്ചുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് അറിയിച്ചു. ആണവ വിഷയത്തിലും ഉപരോധങ്ങള്‍ നീക്കുന്നതുമായി ബന്ധപ്പെട്ടും വളരെ പ്രധാനവും പ്രായോഗികവുമായ നിര്‍ദേശങ്ങള്‍ ഇരുവിഭാഗങ്ങളും മുന്നോട്ടുവച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം, വൈറ്റ് ഹൗസിലെ വക്താവ് കരോളിന്‍ ലെവിറ്റ് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇറാനുമായി ആദ്യം നയതന്ത്ര മാര്‍ഗം പിന്തുടരാനാണ് ആഗ്രഹിക്കുന്നതെങ്കിലും ആവശ്യമായാല്‍ സൈനിക ശക്തി വിനിയോഗിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച റഷ്യ ഇറാനില്‍ നിന്നുള്ള സമ്പുഷ്ട യുറേനിയം സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് സമ്പുഷ്ട യുറേനിയം സ്വീകരിക്കാന്‍ തയ്യാറാണെന്ന നിര്‍ദേശം തങ്ങള്‍ മുന്നോട്ടുവച്ചിരുന്നു എന്ന് പറഞ്ഞു. യു എസ്- ഇറാന്‍ ചര്‍ച്ചകളുടെ ഫലം മുന്‍കൂട്ടി വിലയിരുത്താന്‍ കഴിയില്ലെന്നും അത് ഇരുരാജ്യങ്ങളുടെയും വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ഇറാനും റഷ്യയും ഒമാന്‍ കടലിലും വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും സംയുക്ത നാവിക അഭ്യാസം നടത്തുമെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐ എസ് എന്‍ എ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം അഭ്യാസ വക്താവ് റിയര്‍ അഡ്മിറല്‍ ഹസ്സന്‍ മഗ്‌സൂദുലു 'സമുദ്രസുരക്ഷ ശക്തിപ്പെടുത്താനും ഇരു നാവികസേനകളുടെയും ബന്ധം ദൃഢപ്പെടുത്താനും' ലക്ഷ്യമിട്ടാണ് ഈ അഭ്യാസമെന്ന് വ്യക്തമാക്കി.

യു എസ്- ഇറാന്‍ ബന്ധത്തില്‍ നിര്‍ണായക ഘട്ടം തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്ക് മുന്നോട്ടുള്ള ദിശ നിര്‍ണ്ണായകമാകുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.