അമേരിക്കൻ ഉപരോധത്തിനിടെ ഇറാൻ എണ്ണക്കപ്പൽ ഹോർമൂസ് കടന്നു; സമ്മർദ്ദത്തിന് വെല്ലുവിളി

അമേരിക്കൻ ഉപരോധത്തിനിടെ ഇറാൻ എണ്ണക്കപ്പൽ ഹോർമൂസ് കടന്നു; സമ്മർദ്ദത്തിന് വെല്ലുവിളി


ടെഹ്‌റാൻ: അമേരിക്കയുടെ ഉപരോധവും സൈനിക സമ്മർദ്ദവും തുടരുന്നതിനിടെ ഇറാന്റെ ഒരു വലിയ എണ്ണക്കപ്പൽ നിർഭയമായി ഹോർമൂസ് കടലിടുക്ക് കടന്നതായി റിപ്പോർട്ട്.  യു.എസ്. നടപടികൾക്ക് നേരിട്ടുള്ള വെല്ലുവിളിയായാണ് ഇറാൻ മാധ്യമങ്ങൾ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.

 ഏകദേശം 20 ലക്ഷം ബാരൽ എണ്ണ വഹിക്കാൻ ശേഷിയുള്ള സൂപ്പർടാങ്കർ ട്രാക്കിംഗ് സംവിധാനം ഓണാക്കിയ നിലയിൽ തുറന്ന രീതിയിലാണ് യാത്ര ചെയ്തതെന്ന് ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 'ഒളിവില്ലാതെ' ഇറാൻ ജലപരിധിയിൽ പ്രവേശിച്ച ടാങ്കർ  തടസങ്ങളില്ലാതെ യാത്ര പൂർത്തിയാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.

ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് വഴി ഇത്തരത്തിലുള്ള നീക്കം ആഗോള ഊർജ്ജ വിപണിയിൽ വലിയ ശ്രദ്ധ നേടുകയാണ്. സാധാരണയായി ലോകത്തിലെ ഏകദേശം അഞ്ചിൽ ഒരു ഭാഗം എണ്ണ ഗതാഗതവും ഈ കടലിടുക്കിലൂടെ ആണ് നടക്കുന്നത്.

ഇതിനിടെ, ഇറാനെതിരായ കടൽ ഉപരോധം ഇപ്പോഴും കർശനമായി നടപ്പിലാക്കുന്നതായാണ് അമേരിക്ക അറിയിച്ചത്. ചില കപ്പലുകൾ തിരിച്ചുപോയെങ്കിലും, പിന്നീട് ചിലത് യാത്ര തുടരാൻ ശ്രമിച്ചതായും യു.എസ്. അധികൃതർ സമ്മതിച്ചു.

യുദ്ധ സാഹചര്യത്തിൽ സുരക്ഷാ ആശങ്കകൾ മൂലം പല വാണിജ്യ കപ്പലുകളും ഈ പാത ഒഴിവാക്കുന്നുണ്ട്. ഇതോടെ മേഖലയിൽ കടൽ ഗതാഗതം കൂടുതൽ സൂക്ഷ്മ നിരീക്ഷണ വിധേയമായി.

അതേസമയം, അമേരിക്ക-ഇറാൻ സംഘർഷം കുറയ്ക്കാനുള്ള പുതിയ നയതന്ത്ര ശ്രമങ്ങളും നടക്കുന്നതിനിടെ, സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകുന്നതായാണ് വിലയിരുത്തൽ.