തെഹ്റാന്‍: ഹോര്‍മുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന ചില വ്യാപാര കപ്പലുകള്‍ക്ക് ഓരോ യാത്രയ്ക്കും രണ്ട് മില്യന്‍ ഡോളര്‍ വരെ ട്രാന്‍സിറ്റ് ഫീസ് ഈടാക്കാന്‍ ഇറാന്‍ ആരംഭിച്ചതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. പല കപ്പലുകളും ഈ നികുതി അടച്ചുവന്നിട്ടുണ്ടെങ്കിലും പണമടയ്ക്കല്‍ രീതിയും ഉപയോഗിച്ച കറന്‍സിയും സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമല്ല.
ഫെബ്രുവരി 28-ന് ആരംഭിച്ച യു എസ്- ഇസ്രയേല്‍ സംയുക്ത ബോംബിംഗിന് ശേഷം ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലമാര്‍ഗത്തില്‍ ഇറാന്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
കടലിടുക്കിന്റെ അടച്ചുപൂട്ടലിന്റെ ഫലമായി ആഗോള ക്രൂഡ് ഓയില്‍, പ്രകൃതി വാതക വില 100 ഡോളര്‍ കടന്നു. ചൊവ്വാഴ്ച, അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഇറാനിലെ വൈദ്യുതി കേന്ദ്രങ്ങളെയും ഊര്‍ജ അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള എല്ലാ സൈനിക ആക്രമണങ്ങളും അഞ്ച് ദിവസം താമസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ ഇടവേളയുടെ ലക്ഷ്യം പ്രദേശത്തെ സംഘര്‍ഷങ്ങള്‍ പൂര്‍ണമായും സമാധാനപരമായി പരിഹരിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങള്‍ക്ക് സമയമൊരുക്കുക എന്നതാണ്.
ഇതേസമയം, ഇറാനുമായി സംഭാഷണം നടത്തുകയാണെന്ന ട്രംപിന്റെ പ്രസ്താവനയെ ഇറാന്‍ പ്രസിഡന്റ് നിഷേധിച്ചു.
ഹോര്‍മുസ് കടലിടുക്കിന്റെ അടച്ചുപൂട്ടലിനെ തുടര്‍ന്ന് ഊര്‍ജ വില ഉയരുന്നതിനാല്‍ യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അടിയന്തര ആഭ്യന്തര, അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിലാണ് പെട്ടിരിക്കുന്നത്. വിദഗ്ധര്‍ പറയുന്നത് പ്രകാരം, ഈ സമ്മര്‍ദ്ദമാണ് ട്രംപ് യുദ്ധത്തിന് താത്ക്കാലിക ഇടവേള പ്രഖ്യാപിക്കാന്‍ കാരണമായത്.
ഹോര്‍മുസ് കടലിടുക്കിലെ യു എസ് നിലപാട് കൃത്യമല്ലാത്തതും വിപണിയില്‍ അസ്ഥിരത വര്‍ധിപ്പിച്ചു. തുടക്കത്തില്‍, അദ്ദേഹം യൂറോപ്യന്‍ സഖ്യത്തിന്റെ സൈനിക പിന്തുണ ആവശ്യപ്പെട്ടെങ്കിലും പിന്നാലെ അമേരിക്കയ്ക്ക് സ്വന്തം ഊര്‍ജ ആവശ്യങ്ങള്‍ക്ക് കടലിടുക്ക് അനിവാര്യമല്ലെന്ന് അറിയിച്ച് നിലപാട് മാറി. അതിനു പിന്നാലെയാണ് അഞ്ച് ദിവസത്തെ താത്ക്കാലിക ഇടവേള പ്രഖ്യാപിച്ചത്.
