ഇറാനെതിരായ ആക്രമണത്തില്‍ പങ്കാളിയാകണം: ഇസ്രയേലിന്റെ ആവശ്യം തള്ളി യുഎസ്

ഇറാനെതിരായ ആക്രമണത്തില്‍ പങ്കാളിയാകണം: ഇസ്രയേലിന്റെ ആവശ്യം തള്ളി യുഎസ്


ടെല്‍ അവീവ്: ഇറാനെതിരായ ആക്രമണത്തില്‍ യു.എസും പങ്കാളിയാവണമെന്ന് ഇസ്രായേല്‍. എന്നാല്‍, നിലവില്‍ ആക്രമണത്തില്‍ പങ്കാളിയാവുന്നത് പരിഗണിക്കുന്നില്ലെന്ന് യു.എസ് അറിയിച്ചു. ഇസ്രായേല്‍, യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്‌സിയോസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ 48 മണിക്കൂറിനിടെ ഇസ്രായേല്‍ നിരവധി തവണ യു.എസിനോട് ആക്രമണത്തില്‍ പങ്കാളിയാവാന്‍ ആവശ്യപ്പെട്ടു. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ സ്ഥലങ്ങളില്‍ ആക്രമണം നടത്താനാണ് ഇസ്രായേല്‍ യു.എസ് സഹായം തേടിയത്.

എന്നാല്‍, നിലവില്‍ പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഇറാന്‍ സന്നദ്ധമാണെങ്കിലും ഇനിയും ഇതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും യു.എസ് അധികൃതര്‍ അറിയിച്ചതായാണ് വിവരം. നേരത്തെ ഇറാനില്‍ യു.എസ് ആക്രമണം നടത്താന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, വാര്‍ത്തകള്‍ നിഷേധിച്ച് വൈറ്റ്ഹൗസ് രംഗത്തെത്തിയിരുന്നു.

ഇസ്രായേല്‍ ആക്രമണത്തിന് തിരിച്ചടിയായി വീണ്ടും ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇസ്രായേല്‍ നഗരങ്ങളായ തെല്‍ അവീവ്, ജറുസലേം എന്നിവ ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണങ്ങള്‍. ഇസ്രായേലിന് നേരെ ആ?ക്രമണം നടത്തിയ വിവരം ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍ന സ്ഥിരീകരിച്ചിട്ടുണ്ട്.

തെല്‍ അവീവിലും ജറുസലേമിലും സ്‌ഫോടനശബ്ദം കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 20 മിനിറ്റോളം ഇസ്രായേല്‍ നഗരങ്ങളില്‍ ആക്രമണത്തെ തുടര്‍ന്ന് മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. ഇസ്രായേല്‍ നഗരങ്ങളിലെ കെട്ടിടങ്ങളില്‍ തീപടരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.ഹൈഫയിലെ എണ്ണസംഭരണശാല ക്ക് നേരെ ആക്രമണം നടത്തിയെന്നും ഇറാന്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്