ഇസ്രയേല്‍ ലെബനോനില്‍ കരസേനാക്രമണം ആരംഭിച്ചു; ഇറാനെതിരെ പുതിയ യുദ്ധമുഖം തുറന്നു

ഇസ്രയേല്‍ ലെബനോനില്‍ കരസേനാക്രമണം ആരംഭിച്ചു; ഇറാനെതിരെ പുതിയ യുദ്ധമുഖം തുറന്നു


ബെയ്‌റൂത്ത്: ഇസ്രായേല്‍ ദക്ഷിണ ലെബനോനില്‍  കരസേനാ ആക്രമണം ആരംഭിച്ചതോടെ മിഡില്‍ ഈസ്റ്റ് യുദ്ധത്തില്‍ പുതിയൊരു രംഗം തുറന്നു. ഇറാനെതിരെ തുടരുന്ന സൈനിക നീക്കങ്ങളുടെ ഭാഗമായാണ് ഇറാന്റെ പ്രധാന സഖ്യകക്ഷിയായ ഹിസ്ബുല്ലയ്‌ക്കെതിരെയും നടപടി ശക്തമാക്കിയത്.

ഇസ്രയേല്‍ സൈന്യം ദക്ഷിണ ലെബനനിലെ ചില മേഖലകളില്‍ പ്രവേശിച്ച് ദീര്‍ഘകാല സൈനിക പ്രവര്‍ത്തനത്തിന് തയ്യാറാണെന്ന് അറിയിച്ചു. പ്രതിരോധമന്ത്രി ഇസ്രായേല്‍ കാര്‍ട്ട്‌സിന്റെ പ്രസ്താവന പ്രകാരം ഹിസ്ബുള്ളയുടെ ഭീഷണി പൂര്‍ണമായി ഇല്ലാതാക്കിയെന്ന് ഉറപ്പുവരുത്തുന്നതുവരെ നാട്ടുകാര്‍ക്ക് ഈ പ്രദേശങ്ങളിലേക്ക് മടങ്ങാന്‍ സാധിക്കില്ല.

കഴിഞ്ഞ ആഴ്ച നൂറുകണക്കിന് റോക്കറ്റുകളും ഡ്രോണുകളും ഇസ്രയേലിലേക്ക് ഹിസ്ബുള്ള പ്രയോഗിച്ചതിനെ തുടര്‍ന്ന് ഈ നടപടി. മുമ്പത്തെ യുദ്ധങ്ങളില്‍ സംഘടന ദുര്‍ബലമായെന്ന വിലയിരുത്തലുകള്‍ക്കിടയിലും ഹിസ്ബുള്ളയുടെ ആക്രമണം അമ്പരപ്പിച്ചിരുന്നു.

ഇസ്രയേലിന്റെ ഈ നീക്കം ഗാസയില്‍ നടപ്പാക്കിയ സൈനിക തന്ത്രങ്ങളെ അനുസ്മരിപ്പിക്കുന്നതാണെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി. അവിടെ നിരവധി നഗരങ്ങള്‍ വലിയ തോതില്‍ നശിപ്പിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ലെബനോന്‍ പ്രദേശങ്ങളില്‍ ദീര്‍ഘകാല സൈനിക സാന്നിധ്യം തുടരാന്‍ സാധ്യതയുണ്ടെന്ന് സൂചനകള്‍ ഉണ്ട്.

ഒക്ടോബര്‍ ഏഴ് ആക്രമണങ്ങള്‍ക്ക് ശേഷം ഇസ്രയേല്‍ അയല്‍രാജ്യങ്ങളോടുള്ള നിലപാട് കൂടുതല്‍ കടുപ്പിക്കുകയും സിറിയയിലെ ചില പ്രദേശങ്ങള്‍ കൈവശപ്പെടുത്തുകയും വെസ്റ്റ്ബാങ്കില്‍ അധിനിവേശം തുടരുകയും ഗാസയുടെ പകുതിയിലധികം നിയന്ത്രണത്തിലാക്കുകയും ചെയ്തിട്ടുണ്ട്.

പുതിയ യുദ്ധമുഖം ഇസ്രയേലിന്റെ സൈനിക ശേഷിയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. ദീര്‍ഘകാലമായി നിരവധി യുദ്ധമുഖങ്ങളില്‍ ഒരേസമയം പോരാടേണ്ടി വരുന്നത് സൈന്യത്തെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഇതിനിടെ, ഇറാനുമായി ബന്ധപ്പെട്ട സംഘര്‍ഷം അവസാനിച്ചാലും ലെബനോനിലെ പോരാട്ടം തുടരുമെന്നാണു സൂചനകള്‍. മേഖലയിലെ യുദ്ധം ഇതിനകം ഡസനിലധികം രാജ്യങ്ങളെ ബാധിച്ചിട്ടുണ്ട്.

യു എസ് ഇറാന് അനുബന്ധമായ സായുധ ഗ്രൂപ്പുകളെ ഇറാഖില്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. അതേസമയം ഇറാന്‍ ഗള്‍ഫ് മേഖലയിലുടനീളം ഇസ്രയേലിലേക്കും മറ്റ് രാജ്യങ്ങളിലേക്കും മിസൈലുകളും ഡ്രോണുകളും പ്രയോഗിക്കുന്നു.

ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടിയതോടെ ആഗോള എണ്ണവിപണിയില്‍ വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഹിസ്ബുള്ള പോലുള്ള പ്രാദേശിക സായുധ സംഘങ്ങളെ പരാജയപ്പെടുത്തുന്നത് സൈനികമായി എളുപ്പമല്ലെന്ന വിലയിരുത്തലും ശക്തമാകുന്നു.

ഇസ്രയേല്‍ ഇറാനെതിരെ നടത്തുന്ന യുദ്ധത്തില്‍ ഹിസ്ബുള്ള, ഹമാസ്, ഹൂത്തികള്‍ എന്നിവ ഉള്‍പ്പെടുന്ന 'ആക്‌സിസ് ഓഫ് റെസിസ്റ്റന്‍സ്' സഖ്യത്തെ നേരിടുകയാണ്. ഇസ്രയേല്‍ ചില തന്ത്രപരമായ വിജയങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും ഈ ഗ്രൂപ്പുകളെ പൂര്‍ണമായി തോല്‍പ്പിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

ഇതിനിടെ, ബെയ്‌റൂത്ത് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇസ്രയേല്‍ ശക്തമായ വ്യോമാക്രമണങ്ങളാണ് തുടരുന്നത്. ലെബനോന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 800ലധികം പേരാണ് കൊല്ലപ്പെട്ടത്. 

ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം ഏകദേശം ഒരു ദശലക്ഷം ആളുകള്‍ ലെബനോനില്‍ നിന്ന് ഒഴിഞ്ഞുപോയിട്ടുണ്ട്.

സംഘര്‍ഷം ശമിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെ ലെബനോന്‍ സര്‍ക്കാര്‍ ഇസ്രയേലുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് സൂചനകള്‍ നല്‍കിയിരുന്നു. 

അതേസമയം, ഹിസ്ബുള്ളയുടെ നടപടികളോട് ലെബനോനിലെ ചിലര്‍ അസംതൃപ്തി പ്രകടിപ്പിച്ചു. ഇറാനെ രക്ഷിക്കാന്‍ സ്വന്തം രാജ്യത്തെ നാശത്തിലേക്ക് നയിക്കുകയാണ് ഹിസ്ബുള്ളയെന്ന്  പ്രതിപക്ഷ നേതാവായ സാമി ഗമായേല്‍ ആരോപിച്ചു.