'ആരെയും വെറുതെ വിടില്ല, ഓരോ ശത്രുവിനും പട്ടിക തയാറാക്കിയിട്ടുണ്ട്'; മുജ്തബയുടെ മുന്നറിയിപ്പ്

'ആരെയും വെറുതെ വിടില്ല, ഓരോ ശത്രുവിനും പട്ടിക തയാറാക്കിയിട്ടുണ്ട്'; മുജ്തബയുടെ മുന്നറിയിപ്പ്


ടെഹ്റാൻ: പിതാവ് ആയത്തുള്ള ഖമനേയിയുടെ വധത്തിന് പകരം വീട്ടുമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനേയി. ഓരോ ശത്രുവിനും പട്ടിക തയാറാക്കിയിട്ടുണ്ട്. താൻ ഉൾപ്പടെ നേതൃത്വം ഇല്ലാതായാലും അത് നടപ്പാകും. രണ്ടു യുദ്ധങ്ങളിലും നേതാക്കളെ വധിച്ച കൊലയാളികളുടെ പട്ടികയാണ് തയാറാക്കിയിട്ടിട്ടുള്ളതെന്നും മുജ്തബ ഖമനേയി പറഞ്ഞു. ആഗോള തലത്തിൽ ഓരോത്തരും ഈ ദൗത്യം ഏറ്റെടുക്കും. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണത്തിൽ ആയത്തുല്ല അലി ഖമനെയി ഉൾപ്പെടെയുള്ള പ്രമുഖർ കൊല്ലപ്പെട്ടിരുന്നു. തുടർന്നാണ് മേഖലയിൽ വ്യാപക സംഘർഷമുണ്ടായത്.

ഇറാന് മേൽ പുതിയ ഉപരോധം അമേരിക്ക ഏർപ്പെടുത്തിയതിന് പിന്നാലെയാണ് മൊജ്തബയുടെ ഭീഷണി. ഇറാന്‍റെ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സായ അലി അൻസാരിയെയും മറ്റ് 13 വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് അമേരിക്ക സാമ്പത്തിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇറാൻ ഭരണ നേതൃത്വത്തിന്‍റെ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. ഇറാൻ - യുഎസ് സംഘർഷം ഒരിടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമായതിനിടെയാണ് അമേരിക്ക പുതിയ ഉപരോധം ഏർപ്പെടുത്തിയത്.

ഐആർജിസിക്ക് സാമ്പത്തിക സഹായം നൽകി എന്നാണ് ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായി അലി അൻസാരിക്കെതിരായ ആരോപണം. നേരത്തെ ബ്രിട്ടനും അൻസാരിക്കെതിരെ സമാനമായ രീതിയിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. പൊതു പണം ദുരുപയോഗം ചെയ്ത് അൻസാരി വിദേശ രാജ്യങ്ങളിൽ വൻതോതിൽ റിയൽ എസ്റ്റേറ്റ്, വാണിജ്യ നിക്ഷേപങ്ങൾ നടത്തിയെന്നാണ് യുഎസിന്‍റെ വാദം. യുഎസ് ഉപരോധം മറികടന്ന് ഇറാനിയൻ ബാങ്കുകൾക്കായി കോടിക്കണക്കിന് ഡോളറിന്റെ വിദേശ നാണ്യ ഇടപാടുകൾ നടത്തുന്ന ഇറാന്‍റെ മൂന്ന് മണി എക്സ്ചേഞ്ച് ഹൗസുകളെയും അമേരിക്ക ലക്ഷ്യമിട്ടു. ഹോങ്കോംഗ്, യുഎഇ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിദേശ ഷെൽ കമ്പനികളെയും യുഎസ് ട്രഷറി വിഭാഗം കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. ഇറാൻ ഭരണകൂടത്തിന്‍റെ സാമ്പത്തിക അടിത്തറ തകർക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി.