വെസ്റ്റ് ബാങ്കിലെ നിയമവിരുദ്ധ നിയന്ത്രണ നടപടികളെ അപലപിച്ച് എട്ട് മുസ്ലിം രാജ്യങ്ങള്‍

വെസ്റ്റ് ബാങ്കിലെ നിയമവിരുദ്ധ നിയന്ത്രണ നടപടികളെ അപലപിച്ച് എട്ട് മുസ്ലിം രാജ്യങ്ങള്‍


റിയാദ്: ഇസ്രായേല്‍ സര്‍ക്കാര്‍ വെസ്റ്റ് ബാങ്കില്‍ സാന്നിധ്യം വ്യാപിപ്പിക്കുന്നതിനും നിയന്ത്രണം കൂടുതല്‍ കടുപ്പിക്കുന്നതിനുമായി പ്രഖ്യാപിച്ച പുതിയ നടപടികളെ സൗദി അറേബ്യയും മറ്റ് ഏഴ് മുസ്ലിം രാജ്യങ്ങളും ശക്തമായി അപലപിച്ചു.  സംയുക്ത പ്രസ്താവനയിലാണ് അധീനതയിലുള്ള പാലസ്തീന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ കുടിയേറ്റങ്ങള്‍ക്ക് അനുമതി നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികളെ നിയമവിരുദ്ധം എന്ന് വിശേഷിപ്പിച്ചത്.

ഇസ്രായേല്‍ ധനകാര്യ മന്ത്രി ബെസലേല്‍ സ്‌മോട്രിച്ചും പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സും പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചിരുന്നു. വെസ്റ്റ് ബാങ്കിലെ ഭൂമി ജൂത ഇസ്രായേലികള്‍ക്ക് വാങ്ങാന്‍ അനുമതി നല്‍കുന്നതടക്കമുള്ള നടപടികള്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് മന്ത്രിമാരുടെ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

സൗദി അറേബ്യ, ജോര്‍ദാന്‍, യു എ ഇ, ഖത്തര്‍, ഇന്തോനേഷ്യ, പാകിസ്ഥാന്‍, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ നിയമവിരുദ്ധമായ ഇസ്രായേല്‍ പരമാധികാരം അടിച്ചേല്‍പ്പിക്കാനുള്ള ലക്ഷ്യത്തോടെ കൈക്കൊള്ളുന്ന ഇസ്രായേല്‍ തീരുമാനങ്ങളെയും നടപടികളെയും ഏറ്റവും ശക്തമായി അപലപിക്കുന്നു എന്ന് സൗദി അറേബ്യ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈ നടപടികള്‍ കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ ഉറപ്പിക്കുന്നതിനും അധീനതയിലുള്ള വെസ്റ്റ് ബാങ്കില്‍ പുതിയ നിയമപരവും ഭരണപരവുമായ യാഥാര്‍ഥ്യം നടപ്പാക്കുന്നതിനും ലക്ഷ്യമിടുന്നതാണ്. ഇതിലൂടെ വെസ്റ്റ് ബാങ്കിന്റെ നിയമവിരുദ്ധമായ ലയന ശ്രമങ്ങളും പാലസ്തീന്‍ ജനതയുടെ കുടിയിറക്കലും വേഗത്തിലാക്കപ്പെടുന്നു എന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു.

പാലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഈ തീരുമാനത്തെ വെസ്റ്റ് ബാങ്കിന്റെ യാഥാര്‍ഥ്യ ലയനമായി വിശേഷിപ്പിച്ചു. വിഷയത്തില്‍ ഇടപെടാന്‍ അമേരിക്കന്‍ പ്രസിഡന്റിനെയും ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലിനെയും അദ്ദേഹം അഭ്യര്‍ഥിച്ചു.

പുതിയ നടപടികള്‍ പ്രകാരം ചില മതപരമായ ആരാധനാലയങ്ങളുടെ ഭരണ ചുമതല ഇസ്രായേല്‍ അധികാരികള്‍ക്ക് ഏറ്റെടുക്കാനും പാലസ്തീന്‍ അതോറിറ്റി നിയന്ത്രിക്കുന്ന മേഖലകളില്‍ ഇസ്രായേലിന്റെ ഇടപെടലുകളും നിയമപ്രവര്‍ത്തനങ്ങളും വര്‍ധിപ്പിക്കാനും വഴിയൊരുങ്ങും.

ഇസ്രായേല്‍ ഭൂമിയുടെ എല്ലാ മേഖലകളിലും തങ്ങളുടെ വേരുകള്‍ കൂടുതല്‍ ആഴത്തില്‍ പടുത്തുയര്‍ത്താനും ഒരു പാലസ്തീന്‍ രാഷ്ട്രത്തിന്റെ ആശയം പൂര്‍ണ്ണമായി അടക്കം ചെയ്യാനുമാണ് ഈ നടപടികള്‍ ലക്ഷ്യമിടുന്നതെന്ന് ധനകാര്യ മന്ത്രി സ്‌മോട്രിച്ച് പറഞ്ഞു.

അതേസമയം, ഈ തീരുമാനത്തിന്റെ സമയം ഏറെ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടുത്ത ദിവസങ്ങളില്‍ അമേരിക്ക സന്ദര്‍ശിച്ച് യു എസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഈ പ്രഖ്യാപനം. വെസ്റ്റ് ബാങ്കിന്റെ ലയനത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍പ് തന്നെ തന്റെ എതിര്‍പ്പ് അറിയിച്ചിരുന്നുവെന്നും ഈ വിഷയത്തില്‍ അമേരിക്കയുടെ ഔദ്യോഗിക നിലപാടിനോട് അനുബന്ധിച്ച നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.