200 ദശലക്ഷം വർഷങ്ങൾക്ക് ശേഷം പുതിയ സൂപ്പർഭൂഖണ്ഡം; മനുഷ്യരാശിക്കും അന്ത്യമാകുമോ?

200 ദശലക്ഷം വർഷങ്ങൾക്ക് ശേഷം പുതിയ സൂപ്പർഭൂഖണ്ഡം; മനുഷ്യരാശിക്കും അന്ത്യമാകുമോ?


ന്യൂഡൽഹി: ഇന്ന് നമ്മൾ കാണുന്ന ഭൂമിയുടെ ഭൂപടം എന്നെന്നേക്കുമായി നിലനിൽക്കില്ല. കോടിക്കണക്കിന് വർഷങ്ങൾക്ക് ശേഷം ഭൂമിയിലെ ഭൂഖണ്ഡങ്ങൾ വീണ്ടും ഒന്നിച്ചുചേർന്ന് ഒരു പുതിയ 'സൂപ്പർഭൂഖണ്ഡം' രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഏകദേശം 200 ദശലക്ഷം വർഷങ്ങൾക്ക് ശേഷം ഭൂമിയിൽ സംഭവിച്ചേക്കാവുന്ന ഈ മാറ്റം ഭൂഖണ്ഡങ്ങളുടെ രൂപം മാത്രമല്ല, കാലാവസ്ഥയെയും ജീവജാലങ്ങളുടെ നിലനിൽപ്പിനെയും കാര്യമായി ബാധിച്ചേക്കാം.

ഏകദേശം 200 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിലെ ഭൂഖണ്ഡങ്ങളെല്ലാം പാംഗിയ എന്ന ഒറ്റ വലിയ കരഭൂമിയായി നിലനിന്നിരുന്നു. പിന്നീട് ടെക്‌റ്റോണിക് പ്ലേറ്റുകളുടെ ചലനത്തെ തുടർന്ന് പാംഗിയ പിളർന്ന് ഇന്നത്തെ ഭൂഖണ്ഡങ്ങൾ രൂപപ്പെട്ടു. എന്നാൽ ഈ പ്ലേറ്റുകളുടെ ചലനം തുടരുന്നതിനാൽ ഭാവിയിൽ ഭൂഖണ്ഡങ്ങൾ വീണ്ടും ഒന്നിച്ചുചേരാനുള്ള സാധ്യതയുണ്ട്.

ശാസ്ത്രജ്ഞർ ഇതിന് നാല് പ്രധാന സാധ്യതകളാണ് മുന്നോട്ടുവയ്ക്കുന്നത്.

ആദ്യ സാധ്യതയിൽ, പസഫിക് സമുദ്രം അടയുകയും അറ്റ്‌ലാന്റിക് സമുദ്രം കൂടുതൽ വികസിക്കുകയും ചെയ്യും. അമേരിക്കൻ ഭൂഖണ്ഡങ്ങൾ ഏഷ്യയുമായും അന്റാർട്ടിക്കയുമായും കൂട്ടിയിടിച്ച് വൻ കരഭൂമി രൂപപ്പെടാം. ഭൂഖണ്ഡത്തിന്റെ ഉൾപ്രദേശങ്ങൾ കടലിൽനിന്ന് അകലെയായതിനാൽ അവിടം ചൂടും വരൾച്ചയും കൂടുതലുള്ള പ്രദേശങ്ങളായി മാറിയേക്കാം.

രണ്ടാമത്തെ സാധ്യതയായ 'ഓറിക്ക'യിൽ, പസഫിക്കും അറ്റ്‌ലാന്റിക്കും അടയുകയും ഭൂഖണ്ഡങ്ങൾ ഭൂമധ്യരേഖയ്ക്ക് ചുറ്റുമായി വളയപോലെ ഒന്നിക്കുകയും ചെയ്യും. ഭൂമധ്യരേഖയ്ക്ക് സമീപമുള്ള വലിയ കരഭൂമി കാരണം ഭാവിയിലെ ഭൂമി ഇന്നത്തേതിനേക്കാൾ ചൂടും വരണ്ടതുമായിരിക്കാമെന്നാണ് വിലയിരുത്തൽ.

