മുംബൈയ്ക്ക് സമീപം പിടിച്ചെടുത്ത മൂന്ന് എണ്ണക്കപ്പലുകളുമായി ബന്ധമില്ലെന്ന് ഇറാന്‍

മുംബൈയ്ക്ക് സമീപം പിടിച്ചെടുത്ത മൂന്ന് എണ്ണക്കപ്പലുകളുമായി ബന്ധമില്ലെന്ന് ഇറാന്‍


ടെഹ്‌റാന്‍: മുംബൈയ്ക്ക് സമീപം അനധികൃത ഇന്ധന കൈമാറ്റത്തില്‍ പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പിടിച്ചെടുത്ത മൂന്ന് എണ്ണക്കപ്പലുകളുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. 

ഫെബ്രുവരി ആറിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിലുള്ള സംശയാസ്പദമായ ടാങ്കര്‍ പ്രവര്‍ത്തനം കണ്ടെത്തിയതിനെ തുടര്‍ന്ന് മുംബൈയ്ക്ക് പടിഞ്ഞാറായി ഏകദേശം 100 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള മൂന്ന് കപ്പലുകള്‍ തടഞ്ഞുവെന്ന് ഇന്ത്യ അറിയിച്ചിരുന്നു.

ഇറാനിലെ സര്‍ക്കാര്‍ നിയന്ത്രിത വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസ് ഏജന്‍സി നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്പനിയെയാണ് ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ അധികാരികള്‍ പിടിച്ചെടുത്ത മൂന്ന് കപ്പലുകള്‍ക്കും ഇറാനിയന്‍ ഓയില്‍ കമ്പനിക്കുമിടയില്‍ യാതൊരു ബന്ധവുമില്ലെന്ന് കമ്പനി വ്യക്തമാക്കി.

ഈ മാസം തുടക്കത്തില്‍ അമേരിക്കന്‍ ഉപരോധത്തിന് വിധേയമായ മൂന്ന് ടാങ്കറുകള്‍ ഇന്ത്യ തടഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഈ പ്രതികരണം. ഇന്ത്യയുടെ സമുദ്ര മേഖലയിലെ അനധികൃത എണ്ണവ്യാപാരം തടയാനുള്ള വിപുലമായ നടപടികളുടെ ഭാഗമായാണ് ഈ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഫെബ്രുവരി ആറിന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് 'അന്താരാഷ്ട്ര എണ്ണക്കടത്ത് ശൃംഖല തകര്‍ത്തു' എന്ന് എക്‌സില്‍ അറിയിച്ചു. സ്‌റ്റെല്ലര്‍ റുബി, അസ്ഫാല്‍ട്ട് സ്റ്റാര്‍, അല്‍ ജഫ്‌സിയ എന്നീ കപ്പലുകളാണ് മുംബൈയ്ക്ക് പടിഞ്ഞാറായി ഏകദേശം 100 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിലുണ്ടായ സംശയാസ്പദമായ കപ്പല്‍-ടു-കപ്പല്‍ ഇന്ധന കൈമാറ്റ പ്രവര്‍ത്തനത്തെ തുടര്‍ന്ന് പിടിച്ചെടുത്തത്.

പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഔദ്യോഗിക പോസ്റ്റില്‍, ഈ കപ്പലുകള്‍ 'അടിക്കടി തിരിച്ചറിയല്‍ മാറ്റുന്നവ' ആണെന്ന് ആരോപിച്ചു. സോഷ്യല്‍ മീഡിയയില്‍ കുറച്ചുസമയം പങ്കുവെച്ച ഈ പോസ്റ്റ് പിന്നീട് നീക്കം ചെയ്തു.

ഉറവിടങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് കൂടുതല്‍ അന്വേഷണത്തിനായി കപ്പലുകള്‍ മുംബൈയിലേക്ക് കൊണ്ടുപോയി. സംഭവത്തെ തുടര്‍ന്ന് ഇന്ത്യ സമുദ്ര നിരീക്ഷണം ശക്തമാക്കി. പ്രധാന കടല്‍പാതകളില്‍ 24 മണിക്കൂറും നിരീക്ഷണം ഉറപ്പാക്കാന്‍ ഏകദേശം 55 കോസ്റ്റ് ഗാര്‍ഡ് കപ്പലുകളും 10 മുതല്‍ 12 വരെ വിമാനങ്ങളും വിന്യസിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് പിടിച്ചെടുത്ത കപ്പലുകള്‍ ഇറാന്റെ എണ്ണ കയറ്റുമതിയുമായി ബന്ധപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ആരോപണങ്ങളെ നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്പനി തള്ളിക്കളഞ്ഞു.

എന്നാല്‍ അന്താരാഷ്ട്ര റിപ്പോര്‍ട്ടുകളില്‍ ഉദ്ധരിച്ച കപ്പല്‍ ഗതാഗത ഡേറ്റ പ്രകാരം, കുറഞ്ഞത് രണ്ട് ടാങ്കറുകള്‍ക്ക് മുമ്പ് ഇറാനുമായി ബന്ധപ്പെട്ട വ്യാപാര ബന്ധങ്ങള്‍ ഉണ്ടായിരിക്കാമെന്ന സൂചനയുണ്ട്. അല്‍ ജഫ്‌സിയ 2025ല്‍ ഇറാനില്‍ നിന്ന് ജിബൂട്ടിയിലേക്ക് ഫ്യൂവല്‍ ഓയില്‍ കൊണ്ടുപോയതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം, സ്റ്റെല്ലര്‍ റുബി മുമ്പ് ഇറാനുമായി ബന്ധപ്പെട്ടതായി എല്‍ എസ് ഇ ജി ഡേറ്റയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നാമത്തെ കപ്പലായ അസ്ഫാല്‍ട്ട് സ്റ്റാര്‍ പ്രധാനമായും ചൈനയുമായി ബന്ധപ്പെട്ട കടല്‍പാതകളിലാണ് പ്രവര്‍ത്തിച്ചിരുന്നത്.