മുഖം വികൃതമായി, കാലുകള്‍ക്ക് പരിക്കേറ്റു; മൊജ്തബയുടെ ആരോഗ്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നു

മുഖം വികൃതമായി, കാലുകള്‍ക്ക് പരിക്കേറ്റു; മൊജ്തബയുടെ ആരോഗ്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നു


ദുബായ്: യുദ്ധത്തിന്റെ തുടക്കത്തില്‍ പിതാവിനെ കൊലപ്പെടുത്തിയ വ്യോമാക്രമണത്തില്‍ മുഖത്തിനും കാലിനും ഉണ്ടായ ഗുരുതരമായ പരിക്കുകളില്‍ നിന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖംനേയി ഇപ്പോഴും സുഖം പ്രാപിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളുമായി ബന്ധമുള്ള മൂന്ന് പേരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 

സെന്‍ട്രല്‍ തെഹ്റാനിലെ പരമോന്നത നേതാവിന്റെ കോമ്പൗണ്ടില്‍ നടന്ന ആക്രമണത്തില്‍ ഖംനേയിയുടെ മുഖം വികൃതമായിരുന്നു. അദ്ദേഹത്തിന്റെ കാലുകള്‍ക്കും സാരമായ പരിക്കേറ്റു.

56കാരനായ അദ്ദേഹം മുറിവുകളില്‍ നിന്ന് സുഖം പ്രാപിച്ചു വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശരീരത്തിന് മുറിവുകളുണ്ടെങ്കിലും അദ്ദേഹം മാനസികമായി ശക്തനാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകളില്‍ പങ്കെടുക്കുകയും യുദ്ധം ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിലും വാഷിംഗ്ടണുമായുള്ള ചര്‍ച്ചകളിലും ഏര്‍പ്പെട്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ഖമേനിയുടെ അടുത്ത വൃത്തവുമായി അടുപ്പമുള്ള ആളുകളുടെ വിവരണങ്ങള്‍ ആഴ്ചകളായി നേതാവിന്റെ അവസ്ഥയെക്കുറിച്ച് ഏറ്റവും വിശദമായ വിവരണം നല്‍കുന്നുണ്ട്. 

ഖംനേയിയുടെ ഒരു കാല്‍ നഷ്ടപ്പെട്ടതായി കരുതുന്നതായി യു എസ് ഇന്റലിജന്‍സ് വിലയിരുത്തലുകളുമായി ബന്ധമുള്ള ഒരു സ്രോതസ്സ് റോയിട്ടേഴ്സിനോട് പറഞ്ഞു.

ഖംനേയിയുടെ അവസ്ഥയെക്കുറിച്ച് പ്രതികരിക്കാന്‍ സി ഐ എ വിസമ്മതിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ചോദ്യങ്ങളോട് പ്രതികരിച്ചില്ല.