'അമേഷ്യ' എന്ന മൂന്നാമത്തെ സാഹചര്യത്തിൽ ആർട്ടിക് സമുദ്രം അടയുകയും അന്റാർട്ടിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങൾ വടക്കേ ധ്രുവത്തിലേക്ക് നീങ്ങുകയും ചെയ്യും. ഇതോടെ തെക്കൻ അർധഗോളം വലിയൊരു സമുദ്രമായി മാറും. ഭൂമധ്യരേഖയിൽനിന്ന് ധ്രുവങ്ങളിലേക്ക് ചൂട് എത്തിക്കുന്ന സമുദ്രചംക്രമണ സംവിധാനത്തിൽ മാറ്റമുണ്ടാകുന്നതിനാൽ ധ്രുവപ്രദേശങ്ങൾ കൂടുതൽ തണുത്ത് മഞ്ഞുമൂടിയ നിലയിലാകാം.

എന്നാൽ മനുഷ്യരാശിക്ക് ഏറ്റവും ആശങ്കയുണ്ടാക്കുന്ന സാധ്യത 'പാംഗിയ അൾട്ടിമ' ആണ്. ഈ സാഹചര്യത്തിൽ അറ്റ്‌ലാന്റിക് സമുദ്രം പൂർണമായും അടയുകയും അമേരിക്കൻ ഭൂഖണ്ഡങ്ങൾ ഏഷ്യയുമായി ചേരുകയും ചെയ്യും. ഇന്ത്യൻ മഹാസമുദ്രവും ചുരുങ്ങി ഉൾക്കടലായി മാറാം. ഒടുവിൽ ഭൂഖണ്ഡങ്ങൾ ഭൂമധ്യരേഖയ്ക്ക് ചുറ്റുമായി വലിയ വലയംപോലെ ഒന്നിക്കും.

ഇത്തരം ഭൂമിയിൽ സമുദ്രത്തിൽനിന്നുള്ള കാറ്റും ഈർപ്പവും എത്താത്ത ഉൾപ്രദേശങ്ങൾ വിശാലമായ മരുഭൂമികളായി മാറിയേക്കാം. സൂര്യന്റെ പ്രകാശതീവ്രത കാലക്രമേണ വർധിക്കുന്നതും ടെക്‌റ്റോണിക് പ്രവർത്തനങ്ങൾ മൂലമുള്ള അഗ്‌നിപർവത സ്‌ഫോടനങ്ങളും ചൂട് കൂടുതൽ വർധിപ്പിക്കാം. ചില പ്രവചനങ്ങളിൽ താപനില 40 മുതൽ 70 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കുന്നു.

അതിരൂക്ഷമായ ചൂടിൽ മനുഷ്യശരീരത്തിന് സ്വയം തണുപ്പിക്കാൻ കഴിയാതെ വരുകയും സസ്തനികളുടെ ശാരീരിക സഹനപരിധി മറികടക്കുകയും ചെയ്‌തേക്കാം. ഇതോടെ വലിയൊരു വംശനാശത്തിന് വഴിയൊരുങ്ങാനും സാധ്യതയുണ്ട്.

എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ല. ഈ മാറ്റങ്ങൾ സംഭവിക്കുമെന്ന് കണക്കാക്കുന്നത് 200 ദശലക്ഷം വർഷങ്ങൾക്ക് ശേഷമാണ്. അതുവരെ മനുഷ്യരാശി തന്നെ ഇന്നത്തെ രൂപത്തിൽ നിലനിൽക്കുമോ എന്നത് പ്രവചിക്കാനാകില്ല. മനുഷ്യൻ ഇല്ലാതായാലും പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്ന പുതിയ ജീവിവർഗങ്ങൾ ഭൂമിയിൽ പരിണമിച്ചേക്കാം.

ഒരിക്കൽ പാംഗിയ പിളർന്ന് ഇന്നത്തെ ലോകത്തെ സൃഷ്ടിച്ചതുപോലെ, ഭാവിയിലെ ഒരു സൂപ്പർഭൂഖണ്ഡം ഭൂമിയിലെ ജീവന്റെ കഥയ്ക്ക് പുതിയൊരു അധ്യായം തുറന്നേക്കാം.