ചൈന-അമേരിക്ക ബന്ധത്തില്‍ പുതുനീക്കം: ട്രംപിനെ ഫോണ്‍ വിളിച്ച് ഷി ജിന്‍പിംഗ് തായ്‌വാന്‍, യുക്രെയിന്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു

ചൈന-അമേരിക്ക ബന്ധത്തില്‍ പുതുനീക്കം: ട്രംപിനെ ഫോണ്‍ വിളിച്ച് ഷി ജിന്‍പിംഗ് തായ്‌വാന്‍, യുക്രെയിന്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു


വാഷിംഗ്ടണ്‍/ബീജിംഗ്:  തായ്‌വാന്‍ പ്രശ്‌നം വീണ്ടും ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍, ചൈനീസ് പ്രസിഡന്റ!് ഷി ജിന്‍പിംഗ് അസാധാരണമായ രീതിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നേരിട്ട് ഫോണ്‍ വിളിച്ചു. ജപ്പാന്‍ തായ്‌വാന്റെ സ്വയംഭരണത്തെ തുറന്നുപിന്തുണച്ചതോടെ മേഖലയില്‍ ഉയര്‍ന്നുവന്ന പ്രക്ഷുബ്ദത ശക്തമായപ്പോള്‍, ബീജിങ്ങിന്റെ ഭാഗത്ത് നിന്നുള്ള ഈ നേരിട്ടുള്ള നീക്കം ശ്രദ്ധേയമായി.

സംഭാഷണത്തിന്റെ പ്രധാന വിഷയം തായ്‌വാന്‍ ആണെന്നാണു ചൈനീസ് വൃത്തങ്ങള്‍ പറയുന്നത്. തായ്‌വാന്റെ 'ചൈനയിലേക്കുള്ള മടങ്ങിവരവ് ലോകമഹായുദ്ധാനന്തര അന്താരാഷ്ട്ര ക്രമത്തിന്റെ ഘടകവുമാണെന്ന്' ഷി ട്രംപിനോട് വ്യക്തമാക്കിയതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം ലോകമഹായുദ്ധത്തില്‍ 'ഫാസിസത്തിനും മിലിട്ടറിസത്തിനുമെതിരെ ചൈനയും അമേരിക്കയും ഒരുമിച്ച് നിന്നു' എന്ന ചരിത്ര പരാമര്‍ശത്തിലൂടെയാണ് ഷി തായ്‌വാന്‍ അവകാശവാദത്തിന് അന്തര്‍ദേശീയ അടിസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ ട്രംപ് തന്റെ സംഭാഷണം യുക്രെയിന്‍ വിഷയത്തിലേക്കാണ് കൂടുതല്‍ തിരിച്ചത്. വാഷിംഗ്ടണ്‍-കീവ് സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍, റഷ്യ-യുക്രെയിന്‍ യുദ്ധത്തിന് ഒരു അവസാനം കുറിക്കാന്‍ ട്രംപ്് ശ്രമിക്കുന്ന സമയത്താണ് ഈ ഫോണ്‍കോള്‍ സംഭവിച്ചത്. യുക്രെയിന്‍ വിഷയത്തില്‍ ചൈനയുടെ പങ്കാളിത്തം തേടുകയാണ് ട്രംപിന്റെ ഉദ്ദേശമെന്നാണ് സൂചന.

'തായ്‌വാന്‍ ചൈനയ്ക്ക് എത്രപ്രാധാന്യമുള്ള വിഷയമാണെന്ന് അമേരിക്കയ്ക്ക് ബോധ്യമാകുന്നുണ്ട്' എന്ന് ട്രംപും സംഭാഷണത്തിനിടെ അഭിപ്രായപ്പെട്ടുവെന്ന് ചൈനീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ട്രംപ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ തായ്‌വാനെയോ ചൈന-ജപ്പാന്‍ സംഘര്‍ഷത്തെയോ കുറിച്ച് ഒരു പരാമര്‍ശവും ഉണ്ടായില്ല. അങ്ങനെ പരാമര്‍ശിക്കുന്നത് മേഖലയിലെ യു.എസ് സഖ്യകക്ഷികളില്‍ ആശങ്കയുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

യുക്രെയിന്‍ യുദ്ധം, ഫെന്റനില്‍, സോയാബീന്‍ എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്തതെന്നാണ് ട്രംപ് തന്റെ കുറിപ്പില്‍ അറിയിച്ചത്. ഷിയുടെ ക്ഷണം സ്വീകരിച്ച് ഏപ്രിലില്‍ ബീജിംഗില്‍ സന്ദര്‍ശിക്കാന്‍ താന്‍ തയ്യാറായതായും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം ഷിയും അമേരിക്ക സന്ദര്‍ശിക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്.

ചൈന-അമേരിക്ക ബന്ധത്തില്‍ മൂല്യപരമായ പങ്കുള്ള രണ്ടു സമ്മര്‍ദ്ദ വിഷയങ്ങള്‍ ഇങ്ങനെ നേരിട്ട് ചര്‍ച്ചയാകുന്നത് വളരെ അപൂര്‍വമാണെന്നും, ശ്രദ്ധിക്കേണ്ട ഒരു നാഴികക്കല്ലാണെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍.