അമേരിക്ക തീരുവ വർധിപ്പിക്കരുത്; കരാർ കരാറുതന്നെയെന്ന് യൂറോപ്യൻ യൂണിയൻ

അമേരിക്ക തീരുവ വർധിപ്പിക്കരുത്; കരാർ കരാറുതന്നെയെന്ന് യൂറോപ്യൻ യൂണിയൻ


അമേരിക്ക തീരുവ വർധിപ്പിക്കുന്ന നടപടികൾ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി യൂറോപ്യൻ യൂണിയൻ. കഴിഞ്ഞ വർഷം ഒപ്പുവച്ച വ്യാപാരകരാർ പൂർണമായി പാലിക്കണമെന്ന് യൂറോപ്യൻ കമ്മീഷൻ ആവശ്യപ്പെട്ടു. അമേരിക്കൻ സുപ്രീംകോടതി ആഗോള തീരുവകൾ റദ്ദാക്കിയതിന് പിന്നാലെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ തീരുവകൾ പ്രഖ്യാപിച്ചതോടെയാണ് യൂറോപ്യൻ യൂണിയൻ കടുത്ത നിലപാട് സ്വീകരിച്ചത്.

കോടതി വിധിക്ക് പിന്നാലെ ആദ്യം പത്ത് ശതമാനം പൊതുതീരുവ പ്രഖ്യാപിച്ച ട്രംപ്, അടുത്ത ദിവസം തന്നെ അത് പതിനഞ്ച് ശതമാനമായി ഉയർത്തി. ഇതെ തുടർന്നാണ്  യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ പേരിൽ വ്യാപാരനയങ്ങൾ ചർച്ച ചെയ്യുന്ന യൂറോപ്യൻ കമ്മീഷൻ രംഗത്തെത്തിയത്. കോടതി വിധിക്ക് ശേഷം അമേരിക്ക സ്വീകരിക്കാൻ പോകുന്ന നടപടികളിൽ വ്യക്തത വേണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

ഇരു പക്ഷങ്ങളും അംഗീകരിച്ച ന്യായവും സമതുലിതവും പരസ്പരലാഭകരവുമായ വ്യാപാരബന്ധങ്ങൾക്ക് നിലവിലെ സാഹചര്യം അനുകൂലമല്ലെന്ന് കമ്മീഷൻ പറഞ്ഞു. കഴിഞ്ഞ വർഷം ഒപ്പുവച്ച കരാറിലെ വ്യവസ്ഥകൾ വ്യക്തവും സമഗ്രവുമാണെന്നും, അതിൽ നിന്ന് പിന്നോട്ടുപോകാൻ കഴിയില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. 'കരാർ എന്നത് കരാറുതന്നെ' എന്ന നിലപാടിലാണ് യൂറോപ്യൻ യൂണിയൻ.

കഴിഞ്ഞ വർഷത്തെ കരാർ പ്രകാരം യൂറോപ്യൻ യൂണിയനിലെ മിക്ക ഉൽപ്പന്നങ്ങൾക്കും അമേരിക്കയിൽ പതിനഞ്ച് ശതമാനം തീരുവയായിരുന്നു നിശ്ചയിച്ചത്. ഉരുക്ക് പോലുള്ള ചില പ്രത്യേക മേഖലകൾക്ക് വ്യത്യസ്ത തീരുവകൾ തുടർന്നിരുന്നു. വിമാനങ്ങളും അതിന്റെ അനുബന്ധ ഭാഗങ്ങളും ഉൾപ്പെടെയുള്ള ചില ഉൽപ്പന്നങ്ങൾക്ക് തീരുവ പൂർണമായി ഒഴിവാക്കിയിരുന്നു. ഇതിന് പകരമായി യൂറോപ്യൻ യൂണിയൻ പല അമേരിക്കൻ ഉൽപ്പന്നങ്ങളിലെയും ഇറക്കുമതി തീരുവകൾ ഒഴിവാക്കുകയും, പ്രതികാര തീരുവ ഭീഷണി പിൻവലിക്കുകയും ചെയ്തു.

എന്നാൽ പുതിയ തീരുവകൾ ഈ കരാറിന് മുകളിലായാണ് ബാധകമാകുന്നതോ എന്നതിൽ വ്യക്തതയില്ല. അങ്ങനെ വന്നാൽ യൂറോപ്യൻ യൂണിയന് ലഭിച്ചിരുന്ന തീരുവ ഇളവുകൾ ഇല്ലാതാകാനും സാധ്യതയുണ്ട്. മറ്റ് രാജ്യങ്ങൾക്കും ഒരേ നിരക്കിൽ തീരുവ ചുമത്തിയാൽ, യൂറോപ്യൻ യൂണിയന് ഉണ്ടായിരുന്ന താരതമ്യേനുള്ള മുൻതൂക്കം നഷ്ടപ്പെടുമെന്നും വിലയിരുത്തപ്പെടുന്നു.

വ്യാപാരനയങ്ങൾ വിലയിരുത്തുന്ന ഒരു അന്താരാഷ്ട്ര നിരീക്ഷണസംഘടനയുടെ കണക്കു പ്രകാരം, യൂറോപ്യൻ യൂണിയൻ ആകെതോതിൽ സാമ്പത്തികമായി നഷ്ടത്തിലാകുമെന്നും, ഇറ്റലി പോലുള്ള രാജ്യങ്ങൾക്ക് അധികമായി ബാധ്യത ഉയരുമെന്നും പറയുന്നു.

തീരുവകൾ അനിശ്ചിതമായി മാറുന്നത് ആഗോള വിപണികളിലെ വിശ്വാസം തകർക്കുമെന്നും, ഇത് വ്യാപാരത്തിനും നിക്ഷേപത്തിനും ദോഷകരമാണെന്നും യൂറോപ്യൻ കമ്മീഷൻ മുന്നറിയിപ്പ് നൽകി. വിഷയത്തിൽ യൂറോപ്യൻ യൂണിയന്റെ വ്യാപാര കമ്മീഷണർ അമേരിക്കൻ വ്യാപാര, വാണിജ്യ മന്ത്രിമാരുമായി ചർച്ച നടത്തിയതായും അറിയിച്ചു.