അതിര്‍ത്തി ലംഘിച്ച അമേരിക്കന്‍ എംക്യു1 ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തിയതായി ഇറാന്‍

അതിര്‍ത്തി ലംഘിച്ച അമേരിക്കന്‍ എംക്യു1 ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തിയതായി ഇറാന്‍


തെഹ്‌റാന്‍: ഇറാന്റെ ഭൂപ്രദേശത്ത് കടന്നുകയറാന്‍ ശ്രമിച്ച അമേരിക്കന്‍ എംക്യു1 പ്രെഡേറ്റര്‍ ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തിയതായി ഇറാന്‍ അവകാശപ്പെട്ടു. ഇറാന്റെ ഔദ്യോഗിക പ്രക്ഷേപണ സ്ഥാപനമായ ഐആര്‍ഐബി വഴിയാണ് ഈ വിവരം പുറത്തുവിട്ടത്.

ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ ആര്‍ ജി സി) പുറത്തിറക്കിയ പ്രസ്താവനയില്‍ എംക്യു1 ഡ്രോണ്‍ ശത്രുതാപരമായ ദൗത്യം നടത്താന്‍ ശ്രമിച്ചുവെങ്കിലും അത് ഉടന്‍ കണ്ടെത്തി ലക്ഷ്യമിട്ടതായി അറിയിച്ചു. ആധുനിക പ്രതിരോധ മിസൈല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഡ്രോണ്‍ തകര്‍ത്തതെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇറാനെതിരായ ഏത് ആക്രമണത്തിനും ശക്തമായ മറുപടി നല്‍കും എന്നും ഐ ആര്‍ ജി സി മുന്നറിയിപ്പ് നല്‍കി. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ധാരണ ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍ പ്രതികരിക്കാനുള്ള നിയമപരവും ഉറപ്പുള്ളതുമായ അവകാശം തങ്ങള്‍ക്ക് നിലനില്‍ക്കുന്നുവെന്നും സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇറാനിയന്‍ സേനയില്‍ നിന്നുള്ള ഭീഷണികള്‍ നേരിടുന്നതിനായി അമേരിക്കന്‍ സൈന്യം ദക്ഷിണ ഇറാനില്‍ സ്വയം പ്രതിരോധ നടപടികളുടെ ഭാഗമായി ആക്രമണം നടത്തിയതിന് പിന്നാലെയാണ് പുതിയ സംഭവവികാസം. യുദ്ധം അവസാനിപ്പിക്കാന്‍ ഇതുവരെ ഇരു രാജ്യങ്ങള്‍ക്കും ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ല.

അമേരിക്കന്‍ പ്രതിരോധ കമ്പനിയായ ജനറല്‍ അറ്റോമിക്‌സ് എയറോനോട്ടിക്കല്‍ സിസ്റ്റംസ് വികസിപ്പിച്ച ആളില്ലാ വ്യോമവാഹനമാണ് എംക്യു1 പ്രെഡേറ്റര്‍. ദീര്‍ഘസമയ നിരീക്ഷണത്തിനും കൃത്യമായ ആക്രമണങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാനാകുന്ന ലോകത്തിലെ ആദ്യകാല സൈനിക ഡ്രോണുകളില്‍ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.

1990-കളുടെ മധ്യത്തിലാണ് എംക്യു1 പ്രെഡേറ്റര്‍ സേവനത്തില്‍ പ്രവേശിച്ചത്. തുടക്കത്തില്‍ നിരീക്ഷണ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ഡ്രോണ്‍ പിന്നീട് ആക്രമണ ശേഷിയും കൈവരിച്ചു. ഇതോടെ ഡ്രോണുകളുടെ സൈനിക ഉപയോഗത്തില്‍ വലിയ മാറ്റമാണ് ഉണ്ടായത്.

24 മണിക്കൂറിലധികം തുടര്‍ച്ചയായി ആകാശത്ത് തുടരാന്‍ കഴിയുന്ന എംക്യു1ന് രണ്ട് എജിഎം114 ഹെല്‍ഫയര്‍ മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുണ്ട്. ദീര്‍ഘദൂര നിരീക്ഷണത്തിനും ലക്ഷ്യങ്ങളെ പിന്തുടരുന്നതിനും അനുയോജ്യമായ ഡ്രോണ്‍ ഉപഗ്രഹ ഡേറ്റാ ലിങ്ക് വഴി ദൂരെയിരുന്ന് നിയന്ത്രിക്കാനാവും. പൈലറ്റിന്റെ ജീവന്‍ അപകടത്തിലാക്കാതെ ശത്രു പ്രദേശങ്ങളില്‍ ദൗത്യങ്ങള്‍ നടത്താന്‍ സാധിക്കും.

ഡ്രോണിന്റെ ടേക്ക് ഓഫ്, ലാന്‍ഡിംഗ് ഘട്ടങ്ങള്‍ ഭൂമിയിലെ സംഘമാണ് നേരിട്ട് നിയന്ത്രിക്കുന്നത്. പിന്നീട് ഉപഗ്രഹ ബന്ധം വഴി അമേരിക്കയിലെ ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷനിലുള്ള പൈലറ്റും സെന്‍സര്‍ ഓപ്പറേറ്റര്‍മാരും നിയന്ത്രണം ഏറ്റെടുക്കും.

അഫ്ഗാനിസ്ഥാന്‍, ഇറാഖ്, പാകിസ്ഥാന്‍, യെമന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക നടപടികളില്‍ എംക്യു1 പ്രെഡേറ്റര്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. സമയനിഷ്ഠമായ ലക്ഷ്യങ്ങളെ കണ്ടെത്താനും ആക്രമിക്കാനുമുള്ള അമേരിക്കയുടെ പ്രധാന ആയുധങ്ങളിലൊന്നായി ഇത് മാറി.

കൂടുതല്‍ ഭാരമേറിയതും വേഗമേറിയതും കൂടുതല്‍ ആക്രമണശേഷിയുള്ളതുമായ എംക്യു9 റീപ്പര്‍ ഡ്രോണുകള്‍ക്ക് വഴിമാറിക്കൊടുത്ത് അമേരിക്കന്‍ വ്യോമസേന എംക്യു1 പ്രെഡേറ്ററിനെ 2018-ല്‍ ഔദ്യോഗികമായി സേവനത്തില്‍ നിന്ന് പിന്‍വലിച്ചു. എന്നിരുന്നാലും ചില രാജ്യങ്ങളുടെ സൈനിക സേവനങ്ങളില്‍ ഈ ഡ്രോണ്‍ ഇപ്പോഴും പരിമിതമായ തോതില്‍ ഉപയോഗത്തിലുണ്ട്.

ഇറാന്‍ ഉന്നയിച്ച അവകാശവാദത്തെക്കുറിച്ച് അമേരിക്ക ഇതുവരെ ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ല.