ബഹ്‌റൈനിലെ യു എസ് സൈനിക കേന്ദ്രത്തിനു നേരെ ഇറാന്‍ ആ്ക്രമണ ദൃശ്യങ്ങള്‍ പുറത്തുവന്നു

ബഹ്‌റൈനിലെ യു എസ് സൈനിക കേന്ദ്രത്തിനു നേരെ ഇറാന്‍ ആ്ക്രമണ ദൃശ്യങ്ങള്‍ പുറത്തുവന്നു


മനാമ: ഇറാനിയന്‍ മിസൈലുകള്‍ ബഹ്‌റൈനിലെ യു എസ് നാവിക താവളമായ നേവല്‍ സപ്പോര്‍ട്ട് ആക്ടിവിറ്റി ബഹ്‌റൈനെ ലക്ഷ്യമാക്കി പതിക്കുന്ന തത്സമയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രദേശത്ത് നടന്ന ആക്രമണത്തിന്റെ ഗൗരവം ചര്‍ച്ചയായി.

ആക്രമണം കണ്ട് ഞെട്ടിയ സൈനികന്‍ വീഡിയോയില്‍ അമ്പരന്ന ശബ്ദത്തില്‍ പ്രതികരിക്കുന്നതും കേള്‍ക്കാം. മിസൈല്‍ പതിച്ച സ്ഥലത്ത് നിന്ന് പുക ഉയരുന്നതും തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍ ഉണ്ടാകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങള്‍ പ്രകാരം, ബഹ്‌റൈനിലെ നാവിക താവളത്തിന് നേരെ ഒന്നിലധികം മിസൈല്‍ ആക്രമണങ്ങള്‍ നടന്നതായാണ് വ്യക്തമാകുന്നത്. ഈ ആക്രമണം ഇസ്രയേല്‍- യു എസ് സംയുക്ത ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഇറാന്‍ നടത്തിയതെന്നാണ് വിലയിരുത്തല്‍.

ഇറാന്റെ അര്‍ധസൈനിക വിഭാഗമായ ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ഗള്‍ഫ് മേഖലയിലെ വിവിധ യു എസ് താവളങ്ങളെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബഹ്‌റൈനിലെ താവളത്തിന് പുറമെ ഖത്തറിലെ അല്‍ ഉദൈദ് എയര്‍ബേസ്, യു എ ഇയിലെ അല്‍ ദഫ്‌റ എയര്‍ബേസ്, കുവൈത്തിലെ അല്‍ സാലം താവളം എന്നിവയും ലക്ഷ്യമാക്കിയതായി പറയുന്നു.

ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ചതായി സൂചനയുണ്ട്. അത്തരത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ യു എസിന്റെ പാട്രിയറ്റ്, താഡ് പ്രതിരോധ സംവിധാനങ്ങളെ ഭേദിച്ചിരിക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

ബഹ്‌റൈനിലെ മനാമയിലെ യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഫിഫ്ത്ത് ഫ്‌ളീറ്റ് ആസ്ഥാനത്തോടു ചേര്‍ന്ന സേവനകേന്ദ്രം മിസൈല്‍ ആക്രമണത്തിന് വിധേയമായതായി ബഹ്‌റൈന്‍ ദേശീയ വാര്‍ത്ത ഏജന്‍സിയും ദേശീയ കമ്മ്യൂണിക്കേഷന്‍സ് സെന്ററും സ്ഥിരീകരിച്ചു.

രാജ്യത്ത് എയര്‍ റെയ്ഡ് സൈറണുകള്‍ പ്രവര്‍ത്തിപ്പിച്ചു. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളില്‍ അഭയം തേടാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ബഹ്‌റൈന്‍ സര്‍ക്കാര്‍ ഈ ആക്രമണത്തെ രാജ്യത്തിന്റെ സ്വാധീനത്തിന്മേലുള്ള ലംഘനം എന്നാണ് വിശേഷിപ്പിച്ചത്. 

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോകളില്‍ പ്രദേശത്ത് തീപ്പിടിത്തവും കനത്ത പുകയും ഉയരുന്നതും കാണാം. ജുഫൈറിലെ മീന സല്‍മാന്‍ തുറമുഖത്തിനു സമീപമുള്ള കേന്ദ്രങ്ങള്‍ നേരിട്ട് മിസൈല്‍ പ്രഹരത്തിന് വിധേയമായതായി സൂചനയുണ്ട്.

എന്നാല്‍, ഇതുവരെ ബഹ്‌റൈനിലെ ആക്രമണത്തില്‍ മരണങ്ങളുണ്ടായതായി ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ആക്രമണത്തിന് മുമ്പ് താവളത്തിന്റെ ചില ഭാഗങ്ങള്‍ ഒഴിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് നഷ്ടം കുറച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍.

ബഹ്‌റൈനിലെ ആക്രമണം ഇറാന്‍- യു എസ് നേരിട്ടുള്ള ഏറ്റുമുട്ടലിന്റെ ഗൗരവം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഗള്‍ഫ് മേഖലയിലെ കപ്പല്‍ഗതാഗതം, എണ്ണ കയറ്റുമതി മാര്‍ഗങ്ങള്‍ എന്നിവയ്ക്ക് ഭീഷണി ഉയര്‍ന്നു.

മേഖലയിലെ യു എസ് സ്ഥാനപതിമാര്‍ അടിയന്തര മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ബഹ്‌റൈനിലുള്ള അനാവശ്യ ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇറാനും ഗള്‍ഫ് രാജ്യങ്ങളിലുമുള്ള വ്യോമമേഖലകള്‍ അടച്ചിട്ടുണ്ട്. എണ്ണവിലകള്‍ ഗണ്യമായി ഉയര്‍ന്നതായി അന്താരാഷ്ട്ര വിപണിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.