സിഡ്‌നി: ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഹനുക്കാ ആഘോഷത്തിനിടെ ജൂത സമൂഹത്തെ ലക്ഷ്യമാക്കി നടന്ന ഭീകരാക്രമണത്തില്‍ പ്രതികളായ പിതാവും മകനും ആക്രമണത്തിന് മുമ്പ് ഫിലിപ്പീന്‍സില്‍ താമസിച്ചിരുന്നുവെന്നും അവിടെ സൈനിക രീതിയിലുള്ള പരിശീലനം ലഭിച്ചിരിക്കാമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ അന്വേഷണത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. നവംബര്‍ 1 മുതല്‍ 28 വരെ ഫിലിപ്പീന്‍സില്‍ കഴിഞ്ഞ ഇവര്‍ ദക്ഷിണ നഗരമായ ദാവാവോയിലേക്കാണ് യാത്ര ചെയ്തതെന്ന് ഫിലിപ്പീന്‍സ് ഇമിഗ്രേഷന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ട സാജിദ് അക്രം (50)യും മകന്‍ നവീദ് അക്രവും ഐഎസ് ആശയധാരയില്‍ നിന്ന് പ്രചോദനം നേടിയവരാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് വ്യക്തമാക്കി.
ഫിലിപ്പീന്‍സിന്റെ തെക്കന്‍ മേഖലകളില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഇസ്ലാമിസ്റ്റ് കലാപങ്ങളാണ് അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. മോറോ ഇസ്ലാമിക് ലിബറേഷന്‍ ഫ്രണ്ട് (എംഐഎല്‍എഫ്), മോറോ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (എംഎന്‍എല്‍എഫ്) തുടങ്ങിയ വന്‍സംഘടനകള്‍ക്കൊപ്പം, ഐഎസുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന അബു സയ്യാഫ് പോലുള്ള ചെറു വിഭാഗങ്ങളും ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ വിദേശികള്‍ക്ക് ഇത്തരം സംഘങ്ങളുമായി നേരിട്ട് പരിശീലനം ലഭിക്കുന്നത് അത്യന്തം അപൂര്‍വവും പ്രായോഗികമായി ബുദ്ധിമുട്ടുള്ളതുമാണെന്ന് ഭീകരവാദ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഫിലിപ്പീന്‍ സൈന്യത്തിന്റെയും അമേരിക്കന്‍ പിന്തുണയോടെയുള്ള ശക്തമായ സുരക്ഷാ നടപടികളുടെയും ഫലമായി ഇസ്ലാമിസ്റ്റ് സംഘങ്ങള്‍ വലിയ തിരിച്ചടി നേരിട്ടതായാണ് വിലയിരുത്തല്‍. അതേസമയം, ചില പ്രദേശങ്ങളില്‍ അവശിഷ്ട വിഭാഗങ്ങളും വ്യക്തിഗത ഐഎസ് അനുഭാവികളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും, ഓണ്‍ലൈന്‍ വഴിയുള്ള തീവ്രവാദ പ്രചാരണം വ്യക്തികളെ സ്വാധീനിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതായും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബോണ്ടി ബീച്ച് ആക്രമണത്തിലെ പ്രതികള്‍ക്ക് യഥാര്‍ത്ഥ ഭീകര പരിശീലനം ലഭിച്ചോയെന്നതില്‍ വ്യക്തതയില്ലെങ്കിലും, ഫിലിപ്പീന്‍സിലെ കലാപഭൂമിക ഓസ്‌ട്രേലിയന്‍ അന്വേഷണത്തിന് അന്താരാഷ്ട്ര അളവുകള്‍ നല്‍കുകയാണ്.
ബോണ്ടി ബീച്ച് ആക്രമണം: അക്രമികള്‍ ഫിലിപ്പീന്‍സിലെ ഐഎസ് കേന്ദ്രങ്ങളില്‍പരിശീലനം നേടിയെന്ന് സംശയം
