ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ തിങ്കളാഴ്ച പദവി ഒഴിയുമെന്ന് റിപ്പോര്‍ട്ട്

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ തിങ്കളാഴ്ച പദവി ഒഴിയുമെന്ന് റിപ്പോര്‍ട്ട്


ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ തിങ്കളാഴ്ച തന്നെ രാജി പ്രഖ്യാപിച്ചേക്കുമെന്ന് ബ്രിട്ടീഷ് പത്രമായ ദി ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു. അധികാരത്തില്‍ തുടരുന്നത് ഇനി പ്രായോഗികമല്ലെന്ന നിഗമനത്തിലെത്തിയ സ്റ്റാര്‍മര്‍, മന്ത്രിസഭാംഗങ്ങള്‍, ഉപദേഷ്ടാക്കള്‍, പാര്‍ട്ടിക്ക് ധനസഹായം നല്‍കുന്നവര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് രാജി സംബന്ധിച്ച സമയക്രമം തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ ചര്‍ച്ചകള്‍ സ്റ്റാര്‍മറുടെ തീരുമാനത്തെ കാര്യമായി സ്വാധീനിച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനിലെ ഭരണനേതൃത്വത്തിന്റെ സ്ഥിരതയെക്കുറിച്ചുള്ള ആശങ്കകള്‍ ശക്തമാകുന്നതിനിടെയും ലേബര്‍ പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര സമ്മര്‍ദം വര്‍ധിക്കുന്നതിനിടെയുമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

രാജി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ പ്രധാനമന്ത്രിയുടെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

സ്റ്റാര്‍മര്‍ രാജിവെക്കുകയാണെങ്കില്‍, ലേബര്‍ പാര്‍ട്ടി പുതിയ നേതാവിനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കേണ്ടിവരുമെന്നും അത് ബ്രിട്ടന്റെ രാഷ്ട്രീയ സാഹചര്യത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായേക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.