മോസ്‌കോ : റഷ്യയിലെ മോസ്‌കോ വിമാനത്താവളത്തിൽ എത്തിയ കുറഞ്ഞത് 40 ഇസ്രയേൽ പൗരന്മാരെ മണിക്കൂറുകളോളം തടഞ്ഞുവെച്ച സംഭവം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റി. മോസ്‌കോയിലെ ഡോമോഡെവോവോ എയർപോർട്ടിലാണ് സംഭവം നടന്നത്. ടെൽ അവിവിൽ നിന്ന് എത്തിയ യാത്രക്കാരെയാണ് സുരക്ഷാസേന ചോദ്യം ചെയ്ത് തടഞ്ഞുവെച്ചത്.
ഏകദേശം അഞ്ചുമണിക്കൂറിലധികം ഭക്ഷണവും വെള്ളവും ശൗചാലയ സൗകര്യവും നൽകാതെയാണ് ഇവരെ പിടിച്ചുവെച്ചതെന്നാണ് റിപ്പോർട്ട്. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട സംശയങ്ങളിലൂടെയാണ് ചോദ്യംചെയ്യലെന്ന് സൂചന. പിന്നീട് ഇസ്രായേലി വിദേശകാര്യമന്ത്രാലയം ഇടപെട്ടതോടെ എല്ലാവരെയും വിട്ടയച്ചു.
ചോദ്യം ചെയ്യുന്നതിനിടെ, ഇറാൻ റഷ്യയുടെ സഖ്യരാജ്യമാണെന്നും ഇറാന്റെ ശത്രുക്കൾ തങ്ങളുടെയും ശത്രുക്കളാണെന്നും സുരക്ഷാസേന മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകളുണ്ട്. ചിലരോട് മൊബൈൽ ഫോൺ അൺലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടതായും, അതിന് തയ്യാറാകാതിരുന്നവർക്ക് ഫോൺ ഓഫാക്കാൻ നിർദേശം നൽകിയതായും വിവരമുണ്ട്.
സംഭവത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ ഇസ്രയേൽ, റഷ്യയുടെ നടപടി 'പൂർണമായും അംഗീകരിക്കാനാകാത്തത്' എന്ന് വ്യക്തമാക്കി. വിദേശകാര്യ മന്ത്രി ഗിഡിയോൺ സാർ-ന്റെ നിർദ്ദേശപ്രകാരം മോസ്‌കോയിലെ അധികാരികളുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് പ്രശ്‌നം പരിഹരിച്ചതെന്ന് അറിയിച്ചു.
ഇസ്രയേലികളും ഇരട്ട പൗരത്വമുള്ളവരും ഉൾപ്പെടെ നിരവധി പേരാണ് തടങ്കലിൽപ്പെട്ടത്. നിയമലംഘനം അനുവദനീയമല്ലെന്ന് വ്യക്തമാക്കുന്ന രേഖകളിൽ ഒപ്പുവെച്ചശേഷമാണ് ഇവരെ വിട്ടയച്ചത്.
ഇതിനിടെ, ഇറാൻ ഇസ്രയേൽ അമേരിക്ക എന്നിവർക്കിടയിലെ സംഘർഷമാണ് സംഭവത്തിന് പിന്നിലെ പ്രധാന പശ്ചാത്തലം. ഫെബ്രുവരി 28ന് ആരംഭിച്ച സൈനിക ഏറ്റുമുട്ടലുകൾക്ക് പിന്നാലെ മേഖലയിൽ സംഘർഷാവസ്ഥ തുടരുകയാണ്.
വെടിനിർത്തൽ കരാർ നിലവിലുണ്ടെങ്കിലും, സമാധാന ചർച്ചകൾ സംബന്ധിച്ച് വ്യക്തതയില്ലാത്ത സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ആശങ്ക വർധിപ്പിക്കുകയാണ്.
മോസ്‌കോ വിമാനത്താവളത്തിൽ ഇസ്രായേലികളെ തടഞ്ഞുവെച്ചു; ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലെന്ന് സൂചന
