ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ അമേരിക്കയുമായി 'അടിസ്ഥാനവ്യത്യാസം'; ട്രംപിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ഡെന്‍മാര്‍ക്ക്

ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ അമേരിക്കയുമായി  'അടിസ്ഥാനവ്യത്യാസം'; ട്രംപിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് ഡെന്‍മാര്‍ക്ക്


വാഷിംഗ്ടണ്‍: ഗ്രീന്‍ലാന്‍ഡിനെക്കുറിച്ച് അമേരിക്കയുമായി 'അടിസ്ഥാനപരമായ വ്യത്യാസം' നിലനില്‍ക്കുന്നുവെന്ന് ഡെന്‍മാര്‍ക്കിന്റെ വിദേശകാര്യ മന്ത്രി ലാര്‍സ് ലോകെ റാസ്മുസന്‍ വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും പങ്കെടുത്ത ചര്‍ച്ചകള്‍ 'തുറന്നതും നിര്‍മാണാത്മകവുമായിരുന്നു' എങ്കിലും ഗ്രീന്‍ലാന്‍ഡിനെ 'കീഴടക്കണം' എന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാട് പൂര്‍ണമായും അസ്വീകാര്യമാണ് എന്ന കാര്യം അമേരിക്കന്‍ നേതൃത്വത്തെ വ്യക്തമായി അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 'ഡെന്‍മാര്‍ക്കിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഇതെന്നും റാസ്മുസന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ നിര്‍ണായക വഴിത്തിരിവുണ്ടായില്ലെങ്കിലും ഗ്രീന്‍ലാന്‍ഡിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉയര്‍ന്നതല വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കാന്‍ മൂന്നു പക്ഷങ്ങളും സമ്മതിച്ചു. അടുത്ത ആഴ്ചകളില്‍ സംഘം ചേരുമെന്നും ചില 'റെഡ് ലൈനുകള്‍' അമേരിക്ക മറികടക്കാന്‍ പാടില്ലെന്നും റാസ്മുസന്‍ പറഞ്ഞു. അതേസമയം സുരക്ഷാ സഹകരണത്തിന്റെ ഭാഗമായി ഗ്രീന്‍ലാന്‍ഡില്‍ കൂടുതല്‍ അമേരിക്കന്‍ സൈനിക താവളങ്ങള്‍ തുറക്കാന്‍ ഡെന്‍മാര്‍ക്കും ഗ്രീന്‍ലാന്‍ഡും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യയുടെയും ചൈനയുടെയും ആര്‍ക്ക്ടിക് സാന്നിധ്യത്തെ നേരിടാന്‍ സുരക്ഷ ശക്തിപ്പെടുത്തണമെന്ന ട്രംപിന്റെ വാദത്തില്‍ ' ഒരു അളവോളം സത്യമുണ്ടെങ്കിലും' ഗ്രീന്‍ലാന്‍ഡിനടുത്ത് റഷ്യന്‍-ചൈനീസ് യുദ്ധക്കപ്പലുകള്‍ നിലയുറപ്പിച്ചുവെന്ന പ്രസിഡന്റിന്റെ പരാമര്‍ശം 'വാസ്തവവിരുദ്ധം' ആണെന്നും റാസ്മുസന്‍ പറഞ്ഞു. വടക്കേ അമേരിക്കയും ആര്‍ക്ക്ടിക്കുമിടയിലെ നിര്‍ണായക സ്ഥാനമൂലം ഗ്രീന്‍ലാന്‍ഡ് മിസൈല്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ക്കും കടല്‍നിരീക്ഷണത്തിനും അത്യന്താപേക്ഷിതമാണെന്നും, അതുകൊണ്ടുതന്നെ അമേരിക്കയുടെ 'ഗോള്‍ഡന്‍ ഡോം' മിസൈല്‍ പ്രതിരോധ പദ്ധതിക്ക് ദ്വീപ് നിര്‍ണായകമാണെന്നും ട്രംപ് വീണ്ടും ആവര്‍ത്തിച്ചു.

ഇതിനിടെ അമേരിക്കയുമായി കൂടുതല്‍ സഹകരണം സ്വാഗതം ചെയ്യുമെന്നും എന്നാല്‍ ദ്വീപ് ഏറ്റെടുക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കുമെന്നും ഗ്രീന്‍ലാന്‍ഡിന്റെ വിദേശകാര്യ മന്ത്രി വിവിയന്‍ മോറ്റ്‌സ്‌ഫെല്‍ട്ട് പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങള്‍ ഗ്രീന്‍ലാന്‍ഡിന് പിന്തുണയുമായി രംഗത്തെത്തി: ഡെന്‍മാര്‍ക്കിന്റെ അഭ്യര്‍ത്ഥന പ്രകാരം സ്വീഡന്‍ സൈനിക സഹായം വാഗ്ദാനം ചെയ്തു, ഫ്രാന്‍സ് അടുത്ത മാസം കോണ്‍സുലേറ്റ് തുറക്കുമെന്ന് അറിയിച്ചു, ജര്‍മ്മനി സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ അനുരഞ്ജന സംഘത്തെ അയക്കും. 'ആര്‍ക്ക്ടിക്കിലേക്ക് അധികാര തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും വ്യാപിച്ചിരിക്കുന്നു' എന്ന് ഡെന്‍മാര്‍ക്ക് വ്യക്തമാക്കി.

ഗ്രീന്‍ലാന്‍ഡിന്റെ വടക്കുപടിഞ്ഞാറന്‍ പിറ്റുഫിക് താവളത്തില്‍ ഇതിനകം നൂറിലേറെ അമേരിക്കന്‍ സൈനികര്‍ സ്ഥിരമായി നിലയുറപ്പിച്ചിട്ടുണ്ടെന്നും നിലവിലെ കരാറുകള്‍ പ്രകാരം അമേരിക്കക്ക് ആവശ്യത്തിന് സൈനികരെ വിന്യസിക്കാനാവുമെന്നും വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഡെന്‍മാര്‍ക്കിന്റെയും ഗ്രീന്‍ലാന്‍ഡിന്റെയും ജനാഭിപ്രായം ദ്വീപ് അമേരിക്കന്‍ നിയന്ത്രണത്തിലാകുന്നതിനെ എതിര്‍ക്കുന്നതാണ്. റെയ്‌റ്റേഴ്‌സ്-ഇപ്‌സോസ് സര്‍വേ പ്രകാരം ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള ട്രംപിന്റെ നീക്കത്തെ 47% അമേരിക്കക്കാര്‍ എതിര്‍ക്കുമ്പോള്‍ പിന്തുണക്കുന്നത് 17% മാത്രമാണ്. എങ്കിലും 'ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് അനിവാര്യം' എന്ന നിലപാട് ട്രംപ് വീണ്ടും ആവര്‍ത്തിച്ചതോടെ, ഈ വിഷയത്തിലെ നയതന്ത്ര സംഘര്‍ഷം ഉടന്‍ ശമിക്കില്ലെന്ന സൂചനകളാണ് ഉയരുന്നത്.