ഗാസ സിറ്റി: ഗാസയിലെ തങ്ങളുടെ ഭരണം അവസാനിപ്പിക്കുന്നതായും ഭരണം ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഒരു സാങ്കേതിക സമിതിക്ക് (ടെക്‌നോക്രാറ്റിക് കമ്മിറ്റി) കൈമാറാന്‍ ഒരുങ്ങുകയാണെന്നും സായുധ സംഘടനയായ ഹമാസ് പ്രഖ്യാപിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് ഈ നിര്‍ണായക നീക്കം. എന്നാല്‍, തങ്ങളുടെ പക്കലുള്ള ആയുധങ്ങള്‍ താഴെവെക്കാനോ സുരക്ഷാ ചുമതലകള്‍ അന്താരാഷ്ട്ര സേനയ്ക്ക് കൈമാറാനോ ഹമാസ് തയ്യാറായിട്ടില്ല. ഹമാസിനെ പൂര്‍ണമായി നിരായുധരാക്കുക എന്നതായിരുന്നു അമേരിക്കയുടെയും ഇസ്രായേലിന്റെയും പ്രധാന ആവശ്യം.
ഗാസയിലെ ഹമാസ് ഭരണകൂടത്തിന്റെ തലവനായ മുഹമ്മദ് അല്‍ ഫറാ തന്റെ പദവി രാജിവെക്കുകയും, ഭരണം 'നാഷണല്‍ കമ്മിറ്റി ഫോര്‍ ദി അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഗാസ' (എന്‍സിഎജി) എന്ന സമിതിക്ക് കൈമാറാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഗാസയിലെ ഭരണപരമായ ചുമതലകളില്‍ നിന്ന് ഹമാസ് ഉടനടി പിന്മാറുമെങ്കിലും, പുതിയ സമിതി ചുമതലയേല്‍ക്കുന്നത് വരെ സര്‍ക്കാര്‍ ജീവനക്കാരും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും തങ്ങളുടെ തസ്തികകളില്‍ തുടരും. 2006ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നിയന്ത്രണം ഏറ്റെടുത്ത ഹമാസ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഗാസയില്‍ ഭരണം നടത്തിവരികയായിരുന്നു. അതിനാല്‍ തന്നെ പുതിയ പ്രഖ്യാപനം ഗാസയില്‍ വലിയ രാഷ്ട്രീയ മാറ്റത്തിനാണ് വഴിതുറന്നിരിക്കുന്നത്.
ഗാസയിലെ ഭരണസംവിധാനം കൈമാറുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് താന്‍ രാജി സമര്‍പ്പിക്കുന്നതെന്ന് അല്‍ ഫറാ വ്യക്തമാക്കി. ഭരണപരമായ ഈ മാറ്റം എളുപ്പമാക്കുന്നതിനാണ് കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്ന് ഹമാസ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് ജനറല്‍ ഡയറക്ടര്‍ ഇസ്മായില്‍ അല്‍ തവാബ്തയും അറിയിച്ചു.
ഗാസയില്‍ ഭരണം ഒഴിഞ്ഞതായി ഹമാസ്, ആയുധം താഴെവെക്കില്ലെന്നും പ്രഖ്യാപനം
