എന്‍ പി ടി അംഗമല്ലാത്ത രാജ്യം പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് ഇറാന്‍; ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള സാധ്യതയും തള്ളിയില്ല

എന്‍ പി ടി അംഗമല്ലാത്ത രാജ്യം പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് ഇറാന്‍; ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള സാധ്യതയും തള്ളിയില്ല


തെഹ്‌റാന്‍: ആണവായുധ വ്യാപനനിരോധന ഉടമ്പടിയുടെ (എന്‍ പി ടി) അംഗരാജ്യമല്ലാത്തതുപോലെയാണ് നിലവില്‍ ഇറാന്‍ പ്രവര്‍ത്തിക്കുന്നതെന്ന് രാജ്യത്തിന്റെ ഉപ വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജന്‍സിയായ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള തെഹ്‌റാന്റെ ബന്ധം കൂടുതല്‍ വഷളാകുന്നതിന്റെ സൂചനയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

നിലവില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ  ഒരു ഇന്‍സ്‌പെക്ടറും ഇറാനിലില്ലെന്നും ഏജന്‍സിക്ക് നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ട വിവരങ്ങളും പ്രഖ്യാപനങ്ങളും ഇറാന്‍ നിര്‍ത്തിവെച്ചതായും രാജ്യത്തിനകത്തേക്കുള്ള എല്ലാ പരിശോധനാ പ്രവേശനവും താത്ക്കാലികമായി അവസാനിപ്പിച്ചതായും ഇറാന്‍ സര്‍ക്കാര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ഗരീബാബാദി പറഞ്ഞു.

ഈ നിലപാട് പ്രകാരം, ആണവായുധ വ്യാപനനിരോധന ഉടമ്പടിയുടെ നിരീക്ഷണ സംവിധാനത്തിന് പുറത്താണ് ഇറാന്‍ പ്രായോഗികമായി പ്രവര്‍ത്തിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. എന്നിരുന്നാലും, എന്‍ പി ടിയില്‍ നിന്ന് ഔദ്യോഗികമായി പിന്മാറുന്നതായി ഇറാന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഉടമ്പടിയില്‍ നിന്ന് പിന്മാറുന്ന കാര്യം ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കേണ്ട വിഷയമല്ലെന്നും ഗരീബാബാദി പറഞ്ഞു. എന്നാല്‍ അത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് അതിന്റെ നിയമപരവും സുരക്ഷാപരവും മതപരവും തന്ത്രപരവുമായ പ്രത്യാഘാതങ്ങള്‍ സമഗ്രമായി വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാന്റെ ആണവ പദ്ധതിയെയും അന്താരാഷ്ട്ര ആണവ നിരീക്ഷകരുമായുള്ള ബന്ധത്തെയും ചൊല്ലിയുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഗരീബാബാദിയുടെ പ്രസ്താവന. അതേസമയം, എന്‍ പി ടിയില്‍ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക തീരുമാനം ഇതുവരെ തെഹ്‌റാന്‍ പ്രഖ്യാപിച്ചിട്ടില്ല.