സര്‍ക്കാര്‍ ജോലി അഭിമുഖത്തിന് ജീന്‍സും സ്നീക്കേഴ്സും; ടൈയ്യും ഫോര്‍മല്‍ ഷൂസും ദക്ഷിണ കൊറിയയില്‍ വിലക്കി

സര്‍ക്കാര്‍ ജോലി അഭിമുഖത്തിന് ജീന്‍സും സ്നീക്കേഴ്സും; ടൈയ്യും ഫോര്‍മല്‍ ഷൂസും ദക്ഷിണ കൊറിയയില്‍ വിലക്കി


സിയോള്‍: സര്‍ക്കാര്‍ ജോലി അഭിമുഖങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ ജീന്‍സും സ്നീക്കേഴ്സും ഉള്‍പ്പെടെയുള്ള കാഷ്വല്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് പ്രോത്സാഹിപ്പിച്ച് ദക്ഷിണ കൊറിയ. എന്നാല്‍ ടൈയും ഫോര്‍മല്‍ ഡ്രസ് ഷൂസും കര്‍ശനമായി നിരോധിച്ചു. 2026 ഒക്ടോബറില്‍ നടക്കുന്ന ദേശീയ സിവില്‍ സര്‍വീസ് അഭിമുഖങ്ങള്‍ മുതലാണ് പുതിയ വസ്ത്രധാരണ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരിക.

അഭിമുഖ അന്തരീക്ഷം കൂടുതല്‍ സ്വാഭാവികമാക്കുന്നതിനും ജോലി അന്വേഷിക്കുന്നവരുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനുമാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളെന്ന് ദക്ഷിണ കൊറിയന്‍ പേഴ്‌സണല്‍ മാനേജ്മെന്റ് മന്ത്രാലയം അറിയിച്ചു.

ദേശീയ സിവില്‍ സര്‍വീസ് റിക്രൂട്ട്‌മെന്റ് സംവിധാനത്തില്‍ പ്രസിദ്ധീകരിച്ച വിശദമായ നിര്‍ദേശങ്ങളില്‍ പുരുഷന്മാരും സ്ത്രീകളും പരമ്പരാഗത ഫോര്‍മല്‍ സ്യൂട്ടുകള്‍ ഒഴിവാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ജീന്‍സ്, കോട്ടണ്‍ പാന്റ്‌സ്, സ്ലാക്ക്‌സ്, നിറ്റ് വസ്ത്രങ്ങള്‍, ജാക്കറ്റുകള്‍, ഷര്‍ട്ടുകള്‍, സ്നീക്കേഴ്സ് തുടങ്ങിയവ ധരിക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

അതേസമയം സ്പോര്‍ട്‌സ് വസ്ത്രങ്ങള്‍, ഹൈക്കിങ് വസ്ത്രങ്ങള്‍, ഷോര്‍ട്‌സ്, കൈയില്ലാത്ത ടോപ്പുകള്‍, ഹൈഹീല്‍ ചെരുപ്പുകള്‍, സ്ലിപ്പറുകള്‍ തുടങ്ങിയവ ഒഴിവാക്കണം.

ടൈയും ഔപചാരിക ഡ്രസ് ഷൂസും പുതിയ മാര്‍ഗനിര്‍ദേശപ്രകാരം അനുവദിക്കില്ല. ടൈ ധരിച്ച് അഭിമുഖത്തിനെത്തുന്ന ഉദ്യോഗാര്‍ഥികളോട് മൂല്യനിര്‍ണയ മുറിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ടൈ അഴിക്കാന്‍ ആവശ്യപ്പെടും.

ഫോര്‍മല്‍ ഡ്രസ് ഷൂസ് ധരിച്ചെത്തുന്നവര്‍ക്ക് ഷൂസിന് മുകളില്‍ ധരിക്കാവുന്ന കവര്‍ നല്‍കും. കട്ടിയുള്ള അടിത്തറയുള്ള ഫോര്‍മല്‍ ഷൂസുകള്‍ ഇടനാഴിയിലെ തറയില്‍ പതിക്കുമ്പോഴുണ്ടാകുന്ന ശബ്ദം പരീക്ഷാ നടപടികള്‍ക്ക് തടസ്സമുണ്ടാക്കാനും ശ്രദ്ധതിരിക്കാനും കാരണമാകുന്നതാണ് ഷൂസിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള പ്രധാന കാരണങ്ങളിലൊന്ന്.

2016 മുതല്‍ തന്നെ ഉദ്യോഗാര്‍ഥികള്‍ ടൈ ഒഴിവാക്കി ലളിതമായ വസ്ത്രം ധരിക്കണമെന്ന് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ അനൗപചാരികമായി നിര്‍ദേശിച്ചിരുന്നെങ്കിലും ഭൂരിഭാഗം ഉദ്യോഗാര്‍ഥികളും ഇരുണ്ട നിറത്തിലുള്ള ഫോര്‍മല്‍ സ്യൂട്ടുകളും ഡ്രസ് ഷൂസുകളും തന്നെയാണ് ഉപയോഗിച്ചിരുന്നത്. ലളിതമായ വസ്ത്രം ധരിച്ചാല്‍ അഭിമുഖത്തില്‍ പ്രതികൂലമായി വിലയിരുത്തപ്പെടുമെന്ന ആശങ്കയായിരുന്നു ഇതിന് കാരണം.

ഈ പ്രവണത മാറ്റുന്നതിനായി, അഭിമുഖത്തിന് അനുയോജ്യമായ കാഷ്വല്‍ വസ്ത്രങ്ങളുടെ മാതൃകകള്‍ വ്യക്തമാക്കുന്ന നിര്‍മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

പുതിയ വസ്ത്രധാരണരീതി ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമല്ല, അഭിമുഖം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കും ബാധകമായിരിക്കും. ഉദ്യോഗാര്‍ഥികളും അഭിമുഖം നടത്തുന്നവരും തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ സ്വാഭാവികമാക്കുകയാണ് ലക്ഷ്യം.

പുതിയ തീരുമാനത്തിന് സമൂഹമാധ്യമങ്ങളിലും തൊഴില്‍ അന്വേഷകരുടെ ഓണ്‍ലൈന്‍ ഫോറങ്ങളിലും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

ഒറ്റത്തവണ ഉപയോഗിക്കാനായി വിലകൂടിയ ഫോര്‍മല്‍ സ്യൂട്ടുകള്‍ വാങ്ങേണ്ട സാഹചര്യം ഒഴിവാക്കാനും ഉദ്യോഗാര്‍ഥികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാനും തീരുമാനം സഹായിക്കുമെന്ന് അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഫോര്‍മല്‍ സ്യൂട്ട് എന്ന പൊതുവായ മാനദണ്ഡം ഒഴിവാക്കുന്നതോടെ 'എത്രമാത്രം കാഷ്വല്‍ വസ്ത്രം ധരിക്കണം' എന്നതിനെക്കുറിച്ച് പുതിയ ആശയക്കുഴപ്പവും സമ്മര്‍ദവും ഉദ്യോഗാര്‍ഥികള്‍ക്കുണ്ടാകാമെന്ന ആശങ്കയും ചിലര്‍ പ്രകടിപ്പിച്ചു.