ടോക്യോ: ജപ്പാനിൽ തിങ്കളാഴ്ച (ഏപ്രിൽ 20) ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തോടനുബന്ധിച്ച് ഏകദേശം 80 സെന്റിമീറ്റർ ഉയരത്തിലുള്ള സുനാമി തരംഗങ്ങളും ഉണ്ടായതായി റിപ്പോർട്ട്. മൂന്ന് മീറ്റർ വരെ ഉയരമുള്ള സുനാമി തരംഗങ്ങൾ ഉയരാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥ ഏജൻസി മുന്നറിയിപ്പ് നൽകി.
പ്രാദേശിക സമയം വൈകിട്ട് 4.53നാണ് ഭൂചലനം ഉണ്ടായത്. ഇവാറ്റെ പ്രിഫെക്ചറിന് സമീപമുള്ള പസഫിക് സമുദ്ര ഭാഗത്താണ് പ്രഭവകേന്ദ്രം. ഭൂചലനത്തിന്റെ ആഘാതം നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ടോക്യോ നഗരത്തിലെ ഉയരം കൂടിയ കെട്ടിടങ്ങളിലേക്കും വ്യാപിച്ചു.
തീരപ്രദേശങ്ങളിലും നദീതീരങ്ങളിലും കഴിയുന്നവർ ഉടൻ തന്നെ ഉയർന്ന പ്രദേശങ്ങളിലേക്കോ സുരക്ഷിത കേന്ദ്രങ്ങളിലേക്കോ മാറണമെന്ന് അധികൃതർ നിർദേശിച്ചു. ഒരൊറ്റ തരംഗം മാത്രമല്ല, തുടർച്ചയായി പല സുനാമി തരംഗങ്ങളും ഉണ്ടായേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. അതിനാൽ ഔദ്യോഗികമായി മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ സുരക്ഷിത സ്ഥലങ്ങൾ വിടരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
സംഭവത്തെ തുടർന്നു ജപ്പാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ ദുരന്തനിവാരണ സംഘത്തെ രൂപീകരിച്ചു. സുനാമി മുന്നറിയിപ്പ് നൽകിയ പ്രദേശങ്ങളിലെ ജനങ്ങൾ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് പ്രധാനമന്ത്രി സനെയെ തകൈച്ചി സാമൂഹിക മാധ്യമമായ എക്‌സിൽ അറിയിച്ചു.
ഭൂചലനങ്ങൾക്ക് ഏറെ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. പസഫിക് റിംഗ് ഓഫ് ഫയർ മേഖലയിൽ സ്ഥിതിചെയ്യുന്നതിനാൽ വർഷംതോറും ഏകദേശം 1,500 ഭൂചലനങ്ങൾ ഇവിടെ അനുഭവപ്പെടുന്നു. ലോകത്തിലെ മൊത്തം ഭൂചലനങ്ങളുടെ ഏകദേശം 18 ശതമാനവും ജപ്പാനിൽ തന്നെയാണ് ഉണ്ടാകുന്നത്.
2011ലെ തൊഹോകു ഭൂചലനവും സുനാമിയും രാജ്യത്തിന്റെ ദുരന്തസാധ്യത വീണ്ടും ഓർമ്മിപ്പിച്ചിരുന്നു. 9.0 തീവ്രതയുള്ള ആ ഭൂചലനവും തുടർന്നുണ്ടായ സുനാമിയും ചേർന്ന് ഏകദേശം 18,500 പേരുടെ ജീവൻ നഷ്ടപ്പെടുകയോ കാണാതാവുകയോ ചെയ്തിരുന്നു. ഫുകുഷിമ ആണവ നിലയത്തിലെ ദുരന്തത്തിനും അതുവഴി കാരണമായി.
ജപ്പാനിൽ 7.4 തീവ്രത ഭൂചലനം; 80 സെ.മീ സുനാമി, തീരപ്രദേശങ്ങളിൽ ജാഗ്രത നിർദേശം
