റഫാ അതിര്‍ത്തി വീണ്ടും തുറക്കുമെന്ന് ഇസ്രായേല്‍; സഹകരിക്കില്ലെന്ന് ഈജിപ്ത്

റഫാ അതിര്‍ത്തി വീണ്ടും തുറക്കുമെന്ന് ഇസ്രായേല്‍; സഹകരിക്കില്ലെന്ന് ഈജിപ്ത്


ജെറുസലേം: അടുത്ത ദിവസങ്ങളില്‍ റഫാ ബോര്‍ഡര്‍ ക്രോസിംഗ് വീണ്ടും തുറന്ന് ഗാസാ പട്ടണത്തില്‍ നിന്നുള്ള പാലസ്തീനികളെ ഈജിപ്തിലേക്ക് കടക്കാന്‍ അനുവദിക്കുമെന്ന് ഇസ്രായേല്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഇസ്രയേലുമായി സഹകരിക്കുന്നില്ലെന്ന് കെയ്‌റോ അറിയിച്ചു. 

താത്ക്കാലിക വെടിനിര്‍ത്തല്‍ കരാറിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഗാസയിലേക്കും അവിടെ നിന്ന് പുറത്തേക്കും ആളുകളും സാധനങ്ങളും പോകുന്നത് നിയന്ത്രിക്കുന്ന പ്രതിരോധ മന്ത്രാലയ വിഭാഗമായ ഇസ്രയേലിന്റെ കൊഗാട്ട് അറിയിച്ചു.

ഇസ്രായേല്‍ സുരക്ഷാ അനുമതിക്ക് ശേഷം ഈജിപ്തുമായുള്ള ഏകോപനത്തിലൂടെയും യൂറോപ്യന്‍ യൂണിയന്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലൂടെയും പാലസ്തീനികള്‍ക്ക് റഫാ ക്രോസിംഗ് വഴി ഗാസ വിട്ടുപോകാന്‍ കഴിയുമെന്ന് പറഞ്ഞു. 

ഗാസ വിട്ടുപോകാന്‍ ആഗ്രഹിക്കുന്ന എല്ലാ പാലസ്തീനികള്‍ക്കും ഈജിപ്ത് സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ റഫാ വഴി പുറപ്പെടാന്‍ കഴിയുമെന്നും പക്ഷേ ഗാസയിലേക്ക് മടങ്ങി പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ക്രോസിംഗ് തുറക്കില്ലെന്നും ക്രോസിംഗ് തുറക്കുന്നതിന് യൂറോപ്യന്‍ യൂണിയന്‍ ലോജിസ്റ്റിക്‌സില്‍ ഇനിയും ചില ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നും ഒരു ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈജിപ്തിന്റെ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ക്രോസിംഗ് തുറക്കുന്നതിന് ഇസ്രയേലുമായി രാജ്യത്തിന് യാതൊരു ഏകോപനവും ഇല്ലെന്ന് നിഷേധിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസ വെടിനിര്‍ത്തല്‍ പദ്ധതി പ്രകാരം റഫാ ക്രോസിംഗ് തുറക്കുന്ന ഏതൊരു കരാറും ക്രോസിംഗ് ഇരുവശത്തേക്കും ഗതാഗതത്തിനായി തുറക്കണമെന്നാണ് വ്യവസ്ഥയെന്ന് അല്‍-കാഹിറ ന്യൂസ് ഉദ്ധരിച്ച ഒരു ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ഒക്ടോബറില്‍ പ്രാബല്യത്തില്‍ വന്ന അമേരിക്കന്‍ മധ്യസ്ഥതയിലുള്ള തടവുകാരുടെ മോചന വെടിനിര്‍ത്തല്‍ കരാറനുസരിച്ച് ആദ്യം മെഡിക്കല്‍ ഇവാക്കുവേഷനുകള്‍ക്കും ഗാസയില്‍നിന്നും ഗാസയിലേക്ക് യാത്രകള്‍ക്കും ക്രോസിംഗ് തുറക്കേണ്ടതുണ്ട്.

കരാറിലെ തങ്ങളുടെ ഭാഗം ഹമാസ് നിറവേറ്റുന്നതുവരെ ക്രോസിംഗ് അടച്ചുതന്നെയുണ്ടാകുമെന്നാണ് ഇസ്രയേല്‍ പറഞ്ഞത്. പൊലീസ് മാസ്റ്റര്‍ സര്‍ജന്റ് റാന്‍ ഗ്വിലി, തായ് പൗരനായ സുധ്തിസക് റിന്തലക് എന്നിവരുടെ മൃതദേഹങ്ങള്‍ ഹമാസ് ഇപ്പോഴും തിരികെ നല്‍കിയിട്ടില്ല.

ചൊവ്വാഴ്ച രാത്രി, റെഡ് ക്രോസ് തടവുകാരനായി സംശയിക്കുന്ന ഒരാളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇസ്രയേല്‍ സൈന്യത്തിന് കൈമാറി. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം ആ ശരീരം ആ രണ്ടുപേരിലാരുടേയുമല്ലെന്ന് ഇസ്രയേല്‍ അറിയിച്ചു.